തിരുവനന്തപുരം: സി.പി.എം-സി.പി.ഐ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പനെതിരെ ഇന്നലെ തിരുവനന്തപുരത്തുനിന്ന് പ്രസ്താവനയുമായി സിപിഎം സെക്രട്ടറി പിണറായിവിജയനും കണ്ണൂരില്‍ സിപിഎം നേതാവ് ഇ.പി.ജയരാജനും രംഗത്തെത്തി. സി.പി.എമ്മിനെതിരെ വിലകുറഞ്ഞ അഭിപ്രായപ്രകടനം ആരുനടത്തിയാലും കടുത്ത ഭാഷയില്‍ തന്നെ അതിനോട് പ്രതികരിക്കുമെന്ന മുന്നറിയിപ്പോടെയാണ് പിണറായിയുടെ പ്രസ്താവന. മുന്നണിവിട്ടുപോയവരെ തിരിച്ചു കൊണ്ടുവരണമെന്ന സിപിഐയുടെ ആവശ്യവും പിണറായി തള്ളി. യുഡിഎഫ് ഘടകകക്ഷികളില്‍ ഏതിനെയെങ്കിലും ചേരിമാറ്റി മുന്നണി വികസിപ്പിക്കുക എന്ന അജണ്ട എല്‍ഡിഎഫിന് ഇപ്പോള്‍ ഇല്ലെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മുന്നണി വികസിപ്പിക്കുന്ന കാര്യത്തില്‍ പിണറായി വിജയന്റെ നിലപാട് പ്രകാശ് കാരാട്ടിന്റെ അഭിപ്രായതിന് വിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് പ്രതികരിച്ചു.
സിപിഎം സമ്മേളനത്തിന് ഈവന്റ്മാനേജ്മെന്റിനെ ആശ്രയിച്ചെന്ന ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നതായി സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. അന്വേഷിച്ചാല്‍ തെളിവു നല്‍കുമെന്നും വിശ്വം വ്യക്തമാക്കി. മാപ്പുപറഞ്ഞില്ലെങ്കില്‍ കേസുകൊടുക്കുമെന്ന് സിപിഎം സമ്മേളന സ്വാഗതസംഘം ജനറല്‍കണ്‍വീനറും സിപിഎം ജില്ലാസെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ‘ഐ ടു ഐ’ എന്ന സ്ഥാപനമാണ് സമ്മേളന സജ്ജീകരണങ്ങള്‍ നടത്തിയതെന്നാണ് ആക്ഷേപം.
സിപിഐ നേതാവ് സി.കെ ചന്ദ്രപ്പന് നടത്തിയ ഇവന്റ് മാനേജ്മെന്റ് പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ സിപിഎം-സിപിഐ പോരാണ് ഇപ്പോള്‍ ഉച്ഛസ്ഥായിയിലെത്തുന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെ പിണറായി ചന്ദ്രപ്പനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചന്ദ്രപ്പന്റെ അഭിപ്രായം നെറികേടാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അതിനു മറുപടി പറഞ്ഞ ചന്ദ്രപ്പന് പിണറായി മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും മാന്യമായ സംസ്കാരം പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ചന്ദ്രപ്പന്റെ ഓരോ പരാമര്‍ശത്തെയും എടുത്തുപറഞ്ഞാണ് പിണറായിയുടെ മറുപടി.
സംസാരഭാഷയെപ്പറ്റി ചന്ദ്രപ്പന് ഞങ്ങളെ ഓര്‍മപ്പെടുത്തിയതായി കാണുന്നു. അത് നല്ലതാണ്. പക്ഷേ, സംസാരഭാഷയ്ക്കൊപ്പം രാഷ്ട്രീയ നയഭാഷയും നന്നാകണമെന്ന് പിണറായി പറഞ്ഞു. മുന്നണിയുടെ പൊതുവായ ഈ നയത്തിന് ദോഷകരമായ വാക്കും പ്രവൃത്തിയും ഒരുഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ആഗ്രഹമാണ് ഞങ്ങള്‍ക്ക്. ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടണമെന്നും ഇടതുപക്ഷ ഐക്യം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ആവശ്യമാണെന്നുമുള്ള രാഷ്ട്രീയമാണ് സിപിഎമ്മിനെ നയിക്കുന്നത്. എന്നാല്‍, സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെടുത്തി ശത്രുക്കള്‍പോലും ഉയര്‍ത്താത്ത, അനാവശ്യ വിമര്‍ശനവും പരാമര്‍ശവും ഒരു ഇടതുപക്ഷ നേതാവില്‍നിന്നും ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. സിപിഎം സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്മെന്റ് നടത്തുന്നതാണെന്ന സംസാരം ആര് നടത്തിയാലും അത് ഒട്ടും മാന്യതയ ുള്ളതല്ല. അതിനെ അല്പ്പത്തമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ല. സിപിഎമ്മിനെതിരെ വിലകുറഞ്ഞ അഭിപ്രായപ്രകടനം ആരുനടത്തിയാലും കടുത്ത ഭാഷയില്‍ത്തന്നെ അതിനോട് പ്രതികരിക്കും. ഒരു ഘടകകക്ഷിയുടെയും മേക്കിട്ടുകേറാന്‍ തയ്യാറാകുന്ന കക്ഷിയല്ല സിപിഎം. എന്നാല്‍, പാര്‍ട്ടിയുടെമേല്‍ കുതിരകയറാന്‍ ആരെയും അനുവദിക്കുകയുമില്ല. മുന്നണിയില്‍ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുക, യോജിച്ച് മുന്നോട്ടുപോകുക എന്ന നയമാണ് മുന്നണിക്കുള്ളത്. അത് സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പിണറായി വിജയന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
കൂട്ടായ ചര്‍ച്ചയും തീരുമാനവും എടുക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നിരിക്കെ മറു ചേരിയിലുള്ള ചില കക്ഷികളെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആഗ്രഹപ്രകടനം സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന് നടത്തിയതിലൂടെ ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ലെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ചില കക്ഷികളെയും ഗ്രൂപ്പുകളെയും യുഡിഎഫില്‍നിന്ന് തിരിച്ചുകൊണ്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
പി.ജെ. ജോസഫ് നയിച്ച കേരള കോണ്‍ഗ്രസ് ഒരു കാരണവും പറയാതെ യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എമ്മില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പേ ലയിച്ചു. ജോസഫും കൂട്ടരും ലയിച്ച കക്ഷിയെ കൂറുമാറ്റി കൊണ്ടുവരണമെന്നാണോ അതോ ജോസഫിനെയും കൂട്ടരെയും മാത്രം തിരിച്ചുകൊണ്ടുവരണമെന്നാണോ ചന്ദ്രപ്പന് ഉദ്ദേശിക്കുന്നത്? അതുപോലെ ജനതാദള്‍-എസ് ഇപ്പോഴും എല്‍ഡിഎഫിന്റെ ഭാഗമാണ്. ആ കക്ഷിയില്‍നിന്നും വിട്ടുപോയ ഒരുകൂട്ടര്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേര് സ്വീകരിച്ച് യുഡിഎഫിന്റെ ഘടകകക്ഷിയായി കൂടിയിരിക്കുകയാണ്. ഐഎന്‍എല്‍ ഇപ്പോഴും എല്‍ഡിഎഫുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍, അതിലുണ്ടായിരുന്ന ഒരുകൂട്ടര്‍ മുസ്ലീം ലീഗില്‍ അഭയം തേടിയിട്ടുണ്ട്. ഏതെങ്കിലും യുഡിഎഫ് കക്ഷിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കുന്നതിനെപ്പറ്റി മുന്നണിയില്‍ ഒരു ആലോചനയും നടത്തിയിട്ടില്ല. യുഡിഎഫിന്റെ ഭാഗമായ കക്ഷികളെ അടര്‍ത്തിയെടുത്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന കുറുക്കുവഴി സ്വീകരിക്കുന്നത് അഭികാമ്യമായ രാഷ്ട്രീയമായി ഞങ്ങള്‍ കരുതുന്നില്ല. മുന്നണി വിട്ടുപോയ ഏതെങ്കിലും നേതാക്കള്‍ക്കോ വ്യക്തികള്‍ക്കോ ബന്ധപ്പെട്ട പാര്‍ട്ടികളോട് തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് നിലപാട് മാറ്റാം. ആ ഘട്ടത്തില്‍ അവരുടെ തിരിച്ചുവരവിന്റെ കാര്യം ബന്ധപ്പെട്ട പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടതാണെന്നും പിണറായി പ്രസ്താവനയില്‍ വ്യക്തമാക്കി.
അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുന്നണി വിട്ടുപോയ ചെറു കക്ഷികളെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട് എന്നാണ് പാര്‍ട്ടികോണ്‍ഗ്രസിലെ പ്രമേയം അവതരിപ്പിക്കുമ്പോള്‍ കാരാട്ട് അഭിപ്രായപ്പെട്ടതെന്ന് സി.കെ.ചന്ദ്രപ്പന് വ്യക്തമാക്കി. താനും ഇക്കാര്യമാണ് പറഞ്ഞത്. സിപിഎം ബംഗാളില്‍ നിന്ന് പാഠം ഉള്‍ക്കൊളളണം. ഒരുമിച്ച് നില്ക്കുന്ന കക്ഷികള്‍ ബന്ധുക്കളാണെന്ന് ഓര്‍ക്കണം. ഭാഷ ആര് ഉപയോഗിച്ചാലും അത് മാന്യമായി ഉപയോഗിക്കണമെന്നും കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരാണെന്നും അതിനാല്‍ അവര്‍ ഭാഷാപ്രയോഗം വിലയിരുത്തുമെന്നും ചന്ദ്രപ്പന് പറഞ്ഞു.
വെളിയം ഭാര്‍ഗവനുള്ള കമ്യൂണിസ്റ്റ് ഗുണം സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനില്ലെന്നാണ് സി.പി.എം നേതാവ് ഇ.പി.ജയരാജന് കണ്ണൂരില്‍ പ്രതികരിച്ചത്. സി.പി.എമ്മിനെതിരെയുളള ചന്ദ്രപ്പന്റെ പ്രസ്താവനകള്‍ വങ്കത്തരമാണെന്നും ജയരാജന് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് ചന്ദ്രപ്പന്റേത്. കോണ്‍ഗ്രസ് പാളയത്തില്‍ സി.പി.ഐയെ കയറ്റാനാണ് ചന്ദ്രപ്പന് ശ്രമിക്കുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുകയാണെന്നും ഇ.പി.ജയരാജന് പറഞ്ഞു. സി.പി.ഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കില്ല. സി.പി.ഐയുടെ നേതാവ് ചന്ദ്രപ്പനാണെന്നത് കോണ്‍ഗ്രസിന് ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: