യുഎസിലെ ലൂയിസ്വല്ലിയില് 1942 ജനുവരി 17ന് ആഫ്രോ-അമേരിക്കന്‍ ദരിദ്ര കുടുംബത്തില്‍ കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയറിന്റെ ജനനം. പരസ്യബോര്‍ഡ് എഴുത്തുകാരന് കാഷ്യസ് മാര്‍സലസ് ക്ലേ സീനിയറും ഒഡേസ ഗ്രേഡി ക്ലേയുടെയും രണ്ടു മക്കളില്‍ മൂത്തയാള്‍. സഹോദരന് റുഡോള്‍ഫ്.
പന്ത്രണ്ടാം വയസില്‍ മുഹമ്മദ് അലി ബോക്സിങ് റിങ്ങിലെത്തുന്നത് അവിചാരിതമായി. 1954 ഒക്ടോബറില്‍ കാഷ്യസ് ക്ലേ സൈക്കിളില്‍ സുഹൃത്തൊന്നിച്ച് കൊളംബിയ ഓഡിറ്റോറിയത്തില്‍ ലുയിസ്വില്ലി ഹോം ഷോ പ്രദര്‍ശനം കാണാനെത്തി. അതിനു ശേഷം തിരികെയെത്തിയപ്പോള്‍ സൈക്കിള്‍ കാണാനില്ല. പോലീസുകാരന് ജോ മാര്ട്ടിന് അടുത്തുള്ള ജിംനേഷ്യത്തില്‍ ബോക്സിങ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ക്ലേ പരാതിയുമായി മാര്‍ട്ടിനെ സമീപിച്ചു. സൈക്കിള്‍ കണ്ടെത്തിയില്ലെങ്കിലും ചരിത്രത്തിലേക്ക് വാതില്‍ തുറന്നു ആ സന്ദര്‍ശനം. ജിംനേഷ്യത്തില്‍ ചേര്‍ന്ന് ബോക്സിങ് പരിശീലിക്കാനുള്ള മാര്‍ട്ടിന്റെ ക്ഷണനം കാഷ്യസ് ക്ലേ സ്വീകരിച്ചു.
പരിശീലനം ആറാഴ്ച പിന്നിട്ടപ്പോള്‍ റിങ്ങിലെ ആദ്യ ജയം. 18 വയസിനിടെ 108 അമേച്വര്‍ ബോക്സിങ് മത്സരങ്ങളില്‍ പങ്കെടുത്തു അദ്ദേഹം. ഇതിനിടെ ഗോള്‍ഡന്‍ ഗ്ലൗ ടൂര്‍ണമെന്റ് കിരീടം ആറ് തവണയും, നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗ ടൂര്‍ണമെന്റ് കിരീടം രണ്ടു തവണയും നേടി. 1960 റോം ഒളിമ്പിക്സില്‍, മൂന്നു തവണ യൂറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്ക്കിയെ മൂന്നാം റൗണ്ടില്‍ ഇടിച്ചിട്ട് സ്വര്‍ണം നേടി.
അതേ വര്‍ഷം പ്രൊഫഷണല്‍ രംഗത്തേക്ക് കൂടുമാറി.
ഒക്ടോബര്‍ 29ന് പ്രൊഫഷണല്‍ രംഗത്തെ ആദ്യ പോരാട്ടം. അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്സറായ ടുണെ ഹന്സാകറായിരുന്നു എതിരാളി. ആറ് റൗണ്ട് നീണ്ട പോരാട്ടത്തില്‍ വിജയം കാഷ്യസ് ക്ലേയ്ക്കൊപ്പം. 1963 അവസാനം വരെയുള്ള കാലയളവില്‍ ക്ലേ റിങ്ങിലെത്തിയത് 19 തവണ. എല്ലാത്തിലും വിജയം കണ്ട കാഷ്യസ് പതിനഞ്ചില്‍ എതിരാളിയെ നോക്കൗട്ട് ചെയ്തു. ഈ കുതിപ്പില്‍ റിങ്ങില്‍ വീണത് ടോണി എസ്പെര്ട്ടി, ജിം റോബിന്‍സണ്‍, ഡോണി ഫഌമാന്, അലോണ്‍സോ ജോണ്സണ്, ജോര്‍ജ് ലോഗന്, വില്ലി ബെസ്മനോഫ്, ലാമര്‍ ക്ലാര്‍ക്ക്, ഡഗ് ജോണ്‍സ്, ഹെന്റി കൂപ്പര്‍ തുടങ്ങിയ പ്രമുഖര്‍. 1962 മാര്‍ച്ചില്‍ തന്റെ മുന്‍ ട്രെയിനറും വെറ്ററന്‍ ബോക്സറുമായ ആര്‍ച്ചി മൂറെയും കാഷ്യസിന്റെ കൈക്കരുത്തിന് മുന്നില്‍ വീണു.
1964 ല്‍ 22-ാം വയസിലാണ് ബോക്സിങ് ലോകത്തെയാകെ ഞെട്ടിച്ച് ആദ്യമായി കാഷ്യസ് ക്ലേ ലോകചാമ്പ്യനായത്. ഫെബ്രുവരി 25ന് മയാമിയില്‍ നടന്ന പോരാട്ടത്തില്‍ അന്നത്തെ ലോക ചാമ്പ്യന്‍ സണ്ണി ലിസ്റ്റനെ ഇടിച്ചിട്ട് കിരീടധാരണം. ഒരാള്‍ പോലും ഈ മത്സരത്തില്‍ കാഷ്യസ് ക്ലേയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നില്ല. 1965 മെയ് 25ന് ഇരുവരും വീണ്ടും ഏറ്റുമുട്ടിയെങ്കിലും അപ്പോഴേക്കും മുഹമ്മദലിയായ ക്ലേയുടെ വലം കൈ പഞ്ചില്‍ ലിസ്റ്റന്‍ നിലംപതിച്ചു. അതേവര്‍ഷം നവംബര്‍ 22ന് മുന്‍ ലോക ചാമ്പ്യന്‍ ഫ്ളോയിഡ് പാറ്റേഴ്സണെ ഇടിച്ചിട്ട് അലി കിരീടം നിലനിര്‍ത്തി.
വിയറ്റ്നാം പ്രശ്നത്തിനു ശേഷം 1970 ല്‍ തിരിച്ചെത്തിയ അലി ആദ്യ കളിയില്‍ ജെറി ക്വറെയെ വീഴ്ത്തി വീണ്ടും പടയോട്ടത്തിനു തുടക്കമിട്ടു. 1971-ല്‍ നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ക്ലേയ്ക്ക് എതിരാളിയായി എത്തിയത് ജോ ഫ്രേസര്‍. മത്സരത്തില്‍ അലി തോറ്റു. 1974 ലും 75 ലും അലി ജോ ഫ്രേസറെ തോല്‍പ്പിച്ചു. 1974-ല്‍ സയറിലെ കിഷാന്സായില് നടന്ന പോരാട്ടത്തില്‍ ജോര്‍ജ് ഫോര്‍മാനെ കീഴടക്കി അലി രണ്ടാം വട്ടം ലോക കിരീടം നേടിയെടുത്തു. 1978-ല്‍ ലിയോണ്‍ സ്പിംഗ്സിനെ പരാജയപ്പെടുത്തി മൂന്നാം വട്ടവും ലോക കിരീടത്തില്‍ മുത്തമിട്ടു.
1981-ല്‍ അലി ബോക്സിങ്ങില്‍ നിന്നു വിരമിച്ചു. കാനഡയുടെ ട്രവര്‍ ബെര്ബിക്കിനോടു തോറ്റതോടെയാണ് അലി റിങ്ങിനോട് വിടപറഞ്ഞത്. പങ്കെടുത്ത 61 മത്സരങ്ങളില്‍ 56 ലും വിജയം. അതില്‍ 37 എണ്ണത്തിലും എതിരാളികളെ നോക്കൗട്ട് ചെയ്തു. 1984 ലാണ് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചത്. നാലു തവണ വിവാഹം കഴിച്ചിട്ടുള്ള അലി, 1986ല്‍ ജീവിത സഖിയായ ലോണിക്കൊപ്പമായിരുന്നു അവസാനനാളുകളില്‍ താമസം. നാല് വിവാഹങ്ങളിലായി ഏഴ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. പ്രശസ്ത വനിതാ ബോക്സറായിരുന്ന ലൈലാ അലി മുഹമ്മദലിയുടെ മകളാണ്.
നിരവധി അവാര്‍ഡുകളും മെഡലുകളും അലിയെത്തേടി എത്തി. 2005 നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ പരമോന്നത ബഹുമതിയായ ഫ്രീഡം മെഡല്‍ നല്കി ആദരിച്ചു. ജര്‍മന്‍ ബഹുമതിയായ ഓട്ടോഹാന് സമാധാന മെഡലും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കറുത്തവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ അലിക്ക് യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍സ് 2005-ല്‍ യുഎന്‍ അവാര്‍ഡ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: