ചവറ: ശക്തമായ മഴയില്‍ ചവറയില്‍ വ്യാപക നാശനഷ്ടം. ദേശീയപാതയില്‍ പന്മനയില് മരം കടപുഴകി കാറിന് മുകളില്‍വീണ് നാശനഷ്ടം സംഭവിച്ചെങ്കിലും സ്ത്രീകള്‍ അടക്കം യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒമ്പതിനാണ് പന്മനയില് ഫയര്സ്റ്റേഷന് മുന്നിലെ കൂറ്റന്‍മരം റോഡിലേക്ക് വീണത്. ഈ സമയം അതുവഴി വന്ന കരുനാഗപ്പള്ളി പുതിയകാവ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഗണാര്‍ കാറിലേക്കാണ് മരം വീണത്. കാറിന്റെ മുന്നിലെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നെങ്കിലും മരം വൈദ്യുതകമ്പിയില്‍ കുരുങ്ങി നിലം പതിച്ചപ്പോഴേക്കും ഡ്രൈവര്‍ ഓടിച്ച് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു. മരം വീണ് ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെ അഞ്ചോളം വൈദ്യുത പോസ്റ്റുകളാണ് ഇവിടെ തകര്‍ന്നത്. മരം വീണതിനെതുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരം റോഡില്‍ നിന്നും നീക്കിയത്. ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. ചവറ മടപ്പള്ളിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താണു. കണിച്ചേരി വടക്കതില്‍ ഭദ്രന്റെ വീട്ടുമുറ്റത്തെ 12 തൊടികളുള്ള കിണറാണ് ഇടിഞ്ഞ് താണത്. മടപ്പള്ളി ലക്ഷംവീട് കോളനിയിലും കുറ്റിവട്ടം കോടതിവളപ്പിലും മരങ്ങള്‍ പിഴുത് വീണു. മറ്റ് പലയിടങ്ങളിലും മരങ്ങള്‍ വീണ് നിരവധി വൈദ്യുതിപോസ്റ്റുകള്ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പ്രദേശങ്ങളില്‍ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. കെഎസ്ഇബിക്ക് മാത്രമായി മൂന്നുലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ശക്തയായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: