വി.എം. കൊറാത്തിന്റെ ജീവിതത്തിന്റെ പ്രധാന കാലഘട്ടം കഴിഞ്ഞതിന് ശേഷമാണ് എനിക്ക് അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത്. അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. കൊറാത്ത് മാതൃഭൂമിയുടെ പല പ്രധാന തലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഞാന്‍ മാതൃഭൂമിയിലെത്തിയിരുന്നില്ല. 81 ന് ശേഷം അവസാന കാലം വരെ അദ്ദേഹത്തെ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി ഇടപെടാനും സംവദിക്കാനും കഴിഞ്ഞു.
എന്നാല്‍ ഒരാളെ അറിയാന്‍ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ അറിയേണ്ടതില്ല എന്ന ന്യായം വെച്ചാണ് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവുന്നത്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ സംഭാവനകളെ കുറിച്ച് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. മാതൃഭൂമിയിലെ വ്യക്തിപരമായ ഓര്‍മ്മകള്‍ മാത്രമാണ് ഞാന്‍ പങ്കുവെക്കുന്നത്. 81 ല്‍ അദ്ദേഹം മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായി. എന്നെ മാതൃഭൂമിയിലേക്ക് തെരഞ്ഞെടുക്കുന്നതും അതിന്റെ മറ്റ് നടപടികളിലും വി.എം. കൊറാത്തും വിംസിയുമൊക്കയായിരുന്നു. അന്ന് മാതൃഭൂമിയുടെ എഡിറ്റര്‍ വി.പി. രാമചന്ദ്രനായിരുന്നു.
അന്നാണ് ആദ്യമായി കൊറാത്തെന്ന ഡെപ്യൂട്ടി എഡിറ്ററെ കാണുന്നത്. ന്യൂസ് റൂമിന്റെ പ്രധാന ചുമതല അന്ന് വി.എം. ബാലചന്ദ്രന് എന്ന വിംസിക്കായിരുന്നു. അന്ന് ഞങ്ങള്‍ ഏതാണ്ട് ഏഴു പേരാണ് സബ് എഡിറ്റര്‍ട്രെയിനികളായി മാതൃഭൂമിയിലെത്തിയത്. ഞാനും വി.എന്‍. ജയഗോപാല്‍ , എ.സഹദേവന് തുടങ്ങിയവര്‍. ഞങ്ങള്‍ ചെറുപ്പക്കാരുടെ വിഹാര ഭൂമിയായി ന്യൂസ് റൂം മാറിയപ്പോള്‍ വല്ലപ്പോഴുമൊക്കെ ന്യൂസ് റൂമിലേക്ക് കടന്നു വരുന്ന ഗൗരവക്കാരനായ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായിട്ടാണ് വി.എം. കൊറാത്ത് ഞങ്ങളുടെ മനസ്സില്‍ കയറിവന്നത്. വലിയ തമാശയ്ക്കോ സംസാരത്തിനോ അന്ന് ഞങ്ങള്‍ മുതിര്‍ന്നില്ല. എന്നാല്‍ ഏറ്റവും പുതുക്കക്കാരായ ഞങ്ങളോട് പോലും സമശീര്‍ഷനായി പെരുമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പിന്നീടാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
തമാശകള്‍ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളും, മാതൃഭൂമിയുടെ നടത്തിപ്പും, പത്രത്തില്‍വന്ന വാര്‍ത്തകളും എല്ലാം ഞങ്ങളുടെ ഇടയിലെ ചര്‍ച്ചാവിഷയമായി മാറി. ഇതൊക്കെ വളരെ അനായാസമായി അദ്ദേഹവുമായി പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഞങ്ങള്‍ക്കുണ്ടായി. ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ അദ്ദേഹം റിപ്പോര്‍ട്ടറോ, വലിയവാര്‍ത്തകള്‍ കണ്ടെത്തുന്ന ആളോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മേഖല മാതൃഭൂമിയുടെ മുഖപ്രസംഗം തയ്യാറാക്കുക, അദ്ദേഹത്തിന്റെ സ്ഥിരം പംക്തി ലക്ഷ്മണന് എന്ന പേരില്‍ തയ്യാറാക്കുക എന്നുള്ളതായിരുന്നു.
ആക്ഷേപഹാസ്യത്തോടെ സമകാലിക രാഷ്ട്രീയ സംഭവങ്ങളെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കുന്ന പംക്തിയായിരുന്നു അത്. ഞാന്‍ മാതൃഭൂമിയില്‍ വരുന്നതിനുമുമ്പേ രസകരമായ ആ പംക്തി വായിച്ചു തുടങ്ങിയിരുന്നു. മാതൃഭൂമിയില്‍ എത്തിയ ശേഷമാണ് പംക്തികാരന് ആരാണെന്ന് മനസ്സിലായത്. ബി.എം. ഗഫൂറിനെയും കെ.പി. വിജയന് തുടങ്ങിയ പല പ്രമുഖരെയും മാതൃഭൂമിയില്‍ ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
കൊറാത്തിന്റെ മുഖപ്രസംഗങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. വായനക്കാര്‍ക്ക് പ്രത്യേകം തിരിച്ചറിയാന്‍ പറ്റുന്നതരത്തിലായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ബൗദ്ധികമായി ആഴത്തിലുള്ളതായിരുന്നു അവ. എല്ലാറ്റിനോടും ധാര്‍മ്മികമായി സമീപനം വെച്ചു പുലര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. വാര്‍ത്തകള്‍ ആസൂത്രണം ചെയ്യുന്നതിലോ തലക്കെട്ടുകള്‍ ഇടുന്നതിലോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വൈദഗ്ധ്യം. പത്രത്തിന്റെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന സംഭാവന. വാര്‍ത്താ അവലോകനത്തില്‍ ഓരോ വാര്‍ത്തയുടെയും അപാകങ്ങള്‍ അദ്ദേഹം വിലയിരുത്തി. പത്രപ്രവര്ത്തകന് സമൂഹത്തോടുള്ള ബാദ്ധ്യത നിറവേറ്റുന്നുണ്ടോ എന്നുള്ള ചോദ്യമായിരുന്നു അദ്ദേഹം എന്നും ഉയര്‍ത്തിക്കൊണ്ടിരുന്നത്. നിരന്തരമായി നമ്മോട് സംവദിച്ചത് അദ്ദേഹം ഇക്കാര്യമായിരുന്നു.
മാതൃഭൂമിയുടെ പരിവര്‍ത്തനത്തിന്റെ കാലഘട്ടത്തിലും അദ്ദേഹം ഈ ശൈലി കാത്തുസൂക്ഷിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ കാലഘട്ടത്തില്‍ നിന്നും മാതൃഭൂമിയുടെ നിയന്ത്രണം പുതിയ കാലത്തെ കാഴ്ചപാടുകളിലേക്ക് പ്രൊഫഷണലിസത്തിലേക്ക് മാറിയപ്പോളും അദ്ദേഹം ഈ കാഴ്ചപ്പാട് നിലനിര്‍ത്തി. വി.പി. രാമചന്ദ്രന് എന്ന പത്ര പ്രവര്ത്തകന് സ്വാതന്ത്ര്യസമരത്തിന്റെ നാലയലത്ത് പോലും ഉണ്ടായിരുന്ന ആളായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ പാരമ്പര്യത്തിനും പാഠങ്ങള്‍ക്കും പകരം ലാഭ നഷ്ട കണക്കു നോക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാതൃഭൂമി മാറിയകാലമായിരുന്നു അത്.
പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി എം.പി.വീരേന്ദ്രകുമാര്‍ വന്ന കാലമായിരുന്നു അത്. അന്ന് പഴയ കാലഘട്ടവും പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നു. പത്രം കോണ്‍ഗ്രസ്സായി തുടരുമ്പോഴും പത്രത്തിന്റെ തലപ്പത്ത് കോണ്ഗ്രസ്സുകാരല്ലാത്ത മാനേജിംഗ് ഡയറക്ടര്‍ വന്നതിന്റെ ഒരു സംഘര്‍ഷം, സംശയാവസ്ഥ, നിലപാടുകളെ കുറിച്ചുള്ള സംശയം എന്നിവ ഉയര്‍ന്നു വന്നു. പത്രം വന്നാല്‍ കൊറാത്ത് എപ്പോഴും പത്രത്തിന്റെ വാര്‍ത്തകളില്‍ കണ്ണു തറച്ചു നിന്നു. മാനേജ്മെന്റിന്റെ ഇടപെടലുകളോടും രാഷ്ട്രീയ നിലപാടുകളോടും കൊറാത്ത് ജാഗ്രതയോടെ നിലകൊണ്ടു. ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
മാനേജിംഗ് ഡയറക്ടറുടെ താല്പര്യങ്ങള് പത്രത്തിന്റെ താല്പര്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പത്രത്തിന്റെ താല്പര്യത്തിനു വേണ്ടി അദ്ദേഹം നിലകൊണ്ടു. അന്നത്തെ സീനിയര്‍ പത്ര പ്രവര്‍ത്തകരുടെ മുഴുവന്‍ നിലപാടും ഇതായിരുന്നു.
എന്നാല്‍ കാലക്രമേണ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ആ കാലഘട്ടത്തില്‍ കൊറാത്തിന് ഏറെ ക്ലേശിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആ കാലഘട്ടത്തില്‍ ശരിയുടെ പാത എന്താണെന്ന് കാണിക്കാനും ശരിയുടെ പക്ഷത്ത് ഉറച്ച് നില്‍ക്കാനും അദ്ദേഹം തയ്യാറായി. ആ സ്വഭാവം അദ്ദേഹം തുടര്‍ന്നും നിലനിര്‍ത്തി. പിന്നീട് എം.ഡി. നാലാപ്പാട്, ചുമതലയില്‍ വന്നപ്പോഴും ഇതേ അവസ്ഥ തുടര്‍ന്നു. പഴയതിനേക്കാള്‍ സ്ഥിതി മോശമായി.
എഡിറ്ററുമായി നിരന്തരമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ട സ്ഥിതി വന്നു. കൊറാത്ത് കലഹക്കാരനായ ഒരാളായതുകൊണ്ടല്ല. മറിച്ച് അദ്ദേഹം തത്വങ്ങളില്‍ ഉറച്ചുനിന്നത്കൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. പത്രപ്രവര്‍ത്തനം എങ്ങിനെയായിരിക്കണം എന്നതിനെകുറിച്ച് അദ്ദേഹത്തിന് ശരിയായ ധാരണയുണ്ടായിരുന്നു. മാധ്യമ നിഷ്പക്ഷത എന്താണെന്നതിനെകുറിച്ച് കൃത്യവും വ്യക്തവുമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
മാതൃഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രമല്ല പിന്നീട് ജന്മഭൂമിയില് ജോലി ചെയ്തപ്പോഴും അദ്ദേഹം ഇത് നിലനിര്‍ത്തി പോന്നു. വസ്തുതകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. വസ്തുതകള്‍ വസ്തുതകളായും അതില്‍ നിന്ന് കാഴ്ചപാടുകള്‍ ഉണ്ടാകാമെന്നും ആ കാഴ്ചപ്പാടുകള്‍ നിഷ്പക്ഷമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ അവസാന കാലഘട്ടം ഏറെയൊന്നും സുഖകരമായിരുന്നില്ല. നാലാപ്പാടിന്റെ കാലത്ത് മാതൃഭൂമിയില്‍ പിരിയുന്നതിന് മുമ്പ് കൊറാത്തിന് ലീവെടുത്ത് പുറത്ത് പോകേണ്ടിവന്നു. ഒരു പ്രധാനപ്പെട്ട കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും അദ്ദേഹത്തിന് ചെറുത്തു നില്‍ക്കേണ്ടി വരുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് പുറത്ത് പോകേണ്ടിവന്നത്.
മാനസികമായ ഏറെ സംഘര്‍ഷമനുഭവിച്ച ദിവസങ്ങളായിരുന്നു അത്. കൊറാത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അഭിപ്രായമുള്ളവര്‍ മാതൃഭൂമിയില്‍ അന്ന് ഏറെയുണ്ടായിരുന്നു. എന്നാല്‍ കൊറാത്ത് ആ നീക്കങ്ങളെയെല്ലാം നിരുത്സാഹപ്പെടുത്തി. മാതൃഭൂമിയിലേക്ക് പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പിന്നീട് ഒരു പ്രതിഷേധം സംഘടിപ്പിക്കേണ്ടി വന്നപ്പോഴും അതില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. ജോലി ചെയ്ത സ്ഥാപനത്തോട് സമരം ചെയ്യാനുള്ള വൈകാരികമായ തീരുമാനമായിരുന്നു അത്. അന്നെനിക്ക് അതിന്റെ ആഴം മനസ്സിലായിരുന്നില്ല. ഇതേ അവസ്ഥ പിന്നീട് എനിക്ക് നേരിടേണ്ടിവന്നപ്പോഴാണ് ആ തീരുമാനത്തിന്റെ ആഴം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. മാതൃഭൂമിയിലേക്ക് പ്രകടനം നടത്താനുള്ള തീരുമാനത്തിലുള്ള ക്ഷണം വന്നപ്പോള്‍ കൊറാത്തിനെയാണ് എനിക്ക് ഓര്‍മ്മവന്നത്.
എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളും എതിര്‍പ്പുകളും ഉണ്ടാകുമ്പോഴും എന്തൊക്കെയോ ചിലത് മനസ്സില്‍ അവശേഷിക്കുന്നു. അത് എല്ലാ തലമുറയില്‍ പെട്ടവര്‍ക്കും എല്ലാസ്ഥാപനങ്ങളോടും ഉണ്ടായിരിക്കണമെന്നില്ല. സ്ഥാപനത്തിന്റെ തലപ്പത്തുള്ള ഒരാളെ കണ്ടുകൊണ്ടല്ല നമ്മള് പത്ര പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവരൊന്നും നമ്മുടെ മനസ്സിലില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ക്ക് വേണ്ടി എഴുതാനുമാണ് പത്രപ്രവര്‍ത്തനം. പത്ര സ്ഥാപനത്തിലെ തലപ്പത്തുള്ളവരോട് പോലും എന്തു സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുള്ള ഉയര്‍ന്ന നിലവാരം കൊറാത്തിനുണ്ടായിരുന്നു.
ആ കാലഘട്ടവും തലമുറയും അവസാനിച്ചു കഴിഞ്ഞു. പത്ര സ്ഥാപനങ്ങളെല്ലാം വ്യവസായമായി മാറികഴിഞ്ഞിരിക്കുന്നു. പത്രത്തിന്റെ യഥാര്‍ത്ഥ സംസ്കാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഒരു തലമുറയെ കാണാനുള്ള അവസരം ഞങ്ങള്‍ക്ക് ഉണ്ടായി. പുതിയ തലമുറയ്ക്ക് അതിനുള്ള അവസരവുമില്ല. അവര്‍ക്ക് മുന്നില്‍ അത്തരം മാതൃകകളില്ല. ഏത് രീതിയിലാണ് മാധ്യമമെന്ന ഫോര്‍ത്ത് എസ്റ്റേറ്റ് മുന്നോട്ട് പോകുകയെന്നത് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
ഒരുപാട് കഴിവുകളുള്ള പത്ര പ്രവര്‍ത്തകരുമായി പരിചയപെടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും എപ്പോഴും ശരിയുടെ പക്ഷത്ത് നില്ക്കുന്ന അപൂര്‍വ്വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് കൊറാത്ത്. എല്ലാവര്ക്കും അവരുടെതായ ദൗര്‍ബല്യങ്ങളുണ്ട്. ഓരോരുത്തരും അവരവരുടെ സ്വാര്‍ത്ഥതകളിലേക്ക് ഒതുങ്ങാറുമുണ്ട്. എന്നാല്‍ അതൊന്നും ഒരിക്കലും പുറത്തെടുക്കാതെ എപ്പോഴും ശരിയുടെ പക്ഷത്ത് നിന്നത് കൊറാത്ത് മാത്രമാണ്.
(ഇന്നലെ (2016 ജൂണ്‍ മൂന്ന്) തപസ്യ കോഴിക്കോട് ഘടകം സംഘടിപ്പിച്ച വി.എം. കൊറാത്ത് അനുസ്മരണ സമ്മേളനത്തില്‍ കേരള പ്രസ് അക്കാദമി മുന്‍ ചെയര്മാന് എന്‍. പി. രാജേന്ദ്രന് നടത്തിയ പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: