ഐഒബി ജീവനക്കാരനായ കിഴക്കമ്പലത്തുകാരന്‍ പാറാട്ട് രവീന്ദ്രന് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായത് കേരളം കണ്ടമട്ട് കാട്ടിയില്ല. മുഖമില്ലാത്ത കലാകാരനാണ് ഹോക്കി ടര്‍ഫിലെ ഗോള്‍കീപ്പര്‍ എന്ന് പണ്ടാരോ പറഞ്ഞുവെച്ചിട്ടുണ്ട്. ഒരു ബഹിരാകാശസഞ്ചാരിയുടെ രൂപഭാവങ്ങളുമായി ഗോള്‍ബാറിന് കീഴില്‍ ജാഗ്രതയോടെ നില്ക്കുന്ന കാവല്ക്കാരന്. കളത്തില്‍ മറ്റ് ഇരുപതുപേര്‍ക്കും അവരെ അടയാളപ്പെടുത്തുന്ന മുഖമുണ്ട്. എന്നാല്‍ ഗോള്‍കീപ്പറിന് അതില്ല. കളിക്കളത്തിലെ ജീവിതത്തിനും മരണത്തിനുമിടയില്‍ തന്റെ ടീമിന്, തന്റെ നാടിന് ആയുസ് നീട്ടിക്കൊടുക്കുന്ന ദൗത്യമുണ്ട് അദ്ദേഹത്തിന് നിര്‍വഹിക്കാനായി.
പെനാല്‍ട്ടി സ്ട്രോക്കുകളായി, പെനാല്‍ട്ടി കോര്‍ണറുകളായി, വളഞ്ഞുപുളഞ്ഞെത്തുന്ന ചാട്ടവാറടികളായി ലക്ഷ്യം തേടി കുതിക്കുന്ന എതിരാളികളുടെ ബോംബറുകളെ ഒറ്റയ്ക്ക് തടുത്താണ് ഒടുവില്‍ പി.ആര്. ശ്രീജേഷ് ഭാരത ഹോക്കിയുടെ അമരത്തേക്ക് ആനയിക്കപ്പെട്ടത്.
മലയാളിയുടെ എല്ലാ വിജയങ്ങളെയും കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ശ്രീജേഷിന്റെ നായകപദവി ഒരു ദിവസത്തെ വാര്‍ത്തയിലൊതുങ്ങി.
ടിനു യോഹന്നാന് മുതല്‍ സച്ചിന് ബേബി വരെയുള്ള മലയാളികള്‍ക്കും എബി കുരുവിള മുതല്‍ കരുണ്‍ നായര്‍ വരെയുള്ള ഇതര സംസ്ഥാന മലയാളികള്‍ക്കുമുള്ള പളപളപ്പ് ഭാരത ഹോക്കിയുടെ കാവല്ക്കാരന് ഇല്ലാതെ പോകുന്നതെന്തുകൊണ്ട് എന്നത് ഗൗരവമുള്ള ചിന്തയ്ക്ക് വിഷയമാക്കേണ്ടതാണ്.
സമീപകാലത്തെ രണ്ട് ഇന്ത്യന്‍ വിജയങ്ങളിലൂടെയാണ് ശ്രീജേഷ് സമാനതകളില്ലാത്ത കാവല്‍ക്കാരനായി ഉയര്‍ന്നത്. റായ്പൂരില്‍ ലോകഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഹോളണ്ടിനെതിരായ നിര്‍ണായക മത്സരമായിരുന്നു ഒന്ന്. മത്സരത്തലേന്ന് ശ്രീജേഷ് പരിക്കിന്റെ പിടിയില്‍ അസ്വസ്ഥനായിരുന്നു. തോളില്‍ സര്‍ജിക്കല്‍ ടേപ്പ് ചുറ്റിയാണ് വല കാക്കാന്‍ ശ്രീജേഷ് ഇറങ്ങിയത്. ഗോള്‍കീപ്പറുടെ വേഷത്തില്‍ ബാറിന് കീഴില്‍ ശ്രീജേഷ് വേദന കടിച്ചമര്‍ത്തി നിന്നു. അവസാന വിസിലിലേക്ക് വിജയത്തിനും തോല്വിക്കുമിടയിലൂടെയുള്ള നൂല്‍പ്പാലം താണ്ടേണ്ടിയിരുന്നു ഇന്ത്യയ്ക്ക്. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് വഴുതിനീങ്ങിയ മത്സരത്തെ വരുതിയിലാക്കാന്‍ കളത്തില്‍ ശ്രീജേഷ് മാത്രം.
അത്രനേരം കളം നിറഞ്ഞ കൂട്ടുകാര്‍ പ്രാര്‍ത്ഥനയുടെയും ഉത്കണ്ഠയുടെയും നിമിഷങ്ങളെണ്ണി കാഴ്ചക്കാരായി… വിജയത്തിലേക്ക് ചാഞ്ഞും ചരിഞ്ഞും ശ്രീജേഷ് വേദന മറന്ന് പറന്നു. ലക്ഷ്യം തേടിയെത്തിയ ഡച്ച് പെനാല്‍ട്ടി സ്ട്രോക്കുകള്‍ രണ്ടെണ്ണം തടഞ്ഞിട്ട് ശ്രീ ചിരിക്കുമ്പോള്‍ രാജ്യം അവനൊപ്പം ചിരിച്ചു. എന്തായിരുന്നു വിജയരഹസ്യമെന്ന ചോദ്യത്തിന് ശ്രീജേഷ് നല്‍കിയത് അര്‍ജുനന്റെ ഉത്തരമായിരുന്നു. ‘ഞാന്‍ മറ്റൊന്നും കണ്ടില്ല, എന്നെ മറികടക്കാന്‍ വെറിപൂണ്ടെത്തുന്ന ആ പന്തല്ലാതെ. കണ്ണും മനസും അതില്‍ മാത്രമായിരുന്നു.’’
സമാനമായിരുന്നു ഇഞ്ചിയോണിലും ഭാരതത്തിന്റെ കുതിപ്പ്. പതിനാറു വര്‍ഷം കാത്തിരുന്ന സ്വര്‍ണമെഡല്‍ നേട്ടമാണ് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ശ്രീജേഷ് ജന്മനാടിന് നേടിത്തന്നത്.
കലാശക്കളിയില്‍ പാക്കിസ്ഥാനെ കീഴടക്കുമ്പോഴും രണ്ട് പെനാല്‍ട്ടി സ്ട്രോക്കുകള്‍ തടഞ്ഞ ശ്രീജേഷിന്റെ താരമികവ് ലോകത്തെ കീഴടക്കി. പാക്കിസ്ഥാനെ കീഴടക്കി രാജ്യത്തിന്റെ സുവര്‍ണതാരകമായി മാറിയ ശ്രീജേഷിന് അന്ന് നെടുമ്പാശ്ശേരിയില്‍ നാട്ടുകാര്‍ നല്‍കിയത് ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു. മൂന്നുമാസം പ്രായമുള്ള മകള്‍ അനുശ്രീയുടെ കവിളില്‍ മുത്തമിട്ട് ശ്രീ അന്ന് പറഞ്ഞത്, രാജ്യത്തിന് വേണ്ടി കളിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ദൈവമാണെന്നായിരുന്നു. അനുശ്രീ പിറക്കുമ്പോഴും ശ്രീജേഷ് കളിക്കളത്തില്‍ മുഖമില്ലാത്ത പ്രതിഭയായി പ്രകാശിക്കുകയായിരുന്നു.
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അന്ന് നേടിയ വെള്ളിമെഡലായിരുന്നു നാടിനും മകള്‍ക്കും ശ്രീജേഷ് നല്കിയ സമ്മാനം.
കൃഷി ഉപജീവനമാക്കിയ കിഴക്കമ്പലത്തുകാരന്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകനാണ് ശ്രീജേഷ്. പഠിക്കുമ്പോള്‍ ലോങ്ജമ്പിലും വോളിബോളിലുമായിരുന്നു താല്പര്യം. പന്ത്രണ്ടാം വയസില്‍ ജിവി രാജാ സ്പോര്‍ട്സ് സ്കൂളില്‍ ചേര്‍ന്നതിന് ശേഷമുള്ള കാലത്താണ് ശ്രീജേഷ് ഗോള്‍കീപ്പറായത്. പരിശീലകരായ ജയകുമാറിന്റെയും രമേശിന്റെയും കരുതലില്‍ കരുപ്പിടിപ്പിച്ചെടുത്തതാണ് ഇന്നത്തെ ഭാരത നായകന്റെ കരുത്തും ജാഗ്രതയും.
പതിനാറാം വയസ്സില്‍ ജൂനിയര്‍ നാഷണല്‍ ടീമില്‍ അംഗമായി ആസ്ട്രേലിയയ്ക്കെതിരെ പെര്‍ത്തിലായിരുന്നു ശ്രീജേഷിന്റെ അരങ്ങേറ്റം. ദേശീയടീമില്‍ ഇടം നേടുമ്പോള്‍ പ്രായം ഇരുപത്. കൊളംബോയില്‍ 2008ല്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറുമ്പോള്‍ ആ നേട്ടം കുറിക്കുന്ന ആദ്യമലയാളി ആവുകയായിരുന്നു ശ്രീജേഷ്.
ലോകകായികഭൂപടത്തില് ഭാരതത്തിന്റെ കീര്‍ത്തി അടയാളപ്പെടുത്തിയ ഹോക്കിയില്‍ രാജ്യത്തിന്റെ കുപ്പായമണിയാന്‍ യോഗമുണ്ടായ ആദ്യ മലയാളി. ജൂനിയര്‍ ടീമിലായിരിക്കുമ്പോഴും ദേശീയ ടീമിലായിരിക്കുമ്പോഴും ശ്രീജേഷ് ബെസ്റ്റ് ഗോള്‍കീപ്പര്‍ ബഹുമതി സ്വന്തമാക്കി. 2008ലെ ജൂനിയര്‍ ഏഷ്യാകപ്പിലും 2013ലെ ഏഷ്യാകപ്പിലും എതിരാളിയില്ലാത്ത കാവല്ക്കാരനായിരുന്നു ശ്രീ. 2011 മുതല്‍ ഭാരത ഹോക്കി ടീമിന്റെ അവിഭാജ്യഘടകമായി. അര്‍ജുന അവാര്‍ഡ് ശ്രീജേഷിനെ തേടിയെത്തി. ഹോക്കി ഇന്ത്യയുടെ പ്ളെയര്‍ ഓഫ് ദ ഇയര്‍ ബഹുമതിയും പിന്നീട് ശ്രീജേഷ് സ്വന്തമാക്കി.
ഒളിമ്പ്യന്‍ ശ്രീജേഷിനെ ഒരുനോക്ക് കാണാന്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ക്ക് മുന്നില്‍ ഒത്തുകൂടിയ കിഴക്കമ്പലത്തെ ഗ്രാമീണരുടെ ആവേശം 2012ലെ ലണ്ടന്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിലുണ്ട്. പ്രായം ചെന്ന സ്ത്രീകളടക്കമുള്ളവര്‍ ഒളിമ്പിക്സിലെ ശ്രീജേഷിന്റെ അരങ്ങേറ്റം കാണാന്‍ അന്ന് ഒത്തുകൂടിയിരുന്നു. അവര്‍ക്ക് ഹോക്കി എന്താണെന്ന് പോലും അറിയില്ലായിരുന്നു. എന്നിട്ടും അവര്‍ ടിവി സ്ക്രീനിലേക്ക് കണ്ണുംനട്ടിരുന്നു.
തങ്ങളുടെ നാട്ടില്‍ നിന്നുള്ള ഒളിമ്പ്യനോട് അവര്‍ കാട്ടിയ ആദരവായിരുന്നു ആ കൗതുകം. ആ ആദരവും പരിഗണനയും കേരളം ശ്രീജേഷിന് ഇനിയും നല്‍കിയിട്ടുണ്ടോ എന്നത് സംശയമാണ്. ഒരുപക്ഷേ ഹോക്കിയില്‍ കേരളം അത്ര വലിയ ശക്തിയല്ല എന്നത് ഒരു കാരണമാകാം. എന്നാല്‍ അതിനുമപ്പുറം ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തി പിടിച്ച ആ കായിക ഇനം നേരിടുന്ന കൊടിയ അവഗണനയുടെ നീണ്ട കഥയുണ്ട്. ധ്യാന്‍ചന്ദ് മുതല്‍ ധന്‍രാജ്പിള്ളയും പര്‍ഗത് സിങും വരെയുള്ള പ്രതിഭാധനരുടെ നീണ്ടനിരയിലേക്കാണ് മുഖമില്ലാതെ കളിക്കളം അടക്കിവാണ ശ്രീജേഷും കടന്നുചെന്നത്.
പ്രതിരോധം മുതല്‍ മുന്നേറ്റനിര വരെയുള്ള ആസൂത്രണങ്ങള്‍ പാളുമ്പോള്‍ എല്ലാ ആക്രമണങ്ങളും നേരിടാന്‍ ഒറ്റയ്ക്കൊരുത്തന്‍. വിജയത്തിന്റെ യശസ്സ് വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് അവകാശപ്പെടാവുന്ന ഒരാള്‍. എന്നിട്ടും ശ്രീജേഷ് തന്റെ മികവിന്റെ പങ്കത്രയും കൂട്ടുകാര്‍ക്ക് വീതംവെച്ച് കൊടുത്തിട്ട് നിസ്സംഗമായി ചിരിക്കും. ‘അവര്‍ നേടുന്ന ഗോളുകള്‍, അവര്‍ നടത്തുന്ന മികച്ച നീക്കങ്ങള്‍, അവര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍… അവയാണ് എന്റെ ഊര്‍ജ്ജം. അതാണ് എനിക്ക് ആത്മവിശ്വാസം പകരുന്നത്. അവരുടെ നേട്ടങ്ങളുടെ സൂക്ഷിപ്പുകാരന് മാത്രമാണ് ഗോള്‍കീപ്പര്‍ എന്ന നിലയില്‍ എന്റെ റോള്‍…’
വിനയം വഴിയുന്ന മറുപടിയിലുണ്ട് പുതിയ നായകന്റെ ചുവടുവെയ്പുകള്‍. വിജയത്തിലേക്ക് ടീമിനെ നയിക്കുക എന്നത് മാത്രമല്ല, രാജ്യത്തിന്റെ വികാരമായി ഹോക്കിയെ വീണ്ടും പ്രതിഷ്ഠിക്കുക എന്ന കനത്ത ഭാരം കൂടിയാണ് ശ്രീജേഷ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: