സ്വന്തം ജീവിതത്തില്‍ നേടാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ആദ്യം ‘സ്വപ്നം’ കാണണം എന്നാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ: എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞത്.
പക്ഷേ ഇവിടെ ഒരു പെണ്‍കുട്ടി സ്വന്തം ജീവിതത്തില്‍ പ്രതിസന്ധികള്‍ക്കിടയിലും ഐഎഎസ് എന്ന സ്വപ്നവുമായി നടന്നപ്പോള്‍ തന്റെ രണ്ടാംവയസ്സില്‍ ഉണ്ടായ പിഎച്ച് അഥവാ പള്‍മണറി ഹൈപര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വരോഗത്താല്‍ അടുത്തിടെ, തന്റെ 23-ാമത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങി. ഹൃദയത്തിന്റെ മുകളിലെ അറയില്‍ ഉണ്ടാകുന്ന സുഷിരം വഴി ശുദ്ധരക്തവും അശുദ്ധ രക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അപൂര്‍വ രോഗത്തിന്റെ പേരാണ് ‘പള്‍മണറി ഹൈപര്‍ ടെന്‍ഷന്‍’. ഈ രോഗം മൂലം മരണപ്പെട്ട വ്യക്തി മറ്റാരുമല്ല കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസ്സന്- ഷൈല ദമ്പതികള്‍ക്ക് വെള്ളാരം കണ്ണുമായി പിറന്ന അമ്പിളി ഫാത്തിമയാണ്.
ജീവിതം എന്താണെന്ന് അറിയുന്നതിന് മുമ്പാണ് അമ്പിളി ഫാത്തിമ ഈ അപൂര്‍വ രോഗത്തിന് ഇരയായത്. കേരള ജനതയുടെ മനസ്സിനെ ആകെ വേദനിപ്പിച്ച സംഭവമാണ് അമ്പിളി ഫാത്തിമയുടെ മരണം. രണ്ട് കോടിയിലെറെ പണം കണ്ടെത്തി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല. രണ്ട് വയസ്സ് മുതല്‍ മരിക്കുന്ന ആ നിമിഷംവരെ അമ്പിളി അനുഭവിച്ച വേദന ആലോചിക്കാന്‍പോലും സമുഹത്തില്‍ ജീവിക്കുന്ന മനുഷ്യരാശിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അത്രമാത്രം അമ്പിളിയും, അമ്പിളിയുടെ അച്ഛനും അമ്മയ്ക്കും മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാവും. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച വേളയില്‍ അമ്പിളി ഫാത്തിമ ഈ രോഗം കാരണം നിരവധിതവണ കുഴഞ്ഞുവീണിട്ടും മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സ നേരിട്ടപ്പോഴും തളരാതെ പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധ നല്കി കോട്ടയം സിഎംഎസ് കോളേജില്‍ അവസാനവര്‍ഷ എംകോം വിദ്യാര്‍ത്ഥിവരെ ആയത് നിസ്സാര കാര്യമല്ല.
സാധാരണയായി ജീവിതത്തില്‍ എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പഠിക്കുവാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇവിടെയാണ് അമ്പിളി ഫാത്തിമ കാണാന്‍ ഉദ്ദേശിച്ച സ്വപ്നത്തിന് പ്രസക്തി ഉണ്ടാകുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം പതിയെ നിലക്കുമ്പോള്‍ ബോധം കെട്ടുപോകുക പതിവായിരുന്ന ഈ പെണ്‍കുട്ടിയുടെ ജീവിതം മറ്റുവിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാണ്. രോഗം പിന്തുടര്ന്നപ്പോഴും അമ്പിളി ഫാത്തിമയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, സിവില്‍ സര്‍വ്വീസ്. പക്ഷേ സ്വപ്നം പൂവണിയുന്നതിനുമുമ്പ് അമ്പിളി യാത്രയായി.
അമ്പിളിയുടെ ജീവിതംപോലെ ഒട്ടനവധി കഥകള്‍ സമൂഹത്തില്‍ നമുക്കു കാണാന്‍ കഴിയും. രോഗങ്ങള്‍ കാരണം ജീവിതം പ്രതിസന്ധിയില്‍ ആകുമ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന എത്രയത്ര വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍! നല്ല നിലയില്‍ പഠനം പൂര്‍ത്തികരിച്ചു തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുന്ന, കഠിനമായ രോഗങ്ങള്‍ക്ക് അടിമയാകുന്ന, കുട്ടികളുടെ ജീവിത ഉന്നമനത്തിന് വേണ്ടി പ്രത്യക നിയമം പാസാക്കേണ്ടതുണ്ട്. ഇങ്ങനെ ദുരിതം അനുഭവിക്കുന്ന വിദ്യാര്‍ത്ഥി സമുഹത്തെ സാമ്പത്തികമായി സഹായിക്കാനും, മെച്ചപ്പെട്ട ചികിത്സ ലഭിക്കുവാനും ആവശ്യമായ നിയമമാണ് വേണ്ടത്. ഇങ്ങനെയുള്ള അപൂര്‍വ്വരോഗത്തിന് അടിമയാകുന്ന കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ആരോഗ്യമുള്ള, വിദ്യാസമ്പന്നരായ യുവതീയുവാക്കളുടെ വമ്പിച്ച സംഖ്യ രാഷ്ട്രത്തിന്റെ തനതായൊരു മുഖ്യശക്തിയാണ്. അതുകൊണ്ട് രോഗങ്ങള്‍ക്ക് കീഴടങ്ങുന്ന വിദ്യാര്‍ത്ഥി സമുഹത്തെ രക്ഷിക്കുവാന്‍ നാം ഉണരേണ്ടതുണ്ട്.
മഹത്തായ ഉദ്ദേശ്യങ്ങളാല്‍, അസാധാരണമായ ചില പദ്ധതികളാല്‍ പ്രചോദിതരാകുമ്പോള്‍ നമ്മുടെ ചിന്തകള്‍ എല്ലാ അതിര്‍ത്തികളെയും ഭേദിക്കുന്നു. അമ്പിളി ഫാത്തിമയെപ്പോലെ സ്വപ്നങ്ങള്‍ കാണുന്ന യുവതീയുവാക്കളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമ്പിളി ഫാത്തിമയുടെ ഓര്‍മ്മക്കായി ഒരു ‘വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണ ബില്‍’കേരളത്തില്‍ അധികാരത്തില്‍ വന്നിരിക്കുന്ന പുതിയ സര്‍ക്കാര്‍ പാസാക്കണം. അതിനായി നമുക്ക് ശബ്ദിക്കാം. അമ്പിളി ഫാത്തിമയുടെ രോഗത്തിന് സമാനമായ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ സ്വപ്നം ഈ മഹത്തായ ബില്ലിലൂടെ പൂവണിയട്ടെ!
ഡോ: ഗിന്നസ് മാടസാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: