തിരുവനന്തപുരം: ജനനം മുതല്‍ കൂട്ടായ വൈകല്യങ്ങളെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച ബാല്യകൗമാരങ്ങള്‍. കീഴടക്കിയതോ ആരെയും വിസ്മയിപ്പിക്കുന്ന ലക്ഷ്യങ്ങള്‍. അറിവിന് അതിര്‍വരമ്പിടാന്‍ വൈകല്യങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് പ്രശാന്തിന്റെ ജീവിതം. തിരുവനന്തപുരം കരമനയിലെ പ്രശാന്തത്തില്‍ ചന്ദ്രന്-സുഹിത ദമ്പതികളുടെ രണ്ടാമത്തെ മകന് പ്രശാന്ത് ഇന്ന് സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും മാതൃകയാണ്. പ്രശാന്തെന്ന നാമത്തിന്റെ, ഗംഭീരവും ഉദാത്തവും മനോഹരവുമായ സമുദ്രമെന്ന അര്‍ത്ഥത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന പ്രവൃത്തിയാണ് വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ച ഈ യുവാവ് കാഴ്ചവയ്ക്കുന്നത്.
ബുദ്ധിമാന്ദ്യവും അന്ധതയും കേള്‍വിക്കുറവും മാത്രമല്ല പ്രശാന്തെന്ന പതിനെട്ടുകാരന്റെ ജീവിതയാത്രയിലെ തടസ്സങ്ങള്‍. ജന്മനാതന്നെ ഹൃദയത്തിലുണ്ടായ രണ്ടുദ്വാരങ്ങളും തലച്ചോറിനെ ബാധിച്ചിരിക്കുന്ന രോഗവും ഒപ്പം ചെവി, വായ്, മൂക്ക് എന്നീ അവയവങ്ങളുടെ ആന്തരിക നാളങ്ങള്‍ ബന്ധിക്കുന്നിടത്ത് സ്ഥിരമായുണ്ടാകുന്ന രോഗാണുബാധയും പ്രശാന്തിന്റെ പ്രയാണത്തിന് ഉയര്‍ത്തിയ വെല്ലുവിളി ചെറുതായിരുന്നില്ല. എന്നാല്‍ പ്രശാന്തിന്റെ അച്ഛനമ്മമാരായ ചന്ദ്രനും സുഹിതയും മൂത്തമകള്‍ പ്രിയങ്കയും വിധി ഉയര്‍ത്തിയ കാഠിന്യത്തിനു മുന്നില്‍ പതറിയില്ല. അവരുടെ നിശ്ചയദാര്‍ഢ്യമാണ് പ്രശാന്തിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ എത്തിച്ചത്.
പതിനായിരം വര്‍ഷത്തെ കലണ്ടര്‍ ഓര്‍ത്തുവയ്ക്കാനുള്ള കഴിവാണ് പ്രശാന്തിനെ ലോകശ്രദ്ധയിലെത്തിച്ചത്. ഒപ്പം ഭാഗികമായി മാത്രം സംഗീതാസ്വാദനത്തിന് കഴിയുന്ന പ്രശാന്ത് കീബോര്‍ഡില്‍ മാന്ത്രികസ്പര്ശമേല്പ്പിക്കുന്നതും. വൈദ്യശാസ്ത്രത്തിന് മുന്നില്‍ പ്രശാന്ത് ഇന്ന് അദ്ഭുത പ്രതിഭാസമാണ്. 55 ശതമാനം ബുദ്ധിമാന്ദ്യമുള്ള പ്രശാന്ത് എങ്ങനെ ഗണിതമാന്ത്രികനായെന്നതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉത്തരമില്ല.
വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ച മകനെ ലോകത്തിനുമുന്നില്‍നിന്ന് മറയ്ക്കാതെ വെല്ലുവിളിയോടെ ജീവിക്കാനായിരുന്നു ചന്ദ്രനും കുടുംബവും തീരുമാനിച്ചത്. ആദ്യപടിയായി ഭിന്നശേഷിയുള്ള മറിയം പ്ലേ ഹോമില്‍ ചേര്‍ത്ത് പ്രശാന്തിന്റെ വിദ്യാഭ്യാസം ആരംഭിച്ചു. അവിടെനിന്ന് തുടര്‍പഠനത്തിനായി റോട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ചില്‍ഡ്രന്‍ ഇന്‍ നീഡ് ഓഫ് സ്പെഷ്യല്‍ കെയറില്‍ ചേര്‍ത്തു. അച്ഛനമ്മമാര്‍ സമ്മാനിച്ച പ്ലാസ്റ്റിക് അക്ഷരങ്ങളും അക്കങ്ങളും പ്രശാന്തിന് സുഹൃത്തുക്കളായി. തുടക്കംമുതല്‍ ഗണിതത്തില്‍ പ്രശാന്ത് അതീവ തത്പരനായിരുന്നു. നിമിഷങ്ങള്‍ പോലും പാഴാക്കാതെ അക്ഷരങ്ങളും അക്കങ്ങളുംകൊണ്ട് പ്രശാന്ത് തന്റേതായ ലോകം നിര്‍മിച്ചു.
സഹോദരി സമ്മാനിച്ച മൊബൈല്‍ ഫോണില്‍ 150 വര്‍ഷത്തെ കലണ്ടര്‍ കണ്ടതാണ് പ്രശാന്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്. ദിവസങ്ങള്‍ക്കകം അത് ഹൃദിസ്ഥമാക്കിയ പ്രശാന്ത് ഈ 150 വര്‍ഷത്തിനിടെയുള്ള ഏത് തീയതി പറഞ്ഞാലും അതിന്റെ ആഴ്ച കൃത്യതയോടെ പ്രവചിച്ചു.
തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ നിന്ന് 01-01-0001 മുതല്‍ 01-01-10,000 വരെയുള്ള കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്ത് ചന്ദ്രനും സുഹിതയും പ്രശാന്തിന് നല്കി. ഏതാണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രശാന്ത് അത് ഹൃദിസ്ഥമാക്കി. ചോദ്യകര്‍ത്താക്കള്‍ തീയതി ഉന്നയിച്ച് ശ്വാസം വിടുംമുമ്പ് പ്രശാന്ത് അത് ഏത് ആഴ്ചയാണെന്ന് ഉത്തരം നല്കി തന്റെ കഴിവ് തെളിയിച്ചു.
കളിപ്പാട്ടമായി കയ്യിലെത്തിയ കീബോര്‍ഡാണ് പ്രശാന്തില്‍ ഒളിഞ്ഞിരുന്ന സംഗീതാസ്വാദകനെ വെളിച്ചത്തുകൊണ്ടുവന്നത്. തുടര്‍ന്ന് അച്ഛന്റെ സുഹൃത്തും മ്യൂസിക് തെറാപ്പിസ്റ്റുമായ ഭുവനേഷ് നെല്വീഥിയുടെ കീഴില്‍ പഠനം. ഒരു പ്രാവശ്യം കീബോര്‍ഡില്‍ വായിച്ചുകേള്‍പ്പിക്കുന്നത് ആവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്ന് ഭുവനേഷ് പറയുന്നു.
ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച ഇന്ത്യാ ഗോട്ട് ടാലന്റ് എന്ന സംഗീത റിയാലിറ്റി ഷോയില്‍ വിവിധ സംസ്ഥാനങ്ങളിലെ കലാപ്രതിഭകള്‍ക്കൊപ്പം കേരളത്തിന്റെ പ്രതിനിധിയായി ഈ കൊച്ചു മിടുക്കനും പങ്കെടുത്തു. ഇതിനെല്ലാം അപ്പുറത്താണ് യന്ത്രസഹായമില്ലാതെ താപനില കൃത്യമായി പ്രവചിക്കാനുള്ള പ്രശാന്തിന്റെ കഴിവ്.
വ്യത്യസ്തതയോടെ ജനിച്ച അദ്ഭുതബാലനാണ് പ്രശാന്തെന്ന് ഇന്ന് അച്ഛനമ്മമാരും സഹോദരിയും മാത്രമല്ല ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ മനസ്സിലാക്കുന്നു. അതിന്റെ ഫലമായാണ് ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് ഈവന്റിലേക്ക് ഈ അദ്ഭുത പ്രതിഭയ്ക്കും ഇടം ലഭിച്ചത്. ഇന്നലെ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് പ്രതിനിധി മന്‍മോഹന്‍സിംഗ് റാവത്താണ് പ്രശാന്തിന്റെ റെക്കോര്‍ഡ് പ്രകടനത്തെ വിലയിരുത്തി ഇതില്‍ ഉള്‍പ്പെടുത്തിയത്.
വി.എസ്. അച്യുതാനന്ദന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം പൊന്നാട അണിയിച്ചും ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കിയും പ്രശാന്തിനെ ആദരിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റലി ചലഞ്ചഡ് ഡയറക്ടര്‍ ഡോ. ജയരാജ് ആധ്യക്ഷം വഹിച്ചു. നിറഞ്ഞ സദസ്സിനുമുന്നില്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ് പ്രതിനിധികള്‍ നല്കിയ വ്യത്യസ്തങ്ങളായ പത്തു തീയതികളുടെ ആഴ്ച നിമിഷാര്‍ദ്ധം പോലും പാഴാക്കാതെ കൃത്യമായി പ്രവചിച്ചാണ് പ്രശാന്ത് റെക്കോര്‍ഡിന് ഉടമയായത്. കീബോര്‍ഡില്‍ മനോഹരമായി ദേശീയഗാനം വായിച്ചുകൊണ്ടാണ് ശാന്തനായ പ്രശാന്ത് ചടങ്ങ് സമാപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: