കൊച്ചി: ലാവ്ലിന് കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ തന്നെ മറ്റു റിവിഷനുകള്ക്ക് സാധ്യതയില്ലാതെയായെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
സിബിഐ ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നുവെങ്കില്‍ ഹര്‍ജിക്കാര്‍ കോടതിയെ സമീപിക്കേണ്ട തരത്തിലുള്ള ആശങ്കയ്ക്ക് അര്‍ഥമുണ്ടെന്നു മനസിലാക്കാമായിരുന്നുവെന്നു കോടതി പറഞ്ഞു. പ്രത്യേകിച്ചും പൊതുതാല്പര്യമുള്ള ഹര്‍ജിയില്‍ പുറത്തുള്ളവരുടെ ഹര്‍ജി ഹൈക്കോടതിക്ക് പരിഗണിക്കാമായിരുന്നു. എന്നാല്‍ കേസില്‍ കക്ഷി ചേരാന്‍ എത്തിയിരിക്കുന്നവര്‍ സിബിഐയുടെ നടപടികളെ എതിര്‍ക്കുകയോ, അന്വേഷണം ശരിയല്ലെന്നു ആരോപിക്കയോ ചെയ്തിട്ടില്ല.
മാത്രമല്ല അവര്‍ക്ക് കോടതിയില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഹര്‍ജിക്കാര്‍ അവരുടെ കയ്യില്‍ കേസുമായി ബന്ധപ്പെട്ടു ചില രേഖകള്‍ ഉണ്ടെന്നും കക്ഷി ചേര്‍ക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ ഏതെങ്കിലും വ്യക്തികളുടെ കൈവശമുള്ള രേഖകള്‍ കേസുമായി ബന്ധപ്പെട്ടതാണെങ്കില്‍ കൂടി ക്രിമിനല്‍ നടപടി ക്രമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉപയോഗിക്കാനാവില്ല.
കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കഴിഞ്ഞ സാഹചര്യത്തില്‍ തങ്ങളുടെ കൈവശമുള്ള രേഖകള്‍ കൂടി പരിശോധിക്കണമെന്നു കേസുമായി ബന്ധമില്ലാത്ത വ്യക്തിക്ക് ആവശ്യപ്പെടാന്‍ ആവില്ല-ഉത്തരവ് പറയുന്നു.
കേസില്‍ സിബിഐ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും രേഖകളും വസ്തുതകളും പരിശോധിച്ച് വിചാരണ കോടതി ഉത്തരവ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ പുറത്തു നിന്നുള്ള വ്യക്തികള്‍ക്ക് കേസില്‍ ഇടപെട്ടു തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത വളരെ ചെറുതാണ്. മാത്രമല്ല പുറത്തു നിന്നുള്ള വ്യക്തികളുടെ ഇടപെടലുകള്‍ സിബിഐയുടെ ഹര്‍ജിയെ ബാധിക്കുമെന്നും നടപടികളെ തടസപ്പെടുത്തുമെന്നും സിബിഐ അഭിഭാഷകന് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനു വന്‍ നഷ്ടം ഉണ്ടായ കേസില്‍ കക്ഷി ചേരുന്നതിനു അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കേസിലെ പ്രോസിക്യൂഷന് ഏജന്‍സിയായ സിബിഐ റിവിഷന്‍ ഹര്‍ജി നല്കി കഴിഞ്ഞൂ. സിബിഐ ഹര്‍ജി നല്കുന്നതിനു യാതൊരു തടസവുമല്ല.
ഈ ഹര്‍ജി കോടതി അംഗീകരിക്കുകയും കേസിലെ രേഖകള്‍ വിളിച്ചു വരുത്തുകയും ചെയ്തിട്ടുള്ളതാണ്. ഈ അവസരത്തിലാണ് പ്രോസിക്യൂഷന് ഏജന്‍സിയായ സിബിഐ നല്കിയ ഹര്‍ജിക്കു പിന്നാലെ മറ്റുള്ളവര്‍ നല്കിയ ഹര്‍ജി കൂടി പരിഗണിക്കണമോ എന്നു മാത്രമാണ് പരിശോധിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരെ ക്രൈം മാഗസീന് ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍, വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന കെ.എം ഷാജഹാന്, ഇഎംഎസ് സാംസ്കാരിക വേദി എന്നിവര്‍ ഹര്‍ജി നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.
സിബിഐക്ക് വേണ്ടി ചന്ദ്രശേഖരപിള്ള, ടിപി നന്ദകുമാറിനു വേണ്ടി നാഗേന്ദ്ര റായ്്, കെ.എം ഷാജഹാന്, ഇഎംഎസ് സാംസ്കാരിക വേദിക്കു വേണ്ടി ഡി അനില്‍കുമാര്‍ എന്നിവര്‍ ഹാജരായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വേണ്ടി എം.കെ ദാമോദരന്‍, ബി രാമന്‍പിള്ള, കെ.വി സോഹന്‍ എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: