ന്യൂദല്‍ഹി: നിയമസഭാംഗത്വം നഷ്ടപ്പെടാതെ 21 ആപ്പ് എംഎല്‍എമാരെ സംരക്ഷിക്കാനുള്ള ബില്‍ രാഷ്ട്രപതി തടഞ്ഞതോടെ ദല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്രിവാള് ബിജെപിക്കെതിരെ. മോദി രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാണ് കേജ്രിവാളിന്റെ ആരോപണം. ആംആദ്മിയെ ഭയന്നാണ് ഈ നടപടിയെന്നും വിശദീകരിയ്ക്കുന്നു.
എംഎല്‍എമാര്‍ ശമ്പളവും മറ്റു വരുമാനവുമുള്ള പദവികള്‍ വഹിക്കരുതെന്നാണ് നിയമം. എന്നാല്‍ 21 ആപ്പ് എംഎല്‍എമാര്‍ക്ക് കേജ്രിവാള് സര്‍ക്കാര്‍ പദവികള്‍ നല്‍കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി ഇവരെ അയോഗ്യരാക്കാന്‍ നടപടി തുടങ്ങിയിരുന്നു.
ഇതിനെതിരെ ഇരട്ടപ്പദവി ചട്ടവിരുദ്ധമല്ലെന്ന് നിയമം ഭേദഗതി ചെയ്യാന്‍ കേജ്രിവാള് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നു. ഈ ബില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി തടഞ്ഞു. അതോടെ 21 എംഎല്‍എമാര്‍ ആറുമാസത്തിനകം പുതിയ തെരഞ്ഞെടപ്പു നേരിടണം.
ഇതില്‍ രോഷം പൂണ്ടാണ് കേജ്രിവാള് ബിജെപിക്കും മോദിക്കും എതിരെ പ്രസ്താവനയുമായി ഇറങ്ങിയത്.
ഞങ്ങള്‍ എംഎല്‍എമാര്‍ക്ക് അധികച്ചുമതലയാണ് നല്‍കിയത്. പക്ഷെ അവര്‍ സൗജന്യമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ശമ്പളത്തിനോ അലവന്‍സുകള്‍ക്കോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹരല്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്,കേജ്രിവാള് പറയുന്നു.
ഇതില്‍ മോദിജിക്കെന്തിനാണ് ഭയം. എല്ലാവരെയും അയോഗ്യരാക്കി വീട്ടിലിരുത്തി അതിന്റെ ഫലം കൊയ്യാനാണ് മോദിയുടെ ശ്രമം. ദല്‍ഹിയിലെ തോല്‍വി മോദിജിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അതിനാലാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്, കേജ്രി പത്രസമ്മേളനത്തില്‍ ആരോപിക്കുന്നു.
ബില്‍ രാഷ്ട്രപതിയല്ലേ തടഞ്ഞത്, അതില്‍ മോദിക്കെന്ത് പങ്കാണുള്ളതെന്ന് ചോദിച്ചപ്പോള്‍ രാഷ്ട്രപതി സ്വന്തമായി ഒരു തീരുമാനവും എടുക്കുന്നില്ല എന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. ഫയല്‍ രാഷ്ട്രപതിയുടെ അടുത്ത് എത്തിക്കാണുകപോലുമില്ല എന്നായിരുന്നു കേജ്രിയുടെ കമന്റ്.
2015 മാര്‍ച്ച് 13നാണ് 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരാക്കി ഉത്തരവിറക്കിയത്. ഇതാണ് പിന്നീട് വലിയ വിവാദമായത്. നിയമം നടപ്പാക്കിയാല്‍ 21 എംഎല്‍എമാര്‍ അയോഗ്യരാക്കുമെന്ന് ഉറപ്പായി. തുടര്‍ന്ന് പ്രശ്നം മറികടക്കാന്‍ ദല്‍ഹി എംഎല്‍എ (അയോഗ്യതാ നീക്കം ചെയ്യല്‍) നിയമം ഭേദഗതി ചെയ്യുകയാണ് ആപ്പ് സര്‍ക്കാര്‍ ചെയ്തത്.
മുന്‍കാല പ്രാബല്യമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നതും. ഇതും നിയമക്കുരുക്കിലായ ആപ്പ് എംഎല്‍എമാരെ രക്ഷിക്കാനായിരുന്നു. ബില്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ് കേന്ദ്രത്തിന് അയച്ചു. കേന്ദ്രം അത് രാഷ്ട്രപതിക്കും. തുടര്‍ന്ന് വിഷയത്തില്‍ രാഷ്ട്രപതി അഭിപ്രായം തേടിയത് തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്. രാഷ്ട്രപതി അഭിപ്രായം തേടിയതിനെത്തുടര്‍ന്ന് കമ്മീഷന് ഈ 21 എംഎല്‍എമാരുടെ നിലപാടും തേടിയിരുന്നു. ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രപതി ബില്‍ തടഞ്ഞുവച്ചത്. ഇവര്‍ അയോഗ്യരാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: