ഈ വര്‍ഷത്തെ പരിസ്ഥിതിദിനവും കടന്നുപോയത് മരംനടലോടുകൂടിയാണ്. എല്ലാവര്‍ഷത്തെയുംപോലെ നട്ട മരത്തിന്റെ പേരെന്തെന്നോ എന്തുതരം ശുശ്രൂഷയാണ് അതിനുവേണ്ടതെന്നോ അറിയാതെ ഒരു അനുഷ്ഠാനം.
ഇന്ന് പരിസ്ഥിതി സംരക്ഷണം വികസനവിരുദ്ധമാണെന്നാണ് ധാരണ. വികസനത്തെ തടയാതെ പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാമെന്നത് ചര്‍ച്ചാവിഷയമാകാത്തത് പരിസ്ഥിതിസ്നേഹികള്‍ കുറയുന്നു എന്നതിനാലാണ്. ഇന്ന് വികസനം എന്നാല്‍ കുന്നുകളും മലകളും ഇടിച്ച്, വയല്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ നിര്മിക്കലാണല്ലോ. മലയും കുന്നും വയലും അപ്രത്യക്ഷമാകുന്നതോടെ ജലസ്രോതസ്സുകളും വറ്റുന്നു എന്ന വസ്തുത വികസന ചര്‍ച്ചകളില്‍ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല; നദികളിലെ മണല്‍വാരലും.
പരിസ്ഥിതി സംരക്ഷണം വേണമെന്നാവശ്യപ്പെടുന്നവര്‍ ഇന്ന് പരിസ്ഥിതി മൗലികവാദികളായി മുദ്രകുത്തപ്പെടുന്നു. അന്ധമായ, ശാസ്ത്രീയമല്ലാത്ത പരിസ്ഥിതി മൗലികവാദം ചെറുക്കേണ്ടതുതന്നെയാണ്. അതിന് കര്‍ശനമായ നിയമനടപടികളും ആവശ്യമാണ്. അതേപോലെതന്നെ കര്‍ശനമാക്കേണ്ടതാണ് പരിസ്ഥിതി സംരക്ഷണവും.
ഇന്ന് പ്രകൃതിയെ എത്രപേര്‍ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നുണ്ട്. പണ്ട് പറമ്പില്‍ ഇന്ന സ്ഥാനത്ത് ഇന്ന മരം നടണമെന്ന് കാരണവന്മാര്‍ക്കറിയാമായിരുന്നു. തെക്കുവശത്ത് പുളി, തെക്കുപടിഞ്ഞാറ് ഏഴിലംപാല, വടക്കുകിഴക്ക് ഇലഞ്ഞി, വടക്ക് കൂവളം, വടക്കുകിഴക്ക് അത്തി ഇങ്ങനെ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ എല്ലാ മരത്തിന്റെയും സ്ഥാനവും പേരും അറിയാമായിരുന്നു. ഇലകളുടെയും പൂക്കളുടെയും വ്യത്യസ്ത സുഗന്ധം തിരിച്ചറിയാമായിരുന്നു. കൂവളത്തിലും ഇലഞ്ഞിമരത്തിലും മുല്ലവള്ളി പടര്‍ത്തിയിരുന്നു.
കിണറിനടുത്ത് പിച്ചകം വച്ചിരുന്നത് നനയ്ക്കാനുള്ള സൗകര്യത്തിനാണ്. സര്പ്പക്കാവില് കാഞ്ഞിരം വളര്‍ന്നിരുന്നു. പ്ലാവുകള്‍, മാവുകള്‍, കാപ്പിച്ചെടികള്‍ എല്ലാമുണ്ടായിരുന്നു. മുല്ലപ്പൂമാല കെട്ടി കാഞ്ഞിരത്തിന്റെ ഇലയില്‍ പൊതിഞ്ഞുവച്ച് പിറ്റേദിവസം സ്കൂളില്‍ പോകുമ്പോള്‍ ചൂടുമായിരുന്നു.
പരിസ്ഥിതി നന്നായാല്‍ ജീവിതം സുരഭിലമാകും. പ്രഭാതങ്ങളിലും സന്ധ്യകളിലും വിരിയുന്ന പൂക്കളുടെ സുഗന്ധം മന്ദമാരുതനില്ക്കൂടി വീടിനുള്ളില്‍ വരുമായിരുന്നു. പ്രഭാതങ്ങള്‍ തുടങ്ങുന്നത് മരങ്ങളില്‍ കൂടുവെച്ച കിളികളുടെ കളകൂജനം കേട്ടായിരുന്നു. കുളങ്ങള്‍ ഇല്ലാത്ത വീടുകളുണ്ടായിരുന്നില്ല. കുളങ്ങളില്‍നിന്നും മഴക്കാലത്ത് തവളയുടെ ക്രോം ക്രോം എന്ന സംഗീതവും ഉയര്‍ന്നിരുന്നു.
പരിസ്ഥിതിസംരക്ഷണം വികസനത്തിന് തടസമാകരുത്. കാരണം വികസനം ഏത് സമൂഹത്തിനും അനിവാര്യം തന്നെയാണ്. പക്ഷെ ചന്ദ്രനില്‍ ഇറങ്ങുന്ന മനുഷ്യരാശിക്ക് എന്തുകൊണ്ട് പ്രകൃതിയെയും വികസനത്തെയും സംയോജിപ്പിച്ച് കൊണ്ടുപോകാന്‍ സാധ്യമാകുന്നില്ല? പരിസ്ഥിതിയും വികസനവും ഒരേനാണയത്തിന്റെ രണ്ട് വശങ്ങളല്ലേ?
നിയമവിരുദ്ധമായ പ്രകൃതിചൂഷണമാണ് ഇന്ന് നടക്കുന്നത്. ഭൂമാഫിയയും ക്വാറിമാഫിയയും നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ വനനശീകരണത്തിനും പാറഖനനത്തിനും എല്ലാം അനുമതി നല്കുന്നു. വികസനം എന്നാല്‍ ഇന്ന് ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തലാണ്. ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നത് പാടംനികത്തിയ സ്ഥലത്താണ്. മല തുരന്നെടുക്കുന്ന കരിങ്കല്ലും മറ്റും ഉപയോഗിച്ചാണിത്.
പണ്ട് ഗ്രാമങ്ങളില്‍ മന്ദമാരുതന് പുക്കളുടെ സുഗന്ധമാണുണ്ടായിരുന്നതെങ്കില് ഇന്ന് കാറ്റിന് കുന്നുകൂടുന്ന, നീക്കംചെയ്യാത്ത മാലിന്യങ്ങളില്നിന്നുയരുന്ന ദുര്‍ഗന്ധമാണ്. അതില്‍ വളരുന്ന ഈച്ചയും കൊതുകും രോഗവാഹികളാണ്. പക്ഷെ വികസനത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്നവര്‍ ഈ വികസന വിസര്‍ജ്യത്തെപ്പറ്റി മൗനംപാലിക്കുന്നു.
ഗ്രാമങ്ങള്‍ മിക്കവാറും അപ്രത്യക്ഷമായതോടെ പരിസ്ഥിതിയും നശിച്ചു. ഇന്ന് പച്ചപ്പ് കാണുന്നത് ടിവിയിലാണ്. വയനാട്ടിലെയും മൂന്നാറിലെയും ഇടുക്കിയിലെയും മറ്റും ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുമ്പോള്‍. പക്ഷെ മൂന്നാര്‍പോലും ബഹുനില കെട്ടിടങ്ങളുടെ ആസ്ഥാനമായി മാറുകയാണ്.
ഇന്നത്തെ തലമുറക്ക് വൃക്ഷങ്ങളെപ്പറ്റിയോ ചെടികളെപ്പറ്റിയോ സസ്യങ്ങളെപ്പറ്റിയോ അറിയില്ല. പണ്ട് ഓരോ പുല്ലുകള്‍ക്കുപോലും പേരുണ്ടായിരുന്നു. തുമ്പ, മുക്കൂറ്റി, കൂവളം, എരിക്ക്, ചെത്തി, കൊങ്ങിണി, ശീമക്കൊങ്ങിണി, കദളി… എന്തെല്ലാം തരം പൂക്കളാണുണ്ടായിരുന്നത്.
ഇന്ന് ഓണത്തിനുപോലും തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരുന്ന പൂവായതോടെ കുട്ടികള്‍ക്ക് പൂക്കളവുമായുള്ള ബന്ധം മുറിഞ്ഞു. ഇന്ന് ഓണം എന്നുവെച്ചാല്‍ ഓണക്കോടിയും ഓണസദ്യയും മാത്രമാണ്. വിഷുവിന് കണികാണാന്‍ പ്ലാസ്റ്റിക് കണിക്കൊന്നപ്പൂവ് മാര്‍ക്കറ്റില്‍ കിട്ടും.
കുട്ടികള്‍ കൂട്ടുകൂടി പൂക്കള്‍ ശേഖരിച്ചിരുന്നത് എങ്ങനെയെന്ന് ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. വയലുകള്‍ നികന്നതോടെ നെല്ലിപ്പൂവും വയല്‍വരമ്പിലെ ചിറ്റാടപ്പൂവും അപ്രത്യക്ഷമായി. സ്കൂള്‍ പൂട്ടിയാല്‍ ഞങ്ങള്‍ കുട്ടികള്‍ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍നിന്ന് ഇലഞ്ഞിപ്പൂ പെറുക്കി മാലകെട്ടി കഴുത്തില്‍ ഇടുമായിരുന്നു. ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം ഹൃദ്യമാണ്. അന്ന് കുളങ്ങളില്‍ ആമ്പല്‍ വളര്‍ന്നിരുന്നു. ആമ്പല്‍പ്പൂ പൊട്ടിച്ച്, അതിന്റെ നീണ്ട തണ്ടുകൊണ്ടും ഞങ്ങള്‍ മാലയുണ്ടാക്കുമായിരുന്നു.
കഞ്ഞി കുടിക്കാന്‍ പ്ലാവില. അടപുഴുങ്ങാന് ഇടനയില (വഴന എന്നുപറയും). മഴക്കാലത്ത് ചെരുപ്പിടാതെ ചെളിയില്‍ക്കൂടി നടന്ന് കാലില്‍ വളംകടിക്കുമ്പോള് പുതിയിന തിളപ്പിച്ച് വെള്ളം കോരിയാല്‍ മാറുമായിരുന്നു. പറമ്പിലെ ആഞ്ഞിലിയില്നിന്നും ആഞ്ഞിലിക്കായ പറിച്ച് വൈക്കോലിന്റെ ഉള്ളില്‍വച്ച് പഴുപ്പിച്ച് തിന്നുമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിയ്ക്ക് കാരപ്പഴവും ചുവന്ന തൊണ്ടിപ്പഴവും കഴിക്കുമായിരുന്നു. കവി യുവതിയുടെ ചുണ്ടിനെ തൊണ്ടിപ്പഴത്തോടുപമിച്ചത് വായിച്ച ഓര്‍മയുണ്ട്.
ഇതെല്ലാം പഴകിയ ഓര്‍മകള്‍. ഈ പരിസ്ഥിതിദിനത്തില്‍ നടന് ശ്രീനിവാസന് ”ഒരാള്‍ ഒരു മരം നടണം” എന്ന സന്ദേശം നല്കി. ആശാവഹമായ സന്ദേശം തന്നെ. പക്ഷെ പരിസ്ഥിതി ദിനാചരണം എന്നാല്‍ മരവും വനവും വെള്ളവും വയലും സംരക്ഷിക്കുക മാത്രമല്ല അവയെ സ്നേഹിക്കാനും പഠിക്കണം. സ്നേഹത്തോടെ നനച്ചാല്‍ ചെടികള്‍ പോലും അത് തിരിച്ചറിയുമത്രെ.
മഹാത്മാഗാന്ധി പറഞ്ഞത് പ്രകൃതിയില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ടെന്നും എന്നാല്‍ ദുരാഗ്രഹിയായ ഒരാളെ തൃപ്തിപ്പെടുത്താനുള്ളത് ഇല്ല എന്നുമായിരുന്നല്ലോ. പക്ഷെ ഇന്ന് വികസനത്തിന് വിവിധ മാനങ്ങള്‍ കൈവന്നപ്പോള്‍ ദുരാഗ്രഹ വികസനമാണ്-പരിസ്ഥിതി സംരക്ഷണമല്ല മനുഷ്യരുടെ ലക്ഷ്യം.
നമുക്ക് വേണ്ടത് പരിസ്ഥിതിയെയും മനുഷ്യരുടെ ധാര്‍മികബോധത്തെയും സംയോജിപ്പിച്ചുള്ള വികസനമാണ്. ഇത് ആഗോളതാപനത്തിന്റെ കാലഘട്ടമാണ്. അതിന്റെ അപകടകരമായ ആഘാതം മനുഷ്യരാശി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കാലാവസ്ഥാ വ്യതിയാനം ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം മനുഷ്യരാശിക്ക് നിര്‍ണായകമാണ്. പക്ഷെ മനുഷ്യര്‍ അതിനെപ്പറ്റി വേണ്ടത്ര ബോധവാന്മാരല്ല. ഇന്ന് മനുഷ്യരാശിയുടെ അന്തിമമായ ലക്ഷ്യം പണം സമ്പാദനമാണ്.
ഇന്ന് മരം നടീല്‍ ഒരു ചടങ്ങുമാത്രമാണ്. വിഐപികള്‍ മരംനടുമ്പോള് അത് ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. പക്ഷെ ഒരു വന്മരം വെട്ടുമ്പോള്‍ അത് ഒരു ക്യാമറയിലും പതിയില്ല. ആ മരം തന്നിരുന്ന തണലോ, അന്തരീക്ഷ ശുചീകരണമോ, കിളികളുടെ ആവാസവ്യവസ്ഥയോ ചര്‍ച്ചാ വിഷയമാകില്ല. ഇത് അധാര്‍മികതയല്ലേ എന്നു ചോദിച്ചാല്‍ പുച്ഛത്തിലുള്ള ചിരിയായിരിക്കും മറുപടി.
പ്രകൃതി സംരക്ഷണം മൂലം പ്രകൃതി സൗന്ദര്യം വര്‍ധിക്കുമ്പോള്‍ അത് വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും വിനോദസഞ്ചാര മേഖലയിലെ വരവ് കൂട്ടാനും ഉതകും. കേരളം പ്രകൃതി സുന്ദരമായ ദൈവത്തിന്റെ നാടായാണല്ലൊ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വനനശീകരണേത്താടൊപ്പം വനവല്‍ക്കരണവും ഇന്ന് കേരളത്തില്‍ അരങ്ങേറുന്നു. ഇക്കോ-ടൂറിസം ഒരു പ്രധാന വിനോദസഞ്ചാരാകര്ഷണമായി മാറും. വനം മന്ത്രി ജയരാജനും ഇക്കൊ-ടൂറിസം പദ്ധതി വികസനം ലക്ഷ്യമിടുന്നുവെന്നാണ് പറയുന്നത്.
ഇതെല്ലാംകൊണ്ടാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കഠിനമായ പ്രതിഷേധം ഉയര്‍ന്നത്. അതിരപ്പിള്ളിയിലെ 138.6 ഏക്കര്‍ വനം നശിക്കും. അതോടൊപ്പം നൂറ്റാണ്ടിലധികം പ്രായമുള്ള 16150 വന്മരങ്ങള് മുറിക്കപ്പെടും. മാവേലിക്കരയില്‍ മെഡിക്കല്‍കോളേജ് വന്നാലും വനനശീകരണം സംഭവിക്കുമെന്നതിനാല്‍ അതിനെതിരെ ഇപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ആറന്മുള വിമാനത്താവളവും നിലംനികത്തലും പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്നതിനാലാണ് തുടങ്ങാത്തത്. കടമക്കുടിയില്‍ കായല്‍ നികത്തുന്നതിനെതിരെയും ജനങ്ങള്‍ സമരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: