വെള്ളനാട്: കരുതലിന്റെ ചിറകിനടിയില്‍ അനാഥബാല്യങ്ങള്‍ക്ക് സ്നേഹക്കൂടൊരുക്കുകയാണ് നമസ്തെ. വെള്ളനാട് കുളക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നമസ്തെ വിംഗ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന ഇന്ന് സേവനത്തിന്റെ ഒന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. രണ്ടായിരത്തോളം കുരുന്നുകള്‍ക്ക് വിദ്യാഭ്യാസ, ചികിത്സ, ഭക്ഷണ സഹായങ്ങള്‍ നല്‍കിക്കൊണ്ട് നമസ്തെ പറന്നുയരുകയാണ്.
സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരത്തോടെ വെള്ളനാട്ട് മൂന്ന് ഹോമുകള്‍ സ്ഥാപിച്ചാണ് നമസ്തെ അനാഥരുടെ കണ്ണീരൊപ്പുവാന്‍ ഇറങ്ങിത്തിരിച്ചത്. അനാഥാലയം എന്നതിനു പകരം ഗൃഹാന്തരീക്ഷത്തില്‍ ആരോരുമില്ലാത്ത ബാല്യങ്ങള്‍ക്ക് ഒരു അഭയ കേന്ദ്രം. അതായിരുന്നു നമസ്തെയുടെ കാഴ്ചപ്പാട്. മൂന്ന് ഇരുനില കെട്ടിടങ്ങളിലായി 125 കുട്ടികളാണ് ഇപ്പോള്‍ വെള്ളനാടുള്ള നമസ്തെയുടെ സ്നേഹത്തണലില്‍ കഴിയുന്നത്. 1800 ല്‍പ്പരം കുട്ടികള്‍ക്ക് നമസ്തെ സ്പോണ്‍സര്‍ഷിപ്പിലൂടെ സഹായം എത്തിക്കുന്നു. അഞ്ചു വയസു മുതല്‍ 21 വയസു വരെയുള്ളവര്‍ ഇവിടെയുണ്ട്. ആണ്‍കുട്ടി
കള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ താമസ സൗകര്യങ്ങള്‍, ഒന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഹോമില്‍ തന്നെ ട്യൂഷന്, കമ്പ്യൂട്ടര്‍ ക്ലാസുകള്‍ എന്നിവയും ഇവിടെയുണ്ട്. ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ രണ്ട് വോളീബോള്‍ ടീം നമസ്തെയ്ക്കുണ്ട്. സംസ്ഥാനതലത്തില്‍ വരെ സമ്മാനങ്ങള്‍ നേടിയ ഒരു കൂട്ടം കായികതാരങ്ങളെ സൃഷ്ടിക്കാനായത് നമസ്തെ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഹോമില്‍ നിന്ന് സ്കൂളില്‍ പോകുവാന്‍ കുട്ടികള്‍ക്ക് വാഹനസൗകര്യവും നമസ്തെ തന്നെ ഒരുക്കിയിട്ടുണ്ട്. ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയമാണ് നമസ്തെയിലെ കുട്ടികള്‍ സ്വന്തമാക്കിയത്.
വിധവകള്‍, ഉറ്റവര്‍ ഉപേക്ഷിച്ചതോടെ ഒറ്റപ്പെട്ടുപോയവര്‍ എന്നിവരെ കുട്ടികള്‍ക്കൊപ്പം നമസ്തെ ഏറ്റെടുക്കുന്നു. ഈ അമ്മമാര്‍ക്കാണ് ഹോമിലെ അന്തേവാസികളുടെ സംരക്ഷണ ചുമതല. ഇവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനും പുറമെ ശമ്പളവും ഇഎസ്ഐ ആനുകൂല്യങ്ങളും നമസ്തെ നല്‍കും. ഹോമിലെ അന്തേവാസികളെ കൂടാതെ നിര്‍ധന കുടുംബങ്ങളിലെ 1800 ല്‍ അധികം കുട്ടികള്‍ക്ക് നമസ്തെ വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങളായി പ്രതിമാസം 900 മുതല്‍ 4000 രൂപ വരെയാണ് നല്‍കുന്നത്. എംബിബിഎസ്, എഞ്ചിനീയറിംഗ്, എംബിഎ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും നമസ്തെയിലുണ്ട്. തീരദേശ, മലയോര, ആദിവാസി മേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ അന്തേവാസികളില്‍ ഏറെയും.
കുട്ടികള്‍ക്ക് ആവശ്യമായ ബുക്ക്, ബാഗ് ഇവയൊക്കെ നമസ്തെയുടെ ചെറുകിട തൊഴില്‍ശാലകളില്‍ തന്നെ ഉത്പാദിപ്പിച്ചെടുക്കുന്നു. വെള്ളനാടും തമിഴ്നാട്ടിലെ കുളച്ചലിലുമുള്ള നമസ്തെയുടെ ചെറുകിട യൂണിറ്റുകളില്‍ നിരവധി സ്തീകളാണ് ജോലി ചെയ്യുന്നത്. മുന്നൂറോളം വൃദ്ധജനങ്ങള്‍ക്ക് പ്രതിമാസം 250 രൂപ നിരക്കില്‍ അഗതി പെന്ഷന്, പാവപ്പെട്ടവര്‍ക്ക് വീട്, കക്കൂസ്, കിണര്‍ നിര്‍മ്മാണങ്ങള്‍ക്ക് ധനസഹായം എന്നിവയും നമസ്തെയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നു. ജി.രാമചന്ദ്രന് നായര്‍ പ്രസിഡന്റും ബി.വിനോദ് കുമാര്‍ സെക്രട്ടറിയുമായുള്ള ഭരണസമിതിയാണ് നമസ്തെ വിംഗ്സ് ടു ഫ്ളൈയുടെ സേവനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രതിമാസം 25 ലക്ഷം രുപയോളം ചിലവുള്ള നമസ്തെയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു കിട്ടുന്ന തുശ്ചമായ ഗ്രാന്റും ഉദാരമതികളുടെ സംഭാവനകളുമാണ് ആശ്രയം. ഫോണ്‍: 0472 2883080, 9656883080.
നമസ്തെ പ്രസിഡന്റ് ജി. രാമചന്ദ്രന് നായര്‍ക്കൊപ്പം അന്തേവാസികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: