1972 ല്‍ സ്റ്റോക്ഹോമില് നടന്ന ‘മനുഷ്യനും പരിതസ്ഥിതിയും’ എന്ന ലോക ഉച്ചകോടിക്കുശേഷമാണ് എല്ലാവര്‍ഷവും ജൂണ്‍ അഞ്ചിന് ഐക്യരാഷ്ട്ര സംഘടന ലോകപരിസ്ഥിതി ദിനം ആചരിക്കുവാന്‍ തുടങ്ങിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മനുഷ്യന് പരിസ്ഥിതിക്കെതിരെ നടത്തുന്ന വിവിധങ്ങളായ നശീകരണ പ്രവര്‍ത്തനങ്ങളുടെ തിരിച്ചടികള്‍ ലോകജനതയെയും ഭൂമുഖത്തെ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി ദിനാചരണത്തിന് പ്രാധാന്യം ഏറെയാണ്.
ഭൂമിയിലെ വാസം ദുരിതപൂര്ണമാകുന്നതിന് പ്രധാന ഉത്തരവാദി മനുഷ്യനാണെന്നത് വാസ്തവമാണ്. പ്രകൃതിയിലെ അഗ്നിപര്വതങ്ങളില്നിന്നുണ്ടാകുന്ന പ്രശ്നങ്ങളും അതുപോലെ പ്രകൃതിയില്‍നിന്നും പ്രകൃതിയുണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ പ്രകൃതിക്കറിയാം. എന്നാല്‍ മനുഷ്യന് വികസനമെന്ന പേരില്‍ പ്രകൃതിക്ക് മാറ്റംവരുത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുടെ തിരിച്ചടികള്‍ മനുഷ്യന് കൈകാര്യം ചെയ്യാനാകുന്നില്ലെന്നതാണ് മാനവരാശിയെ കുഴയ്ക്കുന്ന വലിയ പ്രശ്നം. അതുകൊണ്ടുതന്നെ മനുഷ്യന് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഭൂമിയെ സുസ്ഥിരമായി നിലനിര്ത്തുന്നതായിരിക്കണമെന്ന മിനിമം ശാസ്ത്രമെങ്കിലും തിരിച്ചറിയേണ്ടതാണെന്ന വസ്തുതയിലെത്തി നില്ക്കുന്നു കാര്യങ്ങള്‍.
2016 ലെ ലോകപരിസ്ഥിതി ദിനം ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി ആചരിക്കുന്നത് അംഗോളയില്‍ വച്ചാണ്. 25.8 ദശലക്ഷം ജനസംഖ്യയുള്ള അംഗോളയിലെ ജനങ്ങള്‍ കൃഷി ചെയ്താണ് ജീവിച്ചുപോരുന്നത്. രാജ്യപുരോഗതിയുടെ അടിസ്ഥാന ഘടകം എണ്ണവ്യവസായമാണ്. ജൈവവൈവിധ്യത്തിന്റെ കലവറയാണ് അംഗോള. ലോകത്തെ ഏറ്റവും കൂടുതല്‍ വന്യമൃഗവേട്ട നടക്കുന്നതും അനധികൃത വന്യമൃഗ ഉല്‍പ്പന്നങ്ങളുടെ കച്ചവടം നടക്കുന്നതും അംഗോളയിലാണെന്ന് കണക്കാക്കപ്പെടുന്നു. അംഗോളയുടെ തലസ്ഥാനമായ ലൗണ്ടയിലെ ബെന്‍ഫിക്ക മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് കച്ചവട സ്ഥലമാണ്.
അനധികൃത വന്യമൃഗ ഉല്‍പ്പന്നങ്ങളുടെ കടത്തും അംഗോളയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഭൂമുഖത്തെ ജൈവവൈവിധ്യശോഷണത്തിന് ഏറ്റവും വലിയ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അനധികൃത വന്യമൃഗ ഉല്‍പ്പന്ന കച്ചവടമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ തോത് ക്രമാതീതമായി ഉയര്‍ന്നുവരികയാണ്. ഇത് സുസ്ഥിര വികസനത്തിനും ഭൂമിയിലെ ആവാസവ്യവസ്ഥകള്‍ക്കും ഭീഷണിയായി മാറുകയാണ്. മനുഷ്യന്റെ ലാഭക്കൊതിയും കച്ചവടക്കണ്ണും അജ്ഞതയുമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം തെരഞ്ഞെടുത്തിരിക്കുന്നത് ”ജീവനുവേണ്ടി വന്യതയിലേക്ക് പോകുക” എന്നതാണ്.
അനധികൃത വന്യമൃഗ കച്ചവടത്തിനെതിരെ യുദ്ധപ്രഖ്യാപനം എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള ആപ്തവാക്യം. മനുഷ്യന്റെ ഉപയോഗത്തിനും കച്ചവടത്തിനുമായി ഭൂമിയിലെ 52 ശതമാനം ജീവജാലങ്ങളെയാണ് പ്രതിവര്‍ഷം കൊന്നൊടുക്കുന്നത്. ഇതില്‍ സസ്തനികളും പക്ഷികളും ഉരഗങ്ങളും ആംഫീബിയനുകളും ഉള്‍പ്പെടുന്നു. കരയിലെയും കടലിലെയും കാട്ടിലെയും ജീവജാലങ്ങളെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കായി കൊന്നൊടുക്കുകയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനനടത്തുകയും ചെയ്യുന്നതിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ഘാനയില്‍ മാത്രം 90 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. പടിഞ്ഞാറെ ആഫ്രിക്കയിലെ ആനകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഏഴ് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളില്‍ ഒരു നൂറ്റാണ്ട് മുമ്പുവരെ ഒരുലക്ഷം പുലികള്‍ ഉണ്ടായിരുന്നത് നായാട്ടുമൂലം വെറും 3000 ആയി. റുവാണ്ടയിലെ ഗൊറില്ല ടൂറിസം പദ്ധതിതന്നെ അവയുടെ സംരക്ഷണം ഉറപ്പാക്കുവാന്‍ ഉടലെടുത്തിട്ടുള്ളതാണ്.
കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത് 52 ശതമാനം വന്യമൃഗങ്ങളാണ്. അടുത്തിടെയായി അനധികൃത വന്യമൃഗ കച്ചവടവും വനനശീകരണവും വന്യമൃഗവേട്ടയും വന്യമൃഗ ഉല്‍പ്പന്ന കച്ചവടവും 1000 മടങ്ങ് വര്‍ധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ അനധികൃത ഇടപാടുകള്‍മൂലം ഞൊടിയിടയിലാണ് വന്യമൃഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അനധികൃത വന്യമൃഗ ഉല്‍പ്പന്ന വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആനക്കൊമ്പിനുവേണ്ടി ഒരുവര്‍ഷത്തില്‍ 35000 മുതല്‍ 50000 ആഫ്രിക്കന്‍ ആനകളെയാണ് കൊന്നൊടുക്കുന്നത്.
പരമ്പരാഗത ഔഷധങ്ങളില്‍ കാന്‍സര്‍ ചികിത്സക്കായി ചേര്‍ക്കുന്നതിന് പ്രതിദിനം മൂന്ന് കാണ്ടാമൃഗങ്ങളെയാണ് കൊന്നുകൊമ്പെടുക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു ദശലക്ഷം ഈനാംപേച്ചികളെ വകവരുത്തി അവയുടെ ശരീരത്തിലെ ശല്ക്കപത്രം (അടുക്ക്) എടുക്കുകയും ഇറച്ചിതൂക്കി വില്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതിദിനം 28,300 ശുദ്ധജല ആമകളെയാണ് അനധികൃതമായി കച്ചവടം ചെയ്യുന്നത്. വളര്‍ത്തുന്നതിനും ഭക്ഷണത്തിനും ഔഷധത്തിനുമായി ആമകളെ കൊന്നൊടുക്കുകയാണ്. ആകെയുള്ള 32000 ഏഷ്യന്‍ ആനകളില്‍ 30 ശതമാനവും നാട്ടില്‍ വളര്‍ത്തുന്നവയാണ്. വനാന്തരങ്ങളില്‍ ബാക്കിയുള്ളവയെ കൊമ്പിനും നഖത്തിനും വേണ്ടി വേട്ടയാടുകയാണ്. കേരളത്തിന്റെ വനപ്രദേശങ്ങളില്‍ ആനവേട്ട സ്ഥിരം സംഭവമായിരിക്കുന്നു.
ഇന്ന് ലോകത്തെ അനധികൃത വന്യമൃഗ ഉല്പ്പന്നവ്യാപാരം 2000 കോടി ഡോളറിന് തുല്യമായ കച്ചവടമാണ്. ഏതെങ്കിലും പ്രത്യേക വന്യമൃഗത്തിന്റെ വ്യാപാര മൂല്യം വര്‍ധിച്ചാല്‍ അവയുടെ വംശനാശം പെട്ടെന്ന് സംഭവിക്കുമെന്ന അവസ്ഥയാണ്. നാട്ടറിവിന്റെയും പാരമ്പര്യവൈദ്യത്തിന്റെയും പേരില്‍ ഔഷധങ്ങള്ക്കായിട്ടാണ് പല വന്യമൃഗങ്ങളും വേട്ടയാടപ്പെടുന്നത്. അന്ധവിശ്വാസങ്ങളുടെപേരിലും വന്യമൃഗങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്.
പുലിത്തോല്, മയിലിന്റെ തോലും പീലിയും, കരടിത്തോല്‍, ആനക്കൊമ്പ്, പാമ്പിന്തോല്, ആമത്തൊണ്ട്, മാന്‍ കൊമ്പുകള്‍ എന്നിവയെല്ലാം അനധികൃത വന്യമൃഗ ഉല്‍പ്പന്ന വ്യാപാരമേഖലയില്‍ ഇഷ്ട ഉല്‍പ്പന്നങ്ങളാണ്. ലക്ഷക്കണക്കിന് രൂപയുടെ ഇത്തരം വസ്തുക്കള്‍ പലപ്പോഴും കൗതുകത്തിന്റെ പേരില്‍ വാങ്ങി ഷോക്കേസുകളിലും വീടുകളുടെ ചുമരുകളിലും പ്രദര്‍ശിപ്പിക്കുകയെന്നത് ചിലര്‍ക്ക് ഇഷ്ടവിനോദമായി മാറിയിരിക്കുന്നു.
ഇത് വന്‍തോതിലുള്ള വന്യമൃഗശോഷണത്തിനും ജീവജാലങ്ങളുടെ വംശനാശത്തിനും ജൈവവൈവിധ്യശോഷണത്തിനും ഇക്കോസിസ്റ്റങ്ങളുടെ തകര്‍ച്ചക്കും ഭക്ഷ്യശൃംഖലാ ജാലങ്ങളുടെ താളംതെറ്റലിനും ഇടവരുത്തുന്നു. പലരും അറിവില്ലായ്മകൊണ്ടാണ് അനധികൃത വന്യമൃഗ ഉല്‍പ്പന്ന വ്യാപാരത്തിന് തുനിയുന്നത്. എന്നാല്‍ ഇത് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ക്കാണ് ഇടവരുത്തുന്നത്.
ലോകത്തെ അതിവിശിഷ്ട അനധികൃത കച്ചവടങ്ങളില്‍ വന്യമൃഗ ഉല്‍പ്പന്നങ്ങള്‍ക്ക് നാലാം സ്ഥാനമാണുള്ളത്. മയക്കുമരുന്ന് വ്യാപാരം, മനുഷ്യക്കടത്ത്, ആയുധ കച്ചവടം എന്നിവയാണ് മറ്റ് മൂന്ന് അനധികൃത കച്ചവടങ്ങള്‍.
കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടെ ചൈനയില്‍ മാത്രം ആനക്കൊമ്പിന്റെ മൊത്തവ്യാപാര വിപണന വില അഞ്ച് ഡോളറില്‍നിന്നും 2100 ഡോളറായി മാറിയിരിക്കുന്നു. ഇത്തരം അനധികൃത കച്ചവടത്തിന്റെ ഡിമാന്റ് നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഇത്തരം കച്ചവടങ്ങള്‍ ആഗോളതലത്തില്‍ തന്നെ എതിര്ക്കപ്പെടേണ്ടതായിട്ടുണ്ട്. കള്ളക്കടത്തുകാരുടെ വിഹാരരംഗമാണ് സ്വര്‍ണം കഴിഞ്ഞാല്‍ അനധികൃത വന്യമൃഗ ഉല്പ്പന്നകടത്ത്.
ഉദ്യോഗസ്ഥരുടെ അറിവോടെയും അല്ലാതെയും നടക്കുന്ന ഇത്തരം അധോലോക കച്ചവടം ലോകത്തിനുതന്നെ ഭീഷണിയാണ്. ഏഷ്യന്‍ ആനകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ആനക്കൊമ്പ് വ്യാപാരത്തിന്റെ വ്യാപ്തിയും ബന്ധപ്പെട്ടിരിക്കുന്നവയാണ്. ആനക്കൊമ്പ് വ്യാപാരത്തില്‍ ചൈനയാണ് മുന്‍പന്തിയില്‍. അമേരിക്ക രണ്ടാം സ്ഥാനത്തും.
അനധികൃത വന്യമൃഗകടത്തും വന്യമൃഗ ഉല്പ്പന്നക്കച്ചവടവുംമൂലം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 1000 ഫോറസ്റ്റ് റെയ്ഞ്ചര്‍മാരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. വനത്തിന്റെ ചുമതലയുള്ള വനപാലകരുടെ ജീവന് ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന ഒരു കച്ചവട മേഖലയാണിത്. വന്യമൃഗങ്ങളെ തട്ടിയെടുക്കുന്നവരും കൊന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നവരും പലപ്പോഴും വനപാലകരുടെ ജീവനും അപഹരിക്കുന്നുണ്ട്.
വനപാലകരേക്കാള് നൂതന ആയുധങ്ങളുമായാണ് കാട്ടുകള്ളന്മാര് അവരുടെ പണിക്ക് ഇറങ്ങുന്നത് എന്നുസാരം. വന്യമൃഗവേട്ടയെക്കുറിച്ചുള്ള മറ്റു ചില വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ലോകത്തിലെ 95 ശതമാനം കാണ്ടാമൃഗങ്ങളും നഷ്ടമായത് കഴിഞ്ഞ 40 വര്‍ഷത്തിനിടയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 4000 കാണ്ടാമൃഗത്തിന്റെ കൊമ്പുകളാണ് ആഫ്രിക്കയില്‍ നിന്നും കയറ്റി അയച്ചത്.
2012 ല്‍ മാത്രം 22000 ആഫ്രിക്കന്‍ ആനകളെ കൊന്ന് കൊമ്പെടുത്തതായി റിപ്പോര്‍ട്ടുണ്ട്. 2000 ത്തിനും 2013 നും ഇടയില്‍ മാത്രം 1537 പുലികളെയാണ് കൊന്നൊടുക്കിയത്. വിയറ്റ്നാമില്‍ മാത്രം 2011 ല്‍ 40000 മുതല്‍ 60000 വരെ ഈനാംപേച്ചികളെയാണ് ഇറച്ചിക്കും ശല്ക്കപത്രത്തിനുംവേണ്ടി വേട്ടയാടിയത്. 2011 ല്‍ തന്നെ ഏഷ്യയിലെ 80 ശതമാനം ആമകളും വംശനാശ ഭീഷണിയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2016 ഏപ്രില്‍ മാസത്തില്‍ ഉത്തരാഖണ്ഡില്‍ പുള്ളിപ്പുലികളുടെ തോലുമായി മൂന്നുപേര്‍ പിടിയിലായിരുന്നു.
മൂങ്ങകളെയും നക്ഷത്ര ആമകളെയും മാനിറച്ചി കടത്തുക്കാരെയും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 2016 ല്‍ പിടികൂടിയിട്ടുണ്ട്. വളരെ ആപല്‍ക്കരമായി തുടരുന്ന വന്യമൃഗ ഉല്പ്പന്നക്കച്ചവടവും അനധികൃത വന്യമൃഗ കച്ചവടവും കടിഞ്ഞാണിട്ട് സമയമായിരിക്കുന്നു. ആവാസവ്യവസ്ഥകളുടെ തകര്‍ച്ചയിലേക്കും ജീവികളുടെ വംശനാശത്തിലേക്കും നയിക്കുന്ന ഈ അനധികൃത വ്യാപാരങ്ങള്‍ തടയുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യാതെ വന്യമൃഗ സംരക്ഷണം സാധ്യമാകുകയില്ല.
കേരളത്തിലെ ഏത് വനമേഖലയില്‍ പോയാലും ആനകളെയും മാനുകളെയും മയിലുകളെയും മലയണ്ണാനുകളെയും കാട്ടുപോത്തിനെയും മറ്റു വന്യമൃഗങ്ങളെയും കണ്ടിരുന്ന കാലം മാറിയിരിക്കുന്നു. കാടുകള്‍ നാടുകളായിമാറിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുന്നു. ഹൈറേഞ്ച് ഗ്രാമങ്ങള്‍ നഗരവല്ക്കരണപാതയിലാണ്. വനവും വന്യമൃഗങ്ങളും നിശ്ശേഷം അപ്രത്യക്ഷമാകുന്നതിനുമുമ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭാവിതലമുറ കൊടിയ ദുരിതത്തിലാണ് ജീവിക്കേണ്ടിവരുക എന്ന ബോധ്യം നമുക്കുണ്ടാകണം. പശ്ചിമഘട്ട സംരക്ഷണ അതോറിറ്റി എത്രയും പെട്ടെന്ന് രൂപീകരിച്ച് അവശേഷിക്കുന്ന വനമേഖലയെങ്കിലും സംരക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: