മൂന്നാര്‍ (ഇടുക്കി): പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച. മൂന്നാര്‍- അടിമാലി റോഡില്‍ പള്ളിവാസല്‍ പൈപ്പ് ലൈന്‍ പാലത്തില്‍ നിന്ന് 20 മീറ്റര്‍ താഴെ പൈപ്പുകള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്ന ഭാഗത്താണ് ചോര്‍ച്ച.
ദിവസേന നൂറ് ലിറ്ററിലധികം വെള്ളം ഇതിലൂടെ ചോരുന്നുണ്ട്. ചോര്‍ച്ച കൂടിക്കൂടി വരുന്നുണ്ടെന്നാണ് സംശയം. ഇതു തുടര്‍ന്നാല്‍ വന്‍ ദുരന്തത്തിനു കാരണമാകും.
കാട്പിടിച്ച് കിടക്കുന്ന പ്രദേശമായതിനാല്‍ ചോര്‍ച്ച ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, കൃത്യമായ പരിശോധനയില്ലാത്തതാണ് ഇതിനു കാരണം.
മൂന്നാര്‍ ഹൈഡ് വര്‍ക്ക്സ് ഡാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം തുരങ്കത്തിലൂടെ വെള്ളം പൈപ്പ് ലൈന്‍ റോഡിന് മുകളിലെത്തിക്കുന്നു. ഇവിടെ നിന്നാണ് രണ്ടേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പള്ളിവാസല്‍ പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസല്‍. 37.5 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവിടെ 60 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കാനുള്ള ന്യൂ പള്ളിവാസല്‍ പ്രോജക്ടിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്കായി പുതിയ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റുമെന്നാണ് പവര്‍ ഹൗസ് അധികൃതര്‍ പറയുന്നത്. പക്ഷെ അതെപ്പോഴെന്ന് ആര്‍ക്കും അറിയില്ല.
പെന്‍സ്റ്റോക്ക് പൈപ്പിന് മുകളിലൂടെ കടന്ന് പോകുന്ന പൈപ്പ്ലൈന് പാലവും അപകടത്തിലാണ്. അടിമാലിയില്‍ നിന്നും മൂന്നാറിലേക്ക് നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ പാലത്തിന്റെ താഴ്ഭാഗത്തെ കല്ക്കെട്ടുകള്ക്ക് വിള്ളല്‍ വീണിട്ടുണ്ട്. കല്‍ക്കെട്ട് ഇളകിമാറിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പിലേക്കാകും പതിക്കുക. ഇതും വന്‍ ദുരന്തത്തിന് കാരണമാകാം.
പന്നിയാര്‍ പവര്‍ ഹൗസിന്റെ പൈപ്പ്ലൈന് 2007ല്‍ തകര്‍ന്നതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഉണ്ടായിരുന്നു. ഒന്‍പത് വൈദ്യുതി വകുപ്പ് ജീവനക്കാരാണ് അന്ന് ദുരന്തത്തില്‍ മരിച്ചത്. രണ്ട് വീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങളും ദുരന്തത്തില്‍ നശിച്ചു. പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിയ ഭാഗത്തൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് ഉരുള്‍പൊട്ടലിന് സമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: