കൊച്ചി: യാക്കോബായ സഭയിലെ പുതിയ ചേരിപ്പോര് അധികാര സ്ഥാനം ലക്ഷ്യമിട്ട്. സഭയുടെ ഭാരതത്തിലെ സമുന്നത അധികാര പദവിയായ ശ്രേഷ്ഠ കാതോലിക്കാ സ്ഥാനം ഉന്നമിട്ടുള്ള വടംവലികളാണ് കോട്ടയം ഭദ്രാസനാധിപനെ നീക്കുന്നതിലേക്കെത്തിയത്. പാത്രിയര്‍ക്കീസ് ബാവ ഇടപെട്ട് തീരുമാനം മരവിപ്പിച്ചെങ്കിലും ഏറെക്കാലമായുള്ള സഭയിലെ ചേരിപ്പോര് ശക്തിപ്പെടുകയും പരസ്യമാവുകയും ചെയ്തു.
നിലവിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ സ്ഥാനത്യാഗത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ട് നാളുകളേറെയായി. കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെയാണ് പിന്‍ഗാമിയായി ശ്രേഷ്ഠ കാതോലിക്കയ്ക്ക് താത്പര്യം. എന്നാല്‍ സഭയിലെ ഒരു വിഭാഗത്തിന് ഇതില്‍ എതിരഭിപ്രായമുണ്ട്. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസിനെ ഇവര്‍ പിന്തുണക്കുകയും ചെയ്യുന്നു. 33 മെത്രാപ്പൊലീത്തമാരാണ് കാതോലിക്ക ബാവയെ തെരഞ്ഞെടുക്കേണ്ടത്. തര്‍ക്കമുണ്ടായാല്‍ വോട്ടെടുപ്പ് വേണ്ടിവരും.
കാതോലിക്കാ സ്ഥാനത്തേക്ക് മാര്‍ തിമോത്തിയോസിനെ ഉയര്‍ത്തിക്കാട്ടുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞ ദിവസം സുന്നഹദോസ് ചേര്‍ന്ന് ഇദ്ദേഹത്തെ മറ്റ് ആരോപണങ്ങളുടെ പേരില്‍ നീക്കാന്‍ തീരുമാനിച്ചത്. ശ്രേഷ്ഠ കാതോലിക്കയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തതെങ്കിലും നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിരുന്നില്ല. 12 മെത്രാപ്പൊലീത്തമാര്‍ മാത്രമാണ് പങ്കെടുത്തത്. തീരുമാനമെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെയാണിത്.
മെത്രാപ്പൊലീത്തമാര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സിറിയ ആസ്ഥാനമായുള്ള യാക്കോബായ സഭയുടെ അധിപന് പാത്രിയര്‍ക്കീസ് ബാവയുടെ അനുമതി വേണമെന്നതും പാലിക്കപ്പട്ടില്ല. മാര്‍ തിമോത്തിയോസ് നല്കിയ അപ്പീലില്‍ പാത്രിയര്‍ക്കീസ് ബാവ തീരുമാനം മരവിപ്പിക്കുകയുമുണ്ടായി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രേഷ്ഠ കാതോലിക്കയ്ക്കൊപ്പമാണ് ഭൂരിഭാഗം മെത്രാപ്പൊലീത്തമാരും. എന്നാല്‍ ഇത് അധികാരമുള്ളതിനാലാണെന്നും തെരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥിതി മാറുമെന്നും ശ്രേഷ്ഠ കാതോലിക്ക വിഭാഗക്കാര്‍ ഭയക്കുന്നു. മാത്രവുമല്ല പാത്രിയര്‍ക്കീസ് ബാവക്ക് മാര്‍ തിമോത്തിയോസിനോട് അനുഭാവവും ശ്രേഷ്ഠ കാതോലിക്കയോട് എതിര്‍പ്പുമാണ്. ശ്രേഷ്ഠ കാതോലിക്കയുടെ പല തീരുമാനങ്ങളും സഭയില്‍ ഒരു വിഭാഗം പരസ്യമായി തള്ളിപ്പറയുകയും നടപ്പിലാക്കാതിരിക്കുകയും ചെയ്തിരുന്നു.
കാതോലിക്ക സ്ഥാനത്തിനായി സഭയില്‍ നേരത്തെ തന്നെ പടപ്പുറപ്പാട് തുടങ്ങിയിരുന്നതായി പറയുന്നു. സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്ന മലബാര്‍ ഭദ്രാസനാധിപന്‍ തന്നെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപിച്ച് രംഗത്ത് വന്നിരുന്നു. അദ്ദേഹം കഴിഞ്ഞ വര്‍ഷം രോഗബാധിതനായി മരിക്കുകയും ചെയ്തു. മറ്റൊരു മെത്രാപ്പൊലീത്ത ചേരിപ്പോര് കാരണം ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറിയിരുന്നു. പിന്നീട് തിരിച്ചുവന്ന ഇദ്ദേഹത്തെ ജൂനിയര്‍ മെത്രാപ്പൊലീത്തയാക്കി ഒതുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: