അരിസോണ: മെക്സിക്കന്‍ തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ കരുത്തരായ ഉറുഗ്വെക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്നലെ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെക്സിക്കോ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ തകര്‍ത്തുവിട്ടത്.
പലപ്പോഴും പരുക്കനായി മാറിയ കളിയില്‍ റഫറി രണ്ട് ചുവപ്പുകാര്‍ഡും 7 മഞ്ഞക്കാര്‍ഡുകളും പുറത്തെടുത്തു. മെക്സിക്കോക്ക് വേണ്ടി ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസും ഹെക്ടര്‍ ഹെരേരയും ലക്ഷ്യം കണ്ടപ്പോള്‍ അവരുടെ ആദ്യഗോള്‍ ഉറുഗ്വെ താരം ആല്‍വാരോ പെരേരയുടെ ദാനമായിരുന്നു. ഡീഗോ ഗോഡിനാണ് ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത്. പരിക്കിന്റെ പിടിയിലായ ലൂയി സുവാരസിന്റെ അഭാവം ഉറുഗ്വെനിരയില് നിഴലിച്ചുനിന്നു.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മെക്സിക്കോ ഉറുഗ്വെയേക്കാള്‍ മുന്നിലായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മെക്സിക്കോ ലീഡ് നേടുകയും ചെയ്തു. സ്വന്തം പകുതിയില്‍ നിന്ന് നീട്ടി നല്കിയ പാസ് ഇടതുവിംഗില്‍ കളിക്കുകയായിരുന്ന ഗ്വാര്ഡാഡെ പിടിച്ചെടുത്തശേഷം പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹെരേരയെ ലക്ഷ്യമാക്കി ക്രോസ് നല്കി.
ഹെഡ്ഡറുതിര്‍ക്കാന്‍ ഹെരേരയും ക്ലിയര്‍ ചെയ്യാന്‍ പെരേരയും ഉയര്‍ന്നുചാടിയെങ്കിലും ഹെരേരയുടെ തലയില്ത്തട്ടിയ പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു.
അപ്രതീക്ഷിതമായി ലീഡ് ലഭിച്ചതോടെ മെക്സിക്കന്‍ താരങ്ങള്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് നിരവധി അവസരങ്ങളും അവര്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ജാവിയര്‍ അക്യുനോയുടെ മികച്ചൊരു ഷോട്ട് ഉറുഗ്വെ ഗോളി മുസ്ലേര ഉജ്ജ്വലമായി കയ്യിലൊതുക്കി.
ഇതിനിടെ ഉറുഗ്വെയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്റ്റാര്‍ സ്ട്രൈക്കര്‍ എഡിസണ് കവാനിക്ക് ലക്ഷ്യം പിഴച്ചതോടെ ആദ്യപകുതിയില്‍ സമനിലയെന്ന സ്വപ്നവും പൊലിഞ്ഞു. മുപ്പതാം മിനിറ്റില്‍ എഡിസണ് കവാനി തുറന്നെടുത്ത അവസരം മെക്സിക്കന്‍ ഗോള്‍കീപ്പര്‍ അല്ഫ്രെഡൊ ടലവേരയില്‍ അവസാനിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് മാത്യാസ് വെസിനൊ പുറത്തായതും ഉറുഗ്വെക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ഉറുഗ്വെ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു.
രണ്ടാം പകുതിയിലും മെക്സിക്കോ തിരമാലകണക്കെ ആഞ്ഞടിച്ചു. ഒപ്പം സമനിലക്കായി ഉറുഗ്വെയും പൊരുതിയതോടെ മത്സരം ആവേശകരമായി.
58-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡീഗോ ഗോഡിന് മെനഞ്ഞെടുത്ത അവസരം കവാനിയുടെ കാലിലൂടെ റോളനിലെത്തി. എന്നാല്‍ ഡീഗോ റോളന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ സമനില ഗോളിനായുള്ള ഉറുഗ്വായുടെ ശ്രമം കൂടുതല്‍ ശക്തമായി. ഒപ്പം കളി പരുക്കനാവുകയും ചെയ്തു. പലപ്പോഴും കയ്യാങ്കളിയുടെ വക്കിലുമെത്തി. 73-ാം മിനിറ്റില്‍ മെക്സിക്കോയ്ക്കും ഒരാളെ നഷ്ടമായി. രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ഗ്വാര്ഡാഡെയാണ് പുറത്തുപോയത്. തൊട്ടുപിന്നാലെ ഉറുഗ്വെ സമനില കണ്ടെത്തുകയും ചെയ്തു.
ആന്ദ്രെ ഗ്വാര്ഡാഡെക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനൊപ്പം ഉറുഗ്വെക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. കാര്‍ലോസ് ആന്ദ്രെ സാഞ്ചസ് എടുത്ത ഫ്രീകിക്കിന് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഉറുഗ്വെ നായകന് ഡീഗോ ഗോഡിന് തലവെച്ചപ്പോള്‍ ബുള്ളറ്റ് വേഗത്തില്‍ വലയില്‍ പതിച്ചു (1-1).
എന്നാല്‍ കളി അവസാന മിനിറ്റുകളിലേക്ക് നീങ്ങിയതോടെ മെക്സിക്കോ ആക്രമണം ശക്തമാക്കി. 85-ാം മിനിറ്റില്‍ ഉറുഗ്വായെ ഞെട്ടിച്ച് ക്യാപ്റ്റന്‍ റാഫ മാര്‍ക്വെസ് മെക്സിക്കോയെ മുന്നിലെത്തിച്ചു. ഒരു കോര്‍ണറിനൊടുവിലായിരുന്നു മാര്‍ക്വേസിന്റെ ഗോള്‍. മാര്‍ക്വേസ് വെടിയുണ്ട കണക്കെ പായിച്ച ഷോട്ടിന് മുന്നില്‍ ഉറുഗ്വെ ഗോളിക്ക് മറുപടിയുണ്ടായില്ല.
കളി ഇഞ്ചുറി സമയത്തേക്ക് കടന്നതോടെ മെക്സിക്കോ മൂന്നാം ഗോളും നേടി. ഇത്തവണ റൗള്‍ സിമ്മന്സിന്റെ പാസ്സില്‍ നിന്ന് ഹെക്ടര്‍ ഹെരേരയാണ് ഹെഡ്ഡറിലൂടെ മെക്സിക്കോക്കായി വല കുലുക്കിയത്.
ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് വെനിസ്വേലക്കെതിരെയാണ് മെക്സിക്കോയുടെ അടുത്ത മത്സരം. അന്നുതന്നെ പുലര്‍ച്ചെ അഞ്ചിന് ലെവിസ് സ്റ്റേഡിയത്തില്‍ ഉറുഗ്വെയുടെ എതിരാളികള്‍ ജമൈക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: