കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഭരണം മാറിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ പൊതുമേഖലാ സ്ഥാപനമായ ഹെഡ്കോയില്‍നിന്ന് വായ്പയെടുത്ത് പടുത്തുയര്ത്തിട്ടുള്ള കെട്ടിട സമുച്ഛയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ പാവങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സയും പാവപ്പെട്ട കുടുബങ്ങളില്‍നിന്ന് വരുന്ന മിടുക്കരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ വിദ്യഭ്യാസവും നല്കുന്ന സ്ഥാപനമായി കാണാന്‍ മലബാറുകാര്‍ ആഗ്രഹിക്കുകയാണ്.
1997ലെ ഹൈക്കോടതി വിധിയും വിരല്‍ ചൂണ്ടുന്നത് ഈ ദിശയിലേക്കാണ്. 2011 മുതല്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതി ഇതിനായി പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുക മാത്രമല്ല, ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുക കൂടി ചെയ്തതാണ്. കണ്ണൂരില്‍ നടന്ന ജനസമ്പര്ക്കപരിപാടിയടക്കമുള്ള ഒട്ടനവധി പൊതുവേദികളിലും നിയമസഭയിലും ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും യുഡിഎഫ് സര്‍ക്കാറിന് കാലാവധിതികയുംവരെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രക്ഷോഭ സമിതി 245 ദിവസം നീണ്ടുനിന്ന സത്യാഗ്രഹ സമരമാണ് ഇതിനായി നടത്തിയിരുന്നു.
ബജറ്റ് പ്രസംഗത്തില്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തുക മാത്രമല്ല, ഇതിലേക്കായി നൂറുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തുടര്പ്രക്രിയയിലേക്ക് പോകാതിരിക്കുകയും ജനങ്ങളെ വഞ്ചിക്കുകയുമാണ് ചെയ്തത്. പുതിയ ഗ്രാന്റുകളും ബാധ്യതകളും ഏറ്റെടുക്കുന്നത് ഒരുവര്‍ഷത്തേക്കെങ്കിലും ഏറ്റെടുക്കാന്‍ സാധ്യമല്ലെന്ന നിലപാടില്‍ ധനകാര്യ വകുപ്പ് പുതിയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുകയോ അല്ലെങ്കില്സഹകരണ മേഖലയില്‍ പുതിയ ഗ്രാന്റ് അനുവദിക്കുകയോ വേണമെന്ന ഭരണസമിതിയുടെ ആവശ്യം എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ തലവേദനയായി മാറും. ഈ ആവശ്യം ഉന്നയിച്ച് ഭരണ സമിതി പ്രസിഡണ്ട് എം.വി.ജയരാജന് മഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.
1997ല്‍ ഹഡ്കോയില്‍നിന്ന് കടമെടുത്ത 46.5 കോടി ഇപ്പോള്‍ 688കോടിയായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പലതവണയായി നല്കിയ ഗ്രാന്റ് ഇനത്തില്‍ 65 കോടി തിരിച്ചടക്കാനുമുണ്ട്. ഇത് എഴുതിത്തള്ളി പുതിയ ഗ്രാന്റ് അനുവദിക്കണമെന്നാണ് ഭരണ സമിതിയുടെ ആവശ്യം. എറണാകുളം ജില്ലാ ബാങ്കില്‍നിന്നെടുത്ത 26.5കോടിരൂപയുടെ വായ്പ വേറെയുമുണ്ട്. ഇത് സെറ്റുചെയ്തുകൊണ്ടുള്ളസഹകരണ വകുപ്പ്തല ഗ്രാന്റാണ് പരിയാരം ഭരണസമിതി ചോദിച്ചിരിക്കുന്നത്. സര്ക്കാര്ഏറ്റെടുക്കണമെന്ന ആവശ്യത്തിലും ഭരണസമതിക്ക് എതിര്‍പ്പില്ല. രണ്ടായിരത്തോളം ജീവനക്കാരുടെ ബാധ്യതയുള്പ്പെട സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന നടപടിയാണിത്. ഇക്കാര്യത്തിലാണ് ധനകാര്യവകുപ്പ് വിയോജിപ്പ് അറിയിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തിലും ഈ നിലപാട്തന്നെയാണ് ധനവകുപ്പ് സ്വീകരിക്കുക.
ജനകീയ പ്രക്ഷോഭസമിതി ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുത്ത് പ്രക്ഷോഭ സമിതിയെ അറിയിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി ആവശ്യപെട്ടിട്ടും അതിന് തയ്യാറാകാത്തതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയലക്ഷ്യം നേരിടുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ് സര്ക്കാര്നിയന്തണത്തിലുള്ള സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനുള്ളനീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് അറിയിച്ചു. സമരപരിപാടികളെകുറിച്ച് ആലോചിക്കുന്നതിനായി 14ന് 4മണിക്ക് കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ അടിയന്തിര യോഗം ചേരുമെന്നും സുരേന്ദ്രനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: