കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന് പാര്‍ട്ടിയിലോ എല്‍ഡിഎഫിലോ സഭയിലോ ചര്‍ച്ചചെയ്യാതെ ഇപ്പോഴും വിവാദവിഷയമായി തുടരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏകപക്ഷീയമായി തമിഴ്നാടിന് ഇഷ്ടദാനം നല്‍കിയിരിക്കുകയാണോ? ഇതില്‍ പ്രകോപിതനായി വി.എസ്.അച്യുതാനന്ദന് പ്രതിപക്ഷ നേതാവിന്റെ റോള്‍ ഏറ്റെടുത്ത് പറഞ്ഞത് ഇത് ഇടതുമുന്നണിയുടെ നിലപാടിന് വിരുദ്ധമാണെന്നാണ്. ഇടതുമുന്നണിയുടെ നിലപാട് മാത്രമല്ല കേരളമൊട്ടാകെ എതിര്‍ക്കുന്ന ഒരു നീക്കമാണ് പിണറായി വിജയന് നടത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന തമിഴ്നാടിന്റെ കണ്ടെത്തല്‍ ശരിയാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഈ പ്രസ്താവന കേരള ജനതയില്‍ ആശങ്കയുളവാക്കിയതിനാല് സംസ്ഥാനത്തിന്റെ നിലപാടില്‍ വ്യക്തത വരുത്താന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നായിരുന്നുവെന്നും ഇത് അവഗണിക്കേണ്ട കാര്യമില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി പറഞ്ഞത്.
പക്ഷെ 120 കൊല്ലം പഴക്കമുള്ള, സുര്‍ക്കിയില്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒട്ടും സുരക്ഷിതമല്ലെന്ന ഭീതി കേരള ജനതയ്ക്കുണ്ട്. അണക്കെട്ട് പണിതത് തമിഴ്നാടിന് ജലംകൊടുക്കാന് തന്നെയാണ്. പക്ഷെ ഈ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ നിബന്ധന. തമിഴ്നാടാകട്ടെ ഇപ്പോള്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തി ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
അണക്കെട്ടിന് ചോര്‍ച്ചയുണ്ടായാലോ, പൊട്ടിയാലോ അണക്കെട്ടിന് കീഴെ താമസിക്കുന്ന മൂന്നു ദശലക്ഷം ആളുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി മരണമടയുമെന്നാണ് കേരളത്തിന്റെ ഭീതി. അതുകൊണ്ടാണ് കേരളം ഈ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് മുകളിലായി ഒരു പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ സമരസമിതിയും ഡാമിലെ ജലനിരപ്പ് വര്ധനക്കെതിരാണ്. തമിഴ്നാടാകട്ടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും അതുകൊണ്ട് കേരളം പുതിയ അണക്കെട്ട് നിര്‍മിക്കരുതെന്നും നിര്‍ബന്ധം പിടിക്കുകയാണ്.
2012 ലാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് പറഞ്ഞത്. ഉന്നതാധികാര സമിതിയുടെ നിഗമനം സ്ഥിരീകരിച്ച് സുപ്രീംകോടതിയും പറഞ്ഞത് ജലനിരപ്പ് ഉയര്‍ത്താമെന്നാണ്. ഈ നിലപാടിനെ അന്ന് രൂക്ഷമായി വിമര്‍ശിച്ച ഇടതുപക്ഷം ഈ വിധിക്കെതിരെ മനുഷ്യചങ്ങല തീര്‍ക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാറില്‍നിന്നും അറേബിക്കടല് വരെ നീണ്ടതായിരുന്നു മനുഷ്യച്ചങ്ങല. ഇതെല്ലാം പിന്തള്ളിയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൊന്നായ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 ആയി ഉയര്‍ത്തുമെന്ന വാഗ്ദാനം പാലിക്കാനെന്നവണ്ണം മുഖ്യമന്ത്രി പിണറായി ഏകപക്ഷീയമായി അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിന് നല്കി പ്രസ്താവന നടത്തിയത്.
മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം ദല്‍ഹി സന്ദര്‍ശനത്തിന് പോയ പിണറായി വിജയന് നടത്തിയ പത്രസമ്മേളനത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും അതിനാല്‍ തമിഴ്നാടിന് ഇഷ്ടപ്രകാരം ജലനിരപ്പ് ഉയര്‍ത്താമെന്നുമുള്ള പ്രഖ്യാപനം നടത്തിയത്. ഇത് മുല്ലപ്പെരിയാര്‍ മേഖലയിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത് പിണറായി വിജയന് കേരളത്തിലെ ജനങ്ങളുടെ ഏകകണ്ഠമായ ആവശ്യത്തിനെതിരാണ് എന്നാണ്. അതിരപ്പിള്ളിയില്‍ അണക്കെട്ട് നിര്‍മിക്കുമെന്നും പിണറായി പ്രഖ്യാപിച്ചെങ്കിലും അത് ചര്ച്ചയ്ക്കുശേഷമാവാം എന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രഖ്യാപനം വിവാദമായതോടെ വിശദീകരണവുമായി പിണറായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.
പുതിയ ഡാം നിര്‍മിക്കേണ്ടെന്ന അഭിപ്രായമില്ലെന്നാണ് പിണറായി ഇപ്പോള്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ജയിച്ച് പിണറായി മുഖ്യമന്ത്രിയായശേഷം ഉടലെടുത്തതല്ല. പതിറ്റാണ്ടുകളായി കേരളം ചര്‍ച്ച ചെയ്യുന്നതും പലപ്പോഴും വിവാദമായി കത്തിപ്പടരുന്നതുമാണ്. കേരളത്തില്‍ ജനിച്ചുജീവിക്കുന്ന പിണറായിയെപ്പോലുള്ള ഒരു രാഷ്ട്രീയ നേതാവിന് ഇതൊന്നും അറിയില്ലെന്ന് കരുതാനാവില്ലല്ലോ. അധികാരത്തിന്റെ ഹുങ്കില്‍ എന്തും പറയാമെന്ന മനോഭാവമാണ് പിണറായിയെ അരുതാത്തത് പറയിപ്പിച്ചത്.
രാഷ്ട്രീയക്കാരനായ പിണറായി ആരുമായിക്കൊള്ളട്ടെ. മുഖ്യമന്ത്രിയായ പിണറായി സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്‍പ്പര്യം കണക്കിലെടുത്ത് പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ബാധ്യസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: