പ്രതിപക്ഷനേതാവായതില്‍പിന്നെ ചെന്നിത്തല രമേശന് നായര്‍ക്ക് ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല. സാധാരണ പ്രതിപക്ഷനേതാക്കന്മാര് ചെയ്യുന്നതുപോലെ മുഖ്യമന്ത്രിക്കെതിരെയോ ഭരണപക്ഷത്തിനെതിരെയോ ചുമ്മാതെങ്കിലും ഒരു ആരോപണമുന്നയിക്കാനോ ശക്തമായി ഊന്നി പ്രതിഷേധിക്കാനോ രമേശന് നായര്‍ക്ക് നേരം കിട്ടുന്നില്ല.
പ്രതിഷേധിക്കാനും പ്രകടനം നടത്താനുമുള്ള വകുപ്പൊന്നും ഇല്ലാഞ്ഞിട്ടല്ല, പ്രതിഷേധിക്കാനുള്ള സമയം കിട്ടാത്തതാണ് പ്രശ്നം. അല്ലെങ്കില്‍ ഇപ്പ ശര്യാക്കിത്തരാന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായിയും കൂട്ടരും കാട്ടിക്കൂട്ടിയ ശരികേടുകള്‍ക്ക് ചെന്നിത്തല മറുപടി പറഞ്ഞേനെ. സത്യപ്രതിജ്ഞയുടെ തലേന്നുതന്നെ പിണറായിയുടെ അരിയിട്ടുവാഴ്ചയ്ക്ക് ലക്ഷങ്ങളെറിഞ്ഞ് രാജ്യമെമ്പാടുമുള്ള പത്രങ്ങള്‍ക്കൊക്കെയും ചുവപ്പന്‍ പരസ്യങ്ങള്‍ നല്‍കിയതിന്റെ പിന്നില്‍ ആരെന്ന് ഇപ്പോഴും ചെന്നിത്തല ചോദിക്കാത്തത് അത് അറിയാഞ്ഞിട്ടല്ല.
കേരളത്തിന്റെ ട്രഷറിയില്‍ നഞ്ച് വാങ്ങിത്തിന്നാന്‍പോലും അണാ പൈസയില്ലെന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുംമുമ്പേ വാവിട്ടു നിലവിളിച്ച തോമസ് ഐസക്കിനോട് മറുപടി പറയാതിരുന്നതും ഒന്നും അറിയാത്തതുകൊണ്ടല്ല. ട്രഷറിയിലെ പണത്തിന്റെ കണക്ക് കോണ്‍ഗ്രസ് കാസ്ട്രോ ഉമ്മന്‍ചാണ്ടി അക്കമിട്ട് പറഞ്ഞതിനുപിന്നാലെയാണല്ലോ ലക്ഷങ്ങളുടെ ചുവപ്പന്‍ പരസ്യങ്ങള്‍ മലയാളികള്‍ വായിക്കാത്ത പത്രങ്ങളില്‍പോലും പ്രത്യക്ഷപ്പെട്ടത്.
അതിരപ്പിള്ളിയില്‍ ജലവൈദ്യുതപദ്ധതിയുണ്ടാക്കും, കണ്ണൂരിലെ കണ്ടല്‍പാര്‍ക്ക് തുറക്കും തുടങ്ങിയ എമണ്ടന്‍ പ്രഖ്യാനങ്ങളുമായി പിണറായിയും കിങ്കരന്മാരും വികസനവാദികളായതും ചെന്നിത്തല കണ്ടില്ല. ഇടത് അദ്ധ്യാപകസംഘടനാ നേതാവിനെ മിനിട്ടുകള്‍കൊണ്ട് പ്രിന്‍സിപ്പാളാക്കി റിട്ടയര്‍ ചെയ്യിച്ച മജീഷ്യന്‍ രവീന്ദ്രനാഥിന്റെ ജാലവിദ്യ കാണാനും പേരിനൊന്ന് പ്രതിഷേധിക്കാന്‍പോലും യുഡിഎഫിന്റെ പ്രതിപക്ഷനേതാവിന് മനസ്സുണ്ടായില്ല.
മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം തുടരുന്ന അക്രമത്തെ എതിര്‍ത്ത് ഒരു വാക്ക് ഉരിയാടാന്‍ ചെന്നിത്തല രമേശന് നായര്‍ തയ്യാറായില്ല. പള്ളിക്കൂടം തുറക്കുന്നതിന്റെ തലേന്ന് വീടുകയറി ഒരു ആറ് വയസുകാരന്റെ കൈ വെട്ടി പരിക്കേല്പിച്ച മാര്‍ക്സിസ്റ്റ് കിരാതവാഴ്ചയ്ക്കെതിരെയും ഒരക്ഷരം ചെന്നിത്തല ഉരിയാടിയിട്ടില്ല.
പിണറായിയില്‍ അക്രമിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതും ബിജെപിക്കാരായാതിനാല്‍ പ്രതിപക്ഷ നേതാവ് മിണ്ടേണ്ടതില്ല എന്ന കോണ്‍ഗ്രസ് ന്യായമാണോ അദ്ദേഹം മുറുകെപ്പിടിക്കുന്നതെന്ന് അറിയില്ല. അച്യുതാനന്ദനെ കാസ്ട്രോ ആക്കിയതിന്റെ രാഷ്ട്രീയ മര്യാദപോലും ചെന്നിത്തല ഇന്നേവരെ ചോദ്യം ചെയ്തില്ല. അപ്പോഴൊക്കെ പ്രതിപക്ഷത്തിന്റെ താക്കോല്‍ കൈക്കലാക്കാനുള്ള അടിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വിദ്വാന്. പ്രതിപക്ഷനേതാവായതിനുശേഷം ചെന്നിത്തല വാ തുറന്നത് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാരന്റെ വോട്ട് വേണ്ട എന്ന ജനാധിപത്യവിരുദ്ധ തെമ്മാടിത്തം വിളമ്പാനാണെന്ന് ഓര്‍ക്കണം.
ഒളിഞ്ഞുനോട്ടത്തിന് പോലീസ് കേസ് നേരിടുന്ന ജി. സുധാകരനും ബോക്സിങ്ങില്‍ ഗപ്പുകള്‍ വാരിക്കൂട്ടിയ ജയരാജനുമൊക്കെ പൂണ്ടുവിളയാടിയിട്ടും ചെന്നിത്തല രമേശന് നായര്‍ വീര്‍ത്ത മുഖം കൂടുതല്‍ വീര്‍പ്പിച്ച് അനങ്ങാതിരിക്കുന്നതിന് പിന്നില്‍ ഒരു ആതുരാലയത്തിന് വേണ്ടിയുള്ള കഠിനപരിശ്രമത്തിന്റെ കദനകഥയുണ്ട്. ഹരിപ്പാട്ടെ ജനങ്ങളെ മൊത്തത്തില്‍ കിടത്തി ചികിത്സിക്കാന്‍ പാവം കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി കൊണ്ടുവരാന്‍ പണിപ്പെട്ട ഒരു മെഡിക്കല്‍ കോളേജിന്റെ പിന്നാമ്പുറത്ത് കിടന്ന് പ്രതിപക്ഷ നേതാവ് തൂങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതൊരു തീരുമാനമാക്കിയിട്ടുവേണമല്ലോ പിണറായിയുടെയും കൂട്ടരുടെയും തൊന്തരവിനെതിരെ പ്രതിഷേധിക്കാന്‍. ഇപ്പോള്‍ കാണുന്ന പരുവത്തിലാണെങ്കില്‍ ചെന്നിത്തല വരുന്ന അഞ്ചാണ്ടുകാലവും ഇമ്മാതിരി സ്വയംകൃതാനര്‍ത്ഥങ്ങള്‍ക്ക് മറുപടി പറഞ്ഞ് കാലം കഴിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.
പിപിപി മോഡലില്‍ ഹരിപ്പാട്ട് മെഡിക്കല്‍ കോളേജ് തുടങ്ങുക എന്നത് പല മോഹങ്ങളെയും പോലെ രമേശന് നായരുടെ ആജീവനാന്ത മോഹമാണ്. ഇപ്പറഞ്ഞ പിപിപി ഒരു വശക്കേട് പീപ്പിയാണെന്ന് മൊത്തത്തില്‍ കഥ കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. ആ കഥ ആരും പറയാതിരിക്കാന്‍ മുന്‍പ് സംസ്ഥാനത്ത് ആഭ്യന്തരം ഭരിച്ചിരുന്ന രമേശന് നായര്‍ക്ക് ഒപ്പം കൈകോര്‍ത്തതും ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നതുപോലെ ഒരക്ഷരം ഉരിയാടാതെ മിണ്ടാതിരുന്നതും സിപിഎം നേതാക്കള്‍ തന്നെയാണ്.
പൊതുജനങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യ കമ്പനിക്ക് നല്‍കും. ഭൂമി കമ്പനിയുടേതായാല്‍ അവര്‍ പണി തുടങ്ങും. പണിക്കുള്ള പണം ഏറിയ കൂറും സര്‍ക്കാര്‍ നല്‍കും. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കും. വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് അടക്കമുള്ള കാര്യങ്ങള്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി കൈകാര്യം ചെയ്യും. ആകെ മൊത്തത്തില്‍ ഏക്കറുകണക്കിന് വരുന്ന ഭൂമി സ്വകാര്യ കമ്പനിക്ക്, മെഡിക്കല്‍ കോളേജിന്റെ വരുമാനം സൊസൈറ്റിക്ക്.
എല്ലാം സര്‍ക്കാര്‍ ചെലവില്‍ കുശാലായി നടക്കും. അമ്പലങ്ങളില്‍ തൂപ്പ് തുടപ്പ് മുതല്‍ മേല്‍ശാന്തി നിയമനം വരെ പിഎസ്സിക്ക് വിടാന്‍ അധികാരത്തിലേറിയതിന്റെ പിറ്റേന്നാള്‍ മുതല്‍ മൂക്കുകയര്‍ പൊട്ടിക്കുന്ന കടകംപള്ളിമാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുന്ന ഇമ്മാതിരി സ്ഥാപനങ്ങളിലെ നിയമനാധികാരത്തില്‍ കൈവെയ്ക്കാന്‍ തന്റേടമില്ലാത്തതെന്തുകൊണ്ടാണെന്നത് ചിന്തിക്കേണ്ടതാണ്.
എന്തായാലും രമേശന് നായരുടെ പിപിപി സംരംഭം വിവാദത്തിലായതോടെ എങ്ങനെയും മെഡിക്കല്‍ കോളേജില്‍ ഹരിപ്പാട്ടുകാരെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് അദ്ദേഹം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മഹാകവി സുധാകരനുമൊക്കെ ഹരിപ്പാട്ടുകാര്‍ക്ക് മെഡിക്കല്‍ കോളേജ് ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്. സംഗതി സ്വകാര്യ ഇടപാടുകളായതിനാല്‍ കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാലിലാവാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് രമേശന് നായര്‍. അതിനിടെ പിണറായി വിജയന് ഭരണത്തില്‍ നരേന്ദ്രമോദിയുടെ മിമിക്രി, അതും വികൃതമായി കാട്ടിക്കൂട്ടുന്നത് ആര് കാണാന്‍, ആര് പ്രതികരിക്കാന്‍?
കരുണാകരന് വഴി ഇന്ദിരാജിയുടെയും രാജീവ്ജിയുടെയും സോണിയാജിയുടെയും പെറ്റ് ആയി മാറിയ കാലം മുതലേ മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ മോഹം. ഉപമുഖ്യമന്ത്രിയെങ്കിലും ആകാനാണ് പെരുന്ന വഴി ഒരു കൈക്രിയ നടത്തിനോക്കിയത്. താക്കോല്‍സ്ഥാനത്തിന് തിരുവനന്തപുരത്ത് നടന്ന നായര്‍ സമ്മേളനത്തില്‍ മുറവിളി ഉയര്‍ന്നപ്പോഴാണ് ചെന്നിത്തല ‘എന്നെ നായരാക്കരുതെ’ന്ന് വിലിപിച്ചത്. എന്നാല്പിന്നെ ചെന്നിത്തലയെ മന്ത്രി പോലുമാക്കരുതെന്നായി പെരുന്നയില്‍ നിന്നുള്ള തിട്ടൂരം. അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ വിളിച്ച് പോലീസ് വകുപ്പ് നല്കി. കൂഞ്ഞാലിക്കുട്ടി വട്ടംകയറി നിന്നില്ലെങ്കില്‍ ഉപമുഖ്യമന്ത്രിയുമാകുമായിരുന്നു ചെന്നിത്തല.
വല്ലാതെ കഷ്ടപ്പെട്ടാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഈ കോലത്തിലെങ്കിലും ജീവിപ്പിച്ചുനിര്‍ത്തുന്നത്.
ബാറും സോളാറും ചാണ്ടിയും സുധീരനും എല്ലാംകൂടി കുളിപ്പിച്ചുകിടത്തുന്നതിന് മുന്‍പേ പാര്‍ട്ടിക്ക് കിട്ടുന്ന അവസാനത്തെ ചാന്‍സാണ് ഇപ്പോഴത്തെ പ്രതിപക്ഷപദവിയെന്ന് നന്നായി അറിയുന്ന ആളാണ് ചെന്നിത്തല. അടുത്തകുറി നിയമസഭയില്‍തന്നെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. അച്ചേല്ക്കാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പോക്ക്. ഗ്രൂപ്പിന്റെ പേരിലാണെങ്കിലും ഇപ്പോള്‍ തരപ്പെടുത്തിയ പ്രതിപക്ഷ നേതൃസ്ഥാനം ഒരു സ്വകാര്യപങ്കാളിത്ത ഇടപാടില്‍കൂടിയാണേലും കൊണ്ടുപോകണമെന്ന ആഗ്രഹമല്ലാതെ മറ്റൊന്നും ചെന്നിത്തലയ്ക്കില്ല. അതിനിടയില്‍ വെറുതെ സര്‍ക്കാരിനെതിരെ പറഞ്ഞ് എന്തിനാന്ന്……..?
പ്രതികരിക്കാൻ ഇവിടെ എഴുതുക: