തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അനധികൃത നിയമനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നില്ല. ക്ലീനര്മാരെല്ലാം ഡ്രൈവര്‍മാരായ ശേഷം ക്ലര്‍ക്ക് തസ്തികയിലേക്ക്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന നിയമനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ദേവസ്വം ബോര്‍ഡിലെ നിയമന അഴിമതിയെകുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
ഡ്രൈവര്‍ തസ്തികയില്‍ നിന്നും ക്ലാര്‍ക്കുമാരായി സ്ഥാനക്കയറ്റം ലഭിച്ചവരില്‍ അധികവും ക്ലീനര്‍ തസ്തികയില്‍ താല്‍ക്കാലികമായി ദേവസ്വം ബോര്‍ഡില്‍ ജോലി നേടിയെടുത്തവരായിരുന്നു. ശബരിമലയിലേക്ക് പോകുന്ന ദേവസ്വംബോര്‍ഡ് ബസ്സുകളിലെ ക്ലീനര്‍ ജോലിയിലായിരുന്നു ആദ്യ നിയമനം.
തുടര്‍ന്ന് ബോര്‍ഡിലെ ഉന്നതരുടെ സ്വാധീനത്താല്‍ ഡ്രൈവര്‍മാരാകുന്നു. കോടതിയുടെ മറപിടിച്ചാണ് തസ്തികമാറ്റവും പ്രേമോഷനും.
ഒഴിവു വരുന്ന തസ്തികകളില്‍ താല്‍ക്കാലികമായി ഇവരെ നിയമിക്കും. ഇത്തരത്തില്‍ ക്ലീനര്‍ ജോലിയില്‍ പ്രവേശിച്ചവരെല്ലാം താല്‍ക്കാലിക ഡ്രൈവര്‍മാരാകുന്നു. ക്രമേണെ സ്ഥിരനിയമനവും.
ദേവസ്വം ബോര്‍ഡ് ഓഫീസ് വിഭാഗത്തില്‍ സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ പരീക്ഷ പാസ്സാകണം.
പരീക്ഷാ പേപ്പര്‍ നോക്കുന്നത് കമ്മീഷണര്‍ റാങ്കിലുള്ള രണ്ട് ഡെപ്യൂട്ടിമാരും ഒരു റിട്ട. ആര്‍ക്കിയോളജിക്കല്‍ ഉദ്യോഗസ്ഥനുമാണ്. പരീക്ഷ എഴുതുന്ന ഡ്രൈവര്‍മാരെല്ലാം കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങി ബോര്‍ഡിലെ ഉന്നതരുടെ ഡ്രൈവര്‍മാരായിരിക്കും. അതിനാല്‍ പരീക്ഷ എളുപ്പത്തില്‍ പാസ്സാകും. ഇതിനു ശേഷമാണ് ദേവസ്വം ബോര്‍ഡിന്റെ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കളി.
ബോര്‍ഡിനു കീഴില്‍ ക്ലറിക്കല്‍ ഒഴിവുകള്‍ വരുമ്പോള്‍ വകുപ്പുതല പരീക്ഷ പാസ്സായവര്‍ ഈ തസ്തികകളില്‍ തങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി അഭിപ്രായം ആരായും. തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും വിജ്ഞാപനം പുറപ്പെടുവിച്ച് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെങ്കില്‍ കാല താമസം നേരിടുമെന്നും കോടതിയെ ധരിപ്പിക്കും.
അതോടൊപ്പം ജോലികള്‍ മുടക്കത്തിലാണെന്നുള്ള മറുപടിയും നല്‍കും. മിക്കവാറും ശബരിമല സീസണ് സമയത്തായിരിക്കും നടപടിക്രമങ്ങള്‍ ഉണ്ടാവുക. ശബരിമലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കും ഒഴിവുകള്‍ കൃത്രിമമായി ഉണ്ടാക്കുന്നത്. ഇതോടെ ബോര്‍ഡിന് അനുകൂല നിലപാട് സ്വീകരിക്കാം എന്ന് ഹൈക്കോടതി അഭിപ്രായം രേഖപ്പെടുത്തും.
കോടതി നിര്‍ദ്ദേശത്തോടെ പരീക്ഷ എഴുതിയവരില്‍ സ്വാധീനമുള്ളവര്‍ തസ്തിക മാറി ക്ലാര്ക്കുമാരാകുന്നു.
ചാരുപാറ രവിയും കാവിയാട് ദിവാകരണപണിക്കരും അംഗങ്ങളായിരുന്നപ്പോള്‍ താല്‍ക്കാലികമായി നിയമനം നേടിയെടുത്തവരായിരുന്നു ഇവരില്‍ അധികവും. ഇങ്ങനെ നിയമനം നേടുന്നവരില്‍ അധികവും സിപിഎം കോണ്‍ഗ്രസ് യൂണിയനുകളുടെ നേതാക്കളായിരിക്കും. ചെഴുങ്ങാനൂര്‍, പരശുവയ്ക്കല്‍, വെഞ്ഞാറമൂട്, തുടങ്ങിയ ദേവസ്വങ്ങളില്‍ ഇക്കൂട്ടര്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.
സ്വാധീനം കൂടുതലുള്ള ആള് ജോലി നന്നേ കുറഞ്ഞ പുനലൂര്‍ ദേവസ്വത്തില്‍ നിയമനം തരപ്പെടുത്തി.
ഇതില്‍ പാല്കുളങ്ങരയിലും പുനലൂരും ജോലിനോക്കുന്നവര്‍ തസ്തികമാറ്റം വഴി സ്ഥിരനിയനം നേടിയത് എന്നാണെന്നുള്ള അവ്യക്തതയും നിലനില്ക്കുന്നു.
നിയമനങ്ങള്‍ പിഎസ്സിക്കു വിടുന്നതിനുമുമ്പ് നിയമനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള നീക്കങ്ങള്‍ വീണ്ടും ശക്തമായിട്ടുണ്ട്.
കോണ്‍ഗ്രസ് യൂണിയനില്‍പ്പെട്ട വര്‍ക്കല ദേവസ്വത്തിലെ ഓഫീസര്‍ തസ്തികയിലുള്ള ജീവനക്കാരന്റെ ഭാര്യയ്ക്ക് തസ്തിക മാറ്റത്തിനുള്ള നീക്കം ആരംഭിച്ചു.
ദേവസ്വം ബോര്‍ഡ് ഹിത പരിശോധനയില്‍ കോണ്‍ഗ്രസ് യൂണിയന് അംഗീകാരം നേടാനായത് വര്‍ക്കല ഗ്രൂപ്പില്‍ നിന്നും വോട്ടുകള്‍ കൂടുതല്‍ ലഭിച്ചതിനാലായിരുന്നു.
ഇതിന്റെ പ്രത്യുപകാരമെന്നോണമാണ് നേതാവിന്റെ ഭാര്യക്ക് തസ്തികമാറ്റത്തിനുള്ള നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: