ന്യൂദല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നാലു പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. റോജര്‍ റോബിണ്സണ്, ജുനൈദ്, യൂനസ്, മനീഷ് എന്നീ നാല് വാടക കൊലയാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയായ ഛോട്ടാ ഷക്കീലിന്റെ നിര്‍ദ്ദേശപ്രകാരം ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ഛോട്ടാ ഷക്കീലിന്റെ അടുത്ത ആളുകളാണ് അറസ്റ്റിലായ നാല് പേരും. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് സ്പെഷ്യല്‍ തോക്കുകളും 40,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.ഇവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം തീഹാര്‍ ജയിലിലേക്കയച്ചു.
അറസ്റ്റിലായ വാടകക്കൊലയാളികള്‍ നിരന്തരമായി ഛോട്ടാ ഷക്കീലുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ആയുധങ്ങള്‍ കൈമാറുന്നത് അടക്കമുള്ള സംഭാഷണങ്ങള്‍ അടങ്ങിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഛോട്ടാ രാജനെയും അയാളുടെ ഡ്രൈവറെയും വധിക്കാനായിരുന്നു ഇവരുടെ ഉദ്ദേശം. തീഹാര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന രാജനെ യാത്രാ മധ്യേ വധിക്കാനായിരുന്നു സംഘം പദ്ധതിയിട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ പട്ടികയിലുണ്ടായിരുന്ന ഛോട്ടാ രാജന് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റിലായത്. തുടര്‍ന്ന ഇയാളെ ഭാരതത്തിന് കൈമാറുകയായിരുന്നു. ദല്‍ഹിയിലും മുംബൈയിലുമായി നടന്ന എഴുപതോളം കൊലക്കേസുകളിലും കള്ളക്കടത്ത് കേസിലും പ്രതിയാണ് ഛോട്ടാരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: