തിരുവനന്തപുരം: തപാല്‍വകുപ്പിനു കീഴില്‍ പെയ്മെന്റ്സ് ബാങ്ക് ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതോടെ ലോകത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കും നിലവില്‍ വരുക. രാജ്യത്തെമ്പാടുമുള്ള 1.54 ലക്ഷം പോസ്റ്റോഫീസ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 650 പെയ്മെന്റ്സ് ബാങ്ക് ശാഖകളിലൂടെയാകും പ്രവര്‍ത്തനം. രാജ്യത്തെ സാമ്പത്തിക നില ചലനാത്മകവും ശക്തവുമാക്കാന്‍ ആരംഭിച്ച ജന്‍ ധന് യോജന.
മുദ്രാ ബാങ്ക് തുടങ്ങിയവയുടെ തുടര്‍ച്ചയാണ് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്. ബാങ്ക് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ഗ്രാമപ്രദേശങ്ങളിലുള്ള തികച്ചും ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ജനങ്ങളെയാണ്. ബാങ്കിങ് സേവനങ്ങള്‍ അന്യമായ ഗ്രാമീണര്‍ക്ക് നിക്ഷേപങ്ങള്‍ പോലുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയെന്നതായിരിക്കും ദൗത്യം. ബാങ്കിങ്ങിനു പുറത്തുള്ള 40 ശതമാനം പേര് ഉള്‍പ്പെടെ എല്ലാ പൗരന്മാര്ക്കും പദ്ധതി ഗുണകരമാകും.
നൂറു ശതമാനം കേന്ദ്ര സര്‍ക്കാര്‍ ഓഹരികളുമായി ബാങ്ക് ആരംഭിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. പദ്ധതിക്കായി ആകെ ചെലവ് വരുന്ന 800 കോടി അനുവദിക്കുകയും ചെയ്തു. രാജ്യത്താകമാനം ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും.
2017 മാര്‍ച്ച് 6ന്് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ 650 പെയ്മെന്റ്സ് ബാങ്ക് ശാഖകളിലൂടെയും 1.54 ലക്ഷം പോസ്റ്റ് ഓഫീസുകളിലൂടെയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍, എ.ടി.എമ്മുകള്‍, ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങള്‍ എന്നിവയിലൂടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
അടിസ്ഥാനപരമായ ബാങ്കിങും പണമടയ്ക്കലും പണവിതരണവും പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ മുന്നോട്ടു കൊണ്ടുപോകാന്‍ പദ്ധതി സഹായകമാകും. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്ഷന് വിതരണം എന്നീ സൗകര്യങ്ങള്‍ ലഭ്യമാകും. ധനകാര്യ ഏജന്‍സികളുമായി ചേര്‍ന്നു വായ്പ ലഭ്യമാക്കും.
ബാങ്കുകളില്ലാത്തതോ കുറവായതോ ആയ മേഖലകളിലായിരിക്കും കൂടുതല്‍ പ്രവര്‍ത്തനം നടത്തുക. ബാങ്കിങ് മേഖലയില്‍ തൊഴില്നൈപുണ്യമുള്ളവര്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും രാജ്യത്തു സാമ്പത്തികസാക്ഷരത വര്‍ധിക്കുകയും ചെയ്യും. എത്തിപ്പെടാനുള്ള സൗകര്യത്തിന്റെ കാര്യത്തിലും എത്തിപ്പെടാന്‍ ആവശ്യമായ സമയത്തിന്റെ കാര്യത്തിലും മുന്നിട്ടുനില്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കായിരിക്കും ഇത്. കറന്‍സി നോട്ട് കൈകാര്യം ചെയ്യുന്നതു കുറഞ്ഞ ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഈ സ്ഥാപനം ഏറെ സഹായകമാകും.
ചൈന, ജപ്പാന്, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, കൊറിയ, ദക്ഷിണാഫിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 40,000 ശാഖകളുള്ള ചൈനയുടെ തപാല്‍ വകുപ്പാണ് മുന്നില്‍.
വിവിധ മന്ത്രാലയങ്ങളുടെ സബ്സിഡികളും സഹായങ്ങളും പെന്‍ഷനുകളും നേരിട്ടെത്തിക്കുക, വെള്ളം- വെദ്യുതി- ഗ്യാസ്- ഫോണ്‍ തുടങ്ങിയ ബില്ലുകള്‍, സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള നികുതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫീസുകള്‍ അടയ്ക്കുക തുടങ്ങിയവ പെയ്മെന്റ്സ് ബാങിലൂടെ സാധ്യമാകും. വിദേശത്തുനിന്ന് അയയ്ക്കുന്ന പണം സുരക്ഷിതമായി നാട്ടില്‍ ലഭിക്കുന്നതിനും ബാങ്കിന്റെ പ്രവര്‍ത്തനം സഹായകമാകും. മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ ഇന്‍ഷ്വറന്‍സ്, പെന്ഷന്, മ്യുച്ചല്‍ ഫണ്ട് തുടങ്ങിയ സേവനങ്ങള്‍ക്കും പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിനെ ആശ്രയിക്കാനാകും.
പെയ്മെന്റ്സ് ബാങ്കുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യത്തെയും വിദേശത്തെയും 40 ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ സന്നദ്ധതരായിട്ടുണ്ട്. സിറ്റിഗ്രൂപ്പ്, ബാര്‍ക്ലെയ്സ്, ഐസിഐസിഐ ബാങ്ക് എന്നിവ ഇക്കൂട്ടത്തില്‍ പെടും.
തപാല്‍ വകുപ്പിന്റെ കീഴില്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍ ഉള്ള പൊതുമേഖല കമ്പനിയായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുക. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ കന്നി ബജറ്റ പ്രസംഗത്തിലാണ് തപാല്‍വകുപ്പിനു കീഴില്‍ പെയ്മെന്റ്സ് ബാങ്ക് ആരംഭിക്കുമെന്ന പറഞ്ഞത്. അതിനുള്ള നടപടി ഉടന്‍ ആരംഭിക്കുകയും 2015 സെപ്റ്റമ്പര്‍ 6 ന് റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക അനുമതി കിട്ടുകയും ചെയ്തു. ചട്ടം അനുസരിച്ച് അനുമതി ലഭിച്ച 18 മാസം കഴിഞ്ഞാലെ പ്രവര്‍ത്തനം ആരംഭിക്കാവു എന്നതിനാലാണ് അടുത്ത 2017 മാര്‍ച്ച് 6ന്് ബാങ്ക് നിലവില്‍ വരുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: