തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ സാമാജികരുടെ സത്യപ്രതിജ്ഞയില്‍ സഗൗരവക്കാര്‍ ഭൂരിപക്ഷം നേടി. സത്യപ്രതിജ്ഞ ചെയ്ത 76പേരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 48 പേര് ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തു. 13 പേര് അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത ന്യൂനപക്ഷമായി. സഗൗരവത്തിലും ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്ത പി.സി. ജോര്‍ജ് ഇരുപക്ഷത്തിനുമൊപ്പമുണ്ടെന്ന് തെളിയിച്ചു. മനസാക്ഷിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാര്‍ എംഎല് എസ്. രാജേന്ദ്രന് വ്യത്യസ്തനായി. പ്രോ ടേംസ് സ്പീക്കറായ എസ്. ശര്‍മ്മ മുമ്പുതന്നെ സഗൗരവക്കാരുടെ പക്ഷം ചേര്‍ന്നിരുന്നു.
യുഡിഎഫിന്റെ പുതുമുഖമായ അബ്ദുള്‍ ഹമീദ് മാസ്റ്ററില്‍ തുടങ്ങി. യുഡിഎഫിന്റെ പുതുമുഖമായ എം. വിന്‍സന്റാണ് സത്യപ്രതിജ്ഞ അവസാനിച്ചത്. വള്ളിക്കുന്നിലെ ലീഗ് എംഎല്‍എയായ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത ഗുരുവായൂര്‍ എംഎല്‍എ യുഡിഎഫിന്റെ കെ.വി. അബ്ദുള്‍ഖാദര്‍ സഗൗരവത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത കുറ്റ്യാടിയിലെ ലീഗ് എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പി.കെ. കുഞ്ഞാലികുട്ടി, സി. മമ്മൂട്ടി, പി.സി. അബ്ദുള്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ആസിദ് ഹുസൈന് തങ്ങള്‍, അഹമ്മദ് കബീര്‍, അന്‍സര്‍ സാദത്ത്, ടി.വി. ഇബ്രാഹിം, കാരാട്ട് റസാഖ്, എം. ഷംസുദ്ദീന്, ടി. ഉബൈദുള്ള, എം. ഉമ്മര്‍ എന്നിവരാണ് അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്.
അള്ളാഹുവിന്റെ പേരില്‍ കന്നഡയിലാണ് പി.വി. അബ്ദുള്‍റസാഖ് സത്യപ്രതിജ്ഞ ചെയ്തത്.
തമിഴിലാണ് എസ്. രാജേന്ദ്രന് പ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് പരിജ്ഞാനം വെളിപ്പെടുത്താന്‍ ഹൈബി ഈഡനും കെ. മുരളീധരനും മാത്രമാണ് ഉണ്ടായിരുന്നത്.
എല്‍ഡിഎഫിന്റെ ഭൂരിപക്ഷംപേരും സഗൗരവത്തിലായപ്പോള് മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, മാത്യു ടി. തോമസ്, കെ.ടി.ജലീല്‍ എന്നിവരും ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ വി. ശശിയും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എന്‍ഡിഎഫിന്റെ സി.കെ. നാണു, തോമസ് ചാണ്ടി, കെ. കൃഷ്ണന്‍കുട്ടി, വീണ ജോര്‍ജ്ജ്, കെ.ബി. ഗണേഷ്കുമാര്, പി.വി.അന്‍വര്‍, വി. അബ്ദുള്‍ റഹ്മാന് എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ യുഡിഎഫിന്റെ വി.ടി. ബല്‍റാം സഗൗരവക്കാരനാല് ശ്രദ്ധ ചെലുത്തി. നിയമസഭയില്‍ ആദ്യമായി എത്തിയ ബിജെപി എംഎല്‍എ ഒ. രാജഗോപാലും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
കെ.കെ. ഷൈലജ, മേഴ്സിക്കുട്ടിയമ്മ, ഐഷാ പോറ്റി, ഇ.എസ്.ബിജിമോള്‍, ഗീതാ ഗോപി, സി.കെ. ആശ, പ്രതിഭാ ഹരി, വീണാ ജോര്‍ജ് എന്നിവര്‍ എല്ഡിഎഫിറെ വനിതാ പ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പ്രതിപക്ഷത്ത് വനിതാ പ്രാതിനിധ്യം വട്ടപൂജ്യമായി. ചെരുപ്പിടാതെ സത്യപ്രതിജ്ഞയ്ക്കെത്തിയ കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രനും തൊപ്പി ധരിച്ചെത്തിയ തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലനും വേറിട്ട കാഴ്ചകളായി.
വിരുദ്ധചേരിയില്‍ നിന്നുള്ള സഹപാഠികളുടെ കന്നി നിയമസഭാ പ്രവേശനത്തിനും സഭ സാക്ഷ്യം വഹിച്ചു. കെ. ബാബുവിനെ അട്ടിമറിച്ച ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് എം. സ്വരാജും പെരുമ്പാവൂരില്‍ സാജുപോളിനെ അട്ടിമറിച്ച യുഡിഎഫിന്റെ എല്‍ദോസ് കുന്നപ്പള്ളിയുമായിരുന്നു സഹപാഠികള്‍. ഇരുവരും തിരുവനന്തപുരം ലോ അക്കാദമിയിലെ സഹപാഠികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: