കയികമന്ത്രിയും കേരളത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനമായ സിപിഎമ്മിന്റെ സമുന്നത നേതാവുമായ ഇ.പി. ജയരാജന് ലോകമറിയുന്ന ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോഴും ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കായിക രംഗത്ത് കേരളം ഉന്നതിയിലേക്ക് കുതിക്കാന്‍ പരിശ്രമിക്കുന്ന കാലത്താണ് ജയരാജന് മന്ത്രിയായി എത്തുന്നത്. കേരളത്തില്‍ നിന്നൊരു താരം ഒളിമ്പിക്സ് മെഡല്‍ നേടുന്ന കാലം അതിവിദൂരത്തല്ല എന്ന് സ്വപ്നം കണ്ടുറങ്ങാതിരിക്കുകയാണ് കായിക സ്നേഹികളായ ഓരോ മലയാളിയും. വിവിധ കായിക ഇനങ്ങളില്‍ ശോഭിക്കുന്ന, ശോഭിക്കാന്‍ കഴിയുന്ന നിരവധി മലയാളികളുണ്ട്. കഴിവുതെളിയിച്ചവരും തെളിയിക്കാന്‍ തയ്യാറെടുക്കുന്നവരും നിരവധിയാണ്. അവര്‍ക്കെല്ലാം പ്രതീക്ഷയും ആവേശവും സഹായവും ചെയ്യേണ്ടയാളാണ് കേരളത്തിന്റെ കായികമന്ത്രി.
വിദേശരാജ്യങ്ങള്‍ കായികമേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കോടിക്കണക്കിനു രൂപ ചെലവിട്ടാണ് കായിക പ്രതിഭകളെ അവര്‍ വളര്‍ത്തിയെടുക്കുന്നത്. അവിടങ്ങളില്‍ കായിക മന്ത്രാലയത്തിന്റെ ഭരണം കൈകാര്യം ചെയ്യുന്നതും അതേ ഗൗരവത്തിലാണ്. ഉന്നതബിരുദങ്ങള്‍ നേടിയവരും അതിലേറെ കഴിവുതെളിയിച്ചവരുമാണ് കായികമന്ത്രിമാരായി എത്തുന്നത്. അതിലെല്ലാം ഉപരി അനുഭവങ്ങളില്‍ സ്ഫുടംചെയ്തെടുത്ത ഭരണനൈപുണ്യം അവര്‍ പ്രകടിപ്പിക്കുന്നു. ചൈനപോലുള്ള രാജ്യങ്ങള്‍ കായിക രംഗത്ത് ഒന്നാമതെത്തുന്നതിന്റെ പിന്നില്‍ ഈ ആത്മാര്‍ത്ഥമായ സമീപനമുണ്ട്.
കേരളം ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ട് കായികരംഗത്ത് മുന്നേറ്റത്തിനൊരുങ്ങുമ്പോഴാണ് മുഹമ്മദലി എന്ന ബോക്സിംഗ് ഇതിഹാസം കേരളത്തിനുവേണ്ടി മെഡല്നേടിയെന്ന അപഹാസ്യകരമായ പരാമര്‍ശവുമായി നമ്മുടെ കായിക മന്ത്രി വാചാലനായത്. മുഹമ്മദലിയെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കായിക ഇനത്തിന്റെ പേരില്‍ കേരളത്തിന്റെ കായിക മന്ത്രിയായ ജയരാജന് അറിയണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഒരുപക്ഷേ ലോകത്തുതന്നെ ഇപ്പോള്‍ സജീവമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കുന്ന കേരളത്തിലെ തലമുതിര്‍ന്ന പാര്‍ട്ടി സഖാവായ ഇ.പി. ജയരാജന് മുഹമ്മദലി എന്ന അമേരിക്കക്കാരനെ അറിയാതെ പോകരുതായിരുന്നു.
അമേരിക്കന്‍ മുതലാളിത്തം കറുത്തവര്‍ഗക്കാര്‍ക്കെതിരെ പടനയിച്ച കാലത്ത് വര്‍ണവിവേചനത്തിനും കറുത്തവന്റെ സ്വാതന്ത്ര്യത്തിനുമായി മുഹമ്മദലി ശബ്ദമുയര്‍ത്തി. കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ എന്നയാള്‍ മുഹമ്മദലിയായതും വര്‍ണവിവേചനത്തിനെതിരായ പോരാട്ടവീര്യം മനസ്സില്‍ നിറച്ചാണ്.
വര്‍ണവിവേചനം മനസ്സില്‍ കോറിയ മുറിവുകളുമായാണ് മുഹമ്മദലി ലോകത്തിനുമുന്നിലേക്ക് ബോക്സിംഗുമായി വന്നത്. ബോക്സിംഗ് എന്ന കായിക ഇനത്തിലൂടെ ലോകജേതാവാകുകയും കറുത്തവനായതിനാല്‍ തന്നെ അകറ്റി നിര്‍ത്തിയവര്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് മുഹമ്മദലി എത്തുകതന്നെ ചെയ്തു. ഹോട്ടല്‍ മുറിയില്‍, സിനിമാശാലകളില്‍, പാര്‍ക്കുകളില്‍, പള്ളികളില്‍ എല്ലായിടത്തും കറുത്തവനായതിനാല്‍ അദ്ദേഹത്തിന് വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നു. ബോക്സിംഗ് റിങ്ങില്‍ ശത്രുവിനെ ആക്രമിക്കുമ്പോഴെല്ലാം തന്റെ മനസ്സില്‍ ആഴത്തിലേറ്റ മുറിവുകളാണ് മുഹമ്മദലിക്ക് ഊര്‍ജമായത്.
എന്നും അമേരിക്കയുടെ അധിനിവേശ മനസ്സിന് എതിരായി നിലകൊണ്ടയാളാണ് മുഹമ്മദലി. അമേരിക്ക വിയറ്റ്നാമിലേക്ക് യുദ്ധം നയിച്ചപ്പോള്‍ അതില്‍ അംഗമാകണമെന്ന് ആജ്ഞാപിച്ച ഭരണകൂടത്തിന്റെ മുഖത്തുനോക്കി പറ്റില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ ധൈര്യം കാട്ടി അദ്ദേഹം അധിനിവേശത്തെ എതിര്‍ത്തു. അമേരിക്കന്‍ ഭരണകൂടം പ്രതികാരം ചെയ്യുകയും മുഹമ്മദലിയെ ജയിലിലടയ്ക്കുകയും ചെയ്തു.
ലോകത്തിനറിയാവുന്ന കാര്യങ്ങളാണിതെല്ലാം. കായികരംഗത്തെ അല്‍പ്പമെങ്കിലും സ്നേഹിച്ചിട്ടുള്ളവര്‍ക്ക് മുഹമ്മദലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആവേശം നല്കുന്നവയാണ്. ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതത്തിലും മുഹമ്മദലി താരമായത് അദ്ദേഹത്തിന്റെ പോരാട്ടവീര്യം നിറഞ്ഞ ജീവിതം അറിഞ്ഞതിനാലാണ്. ജയരാജന് അക്കൂട്ടത്തിലൊരാളാകാതിരുന്നതാണ് നാണക്കേട്. കായികമേഖലയെ ഏറെ സ്നേഹിക്കുന്നവരാണ് കണ്ണൂരുകാര് എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ കണ്ണൂരുകാരനായ ഇ.പി. ജയരാജനെന്ന കായികമന്ത്രിക്ക് മുഹമ്മദലിയെക്കുറിച്ചുള്ള അറിവില്ലായ്മ മലയാളികളെ ആകെ ലജ്ജിപ്പിക്കുന്നതായി.
മന്ത്രി ഇ.പി. ജയരാജന്റെ പരാമര്‍ശങ്ങള്‍ വെറും നാക്കുപിഴയായി എഴുതിത്തള്ളണമെന്ന് വാദിക്കുന്നവരുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ജയരാജനെ കളിയാക്കുന്നവരും ഏറെയാണ്. അതിലെല്ലാം ഉപരി മഹമ്മദലിയെ കുറിച്ചു വ്യവസായ, കായിക മന്ത്രി ജയരാജന് നടത്തിയ പരാമര്‍ശം ഇപ്പോള്‍ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും നമ്മെ കാലാകാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നവരെയും കുറിച്ച് ചിന്തിക്കാനവസരം ഒരുക്കുകയാണ് ചെയ്തിട്ടുള്ളത്.
ഒരാള്‍ക്ക് എല്ലാ കാര്യങ്ങളെപ്പറ്റിയും അറിവുണ്ടാകണമെന്ന് നമുക്ക് ശഠിക്കാനാകില്ല. എല്ലാറ്റിലും അറിവുനേടി സര്‍വജ്ഞപീഠം കയറാന്‍ ആര്‍ക്കും സാധ്യവുമല്ല. അറിവില്ലായ്മ ഒരു തെറ്റായി ആരും കരുതാത്തതും അതിനാലാണ്. എന്നാല്‍ ശരാശരി മലയാളി അയാള്‍ വ്യാപരിക്കുന്ന മേഖലയെക്കുറിച്ച് അല്‍പ്പമെങ്കിലും ജ്ഞാനമുള്ളയാളായിരിക്കണം. താന്‍ ദിനവും കൈകാര്യം ചെയ്യുന്ന മേഖലകളില്‍ ഒട്ടും അറിവില്ലാത്തവര്‍ ശോഭിക്കില്ല. അത് കച്ചവടക്കാരനായാലും വൈദ്യനായാലും അധ്യാപകനായാലും മന്ത്രിയായാലും അങ്ങനെ തന്നെയാണ്. കായികമന്ത്രി എന്ന നിലയില്‍ താന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ജയരാജന് ഇപ്പോള്‍ ചെയ്തത്.
മുഹമ്മദലി മരിച്ചദിവസം അനുശോചനസന്ദേശം തേടി മന്ത്രിയെ വിളിച്ച ചാനലിനോട് അലി കേരളത്തിനുവേണ്ടി മെഡല്‍ നേടിയെന്നും കേരളത്തിന്റെ കായികമേഖലയ്ക്ക് സമഗ്രസംഭാവന നല്കിയെന്നുമൊക്കെ പറയുന്നത് ഒരു മന്ത്രിയാണെന്നോര്ക്കുമ്പോള് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ മന്ത്രിസഭയെ കുറിച്ചാകെയുള്ള വിശ്വാസമാണില്ലാതായത്. ആരെങ്കിലും മരിക്കുമ്പോള്‍ ഞെട്ടുന്നതും അറിയാത്ത ആളുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതും മരണവീടുകളിലെത്തിയാല്‍ കണ്ണീര് വാര്‍ക്കുന്നതും അടുത്തനിമിഷംതന്നെ വിവാഹാഘോഷത്തിനെത്തി പൊട്ടിച്ചിരിക്കുന്നതുമെല്ലാം ശരാശരി രാഷ്ട്രീയ ക്കാരന്റെ സ്ഥിരം ശൈലിയാണ്. പോകുന്നിടത്തെല്ലാം ഫോട്ടോഗ്രാഫര്‍മാരെ ഒപ്പം കൂട്ടി ചിത്രമെടുത്ത് പ്രസിദ്ധീകരണത്തിനു നല്‍കുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പതിവായിരിക്കുന്നു. ഇതെല്ലാം ആത്മാര്‍ത്ഥതയില്ലാത്ത സമീപനങ്ങളാണെന്ന തിരിച്ചറിവു ജനങ്ങള്‍ക്കുണ്ട്.
ഇതിലെല്ലാം ഉപരി ജയരാജന്റെ പ്രസ്താവന ഗൗരവമുള്ളതാകുന്നതിന്റെ പ്രധാന കാരണം കായികകേരളത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന മന്ത്രിയാണദ്ദേഹം എന്നതിനാലാണ്. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമീപനങ്ങള്‍ ആത്മാര്ത്ഥതയില്ലാത്തതായിരിക്കുമെന്നതിന് ഇതില്‍പ്പരം വേറെ തെളിവ് ആവശ്യമില്ല. വിവിരമില്ലായ്മ മറച്ചുവച്ച് പച്ചക്കള്ളം പൊതുജനങ്ങളോട് പറയാനുള്ള ജയരാജന്റെ ചങ്കൂറ്റം അപകടകരമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും വിളഭൂമിയാണ് കണ്ണൂര്‍. അവിടുത്തെ സിപിഎമ്മിന്റെ മുന്നണിപ്പോരാളിയായ ജയരാജന് പലകാര്യങ്ങളിലും എത്രയെത്ര കള്ളത്തരങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. തങ്ങള്‍ വന്നാല്‍ കേരളത്തെയാകെ മാറ്റിമറിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് ജയരാജനിലൂടെ പുറത്തായിരിക്കുന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ വിശ്വാസ്യത നഷ്ടപ്പെട്ട മന്ത്രിസഭയായി പിണറായിയും കൂട്ടരും മാറിയിരിക്കുന്നു. സമീപനത്തില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തവര്‍ നാടുഭരിക്കുമ്പോള്‍ പ്രജകള്‍ അപകടത്തിലാകും.
കായികമേഖലയെ ശരിയാക്കാനാണ് ജയരാജനെ നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം ശിരിയാക്കല് തുടങ്ങിയിരിക്കുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ ജേതാവുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് ജയരാജന് മോശമായി സംസാരിച്ചെന്ന പരാതി ഉയര്‍ന്നത് ഈ ശരിയാക്കലിന്റെ ഭാഗമാണ്. അഞ്ജു അടക്കം സ്പോര്‍ട്സ് കൗണ്‍സിലിലുള്ള മുഴുവന്‍ ആളുകളും അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്നാണ് ജയരാജന്റെ കണ്ടുപിടിത്തം. പാര്‍ട്ടിക്കാരല്ലാത്തവരെയെല്ലാം ശരിയാക്കിക്കളയാം എന്ന കണ്ണൂര്‍ ശൈലി കായികമന്ത്രാലയത്തിലും അദ്ദേഹം നടപ്പിലാക്കി തുടങ്ങുന്നു. വൈകാതെ അത് വ്യവസായ രംഗത്തും നടപ്പില്‍ വരുത്തും.
കായികമേഖലയെക്കുറിച്ച് അല്‍പ്പം പോലും അറിവില്ലാത്ത ഒരാളുടെ നേതൃത്വത്തില്‍ നമ്മുടെ കായികമേഖല പരിപോഷിക്കപ്പെടില്ല. ജയരാജനെന്ന പോളിടെക്നിക്ക് ഡിപ്ലോമാക്കാരന് കണ്ണൂരിലെ സംഘര്‍ഷാത്മക രാഷ്ട്രീയജീവിതത്തില്‍ പലതും ചെയ്യാനുണ്ടാകും. അലറിവിളിച്ചും കണ്ണുരുട്ടിയും വെട്ടുകത്തി കാട്ടിയും വേണമെങ്കില്‍ അതിനപ്പുറം ചെയ്തും ജയരാജന് അവിടെ വിരാജിക്കാം. കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്ക്കു നേരെ ആയുധംവീശി വരുതിക്കു നിര്‍ത്താം. എന്നാല്‍ അതേ മെയ്വഴക്കത്തോടെ കേരളത്തിന്റെ കായിക-വ്യാവസായിക മേഖലകളെ ചൊല്‍പ്പടിക്കു നിര്‍ത്താമെന്ന ജയരാജന്റെ ധാരണ മൂഢന്റെതാണ്. മുഹമ്മദലിയെ കുറിച്ചുള്ള ഒറ്റ പ്രസ്താവനയോടെ ജയരാജന് തെളിയിച്ചിരിക്കുന്നു, മന്ത്രിക്കസേരയിലിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന്.
ജയരാജന് വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. അതിലും വലിയ തെറ്റ് കേരളത്തിലെ പ്രതിപക്ഷവും ചെയ്തു. മുഹമ്മദലി പരാമര്‍ശം ഉണ്ടായപ്പോള്‍ പ്രതിപക്ഷത്തു നിന്ന് ജയരാജനെതിരെ ചെറുശബ്ദമുയര്ന്നില്ല. നാക്കുപിഴയാണെന്ന് പറഞ്ഞ് മൗനികളാകുകയാണ് അവര്‍ ചെയ്തത്. ഇത്രവലിയ നാക്കുപിഴ വരുത്തിയ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും അതിനായി പ്രക്ഷോഭം നടത്തുകയുമാണ് വേണ്ടിയിരുന്നത്. അതില്ലാതിരുന്നതിനാല്‍ മന്ത്രി മുഷ്ടിചുരുട്ടി ആക്രോശിച്ചുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: