തിരുവനന്തപുരം: ഫിലിം സ്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും തീയേറ്ററിലും റിലീസ് ചെയ്യും.
രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയിലെ 2014-16 വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് ഓണ്‍ലൈന്‍ സിനിമയായി രംഗത്തെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കുന്ന രണ്ട് ഫീച്ചര്‍ ഫിലിമുകളാണ് നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍ ചെയര്‍മാനും സണ്ണി ജോസഫ് അക്കാദമി ഡയറക്ടറുമായ രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങുന്നത്.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ചിത്രങ്ങളില്‍ അക്കാദമിയിലെ ബാലഗോവിന്ദ്, ജയദീപ്, അഖില്‍, മിറാഷ് എന്നിവര്‍ പ്രമുഖ വേഷങ്ങള്‍ ചെയ്യുന്നു. ആനന്ദ് സംവിധാനവും ജയകൃഷ്ണന് ചായാഗ്രഹണവും ചെയ്യുന്ന ‘ഡിവൈഡര്‍’, പാര്ഥന് മോഹന്‍ സംവിധാനവും പ്രവീണ്‍ ഛായാഗ്രഹണവും ചെയ്യുന്ന ‘സ്മെല്’, അഭിരാം എസ്.ഉണ്ണിത്താന് സംവിധാനവും അരുണ്‍ ചായാഗ്രഹണവും ചെയ്യുന്ന ‘ഹന്ന’, നന്ദു സംവിധാനവും കൃഷ്ണദേവ് ചായാഗ്രഹണവും ചെയ്യുന്ന ചിത്രവും കോര്‍ത്തിണക്കി തയ്യാറാക്കുന്ന കുട്ടികളുടെ സിനിമയും, ജെയിംസ് ജോസഫ് സംവിധാനവും അനില്‍ സണ്ണി ചായാഗ്രഹണവും ചെയ്യുന്ന ‘ആരതി’, സണ്ണി ജോസഫ് സംവിധാനവും അര്ജ്ജുന് അജിത്, സൗവിക് ബര്മന് എന്നിവര്‍ ചായാഗ്രഹണവും ചെയ്യുന്ന ‘ഭൂമിയുടെ ഉപ്പ്’ എന്ന ചിത്രവും കോര്‍ത്തിണക്കിയ സിനിമയും ആണ് രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി അവതരിപ്പിക്കുന്നത്.
രാമു, അരവിന്ദ് എന്നിവര്‍ എഡിറ്റിംഗും വൈശാഖ് ശബ്ദലേഖനവും നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയുടെ ബാനറില്‍ ജി.സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്നു.
ചിത്രങ്ങളുടെ ലോഞ്ചിംഗ് നടന്ന ചിത്രാഞ്ജലി സ്റ്റുഡിയോ ഉന്നലെ അവിസ്മരണീയവേദിയായി മാറി. 38 വര്‍ഷം മുമ്പ് ചിത്രാഞ്ജലിയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിയ കൂട്ടുകെട്ട് ഒരുമിച്ചാണ് ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചത്.
നടന് മോഹന്‍ ലാലും സംവിധായകന് പ്രിയദര്‍ശനും അന്ന് സംവിധായകനും ഇപ്പോള്‍ വ്യവസായിയുമായ അശോക്കുമാറും നിര്‍മ്മാതാവ് ജി.സുരേഷ്കുമാറിനൊപ്പം ഒരുമിച്ച് ചേര്‍ന്നപ്പോള്‍ അത് അപൂര്വ്വസംഗമമായി.
ഇവരുടെ ഒത്തുകൂടലിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളായ പങ്കജ് സേനന്, സംവിധായകന് സുരേഷ് ബാബു, ഭാഗ്യ ലക്ഷ്മി, മണിയന്‍പിള്ള രാജു, സുരേഷ്കുമാറിന്റെ ഭാര്യയും നടിയുമായ മേനകസുരേഷ്, രേവതി കലാമന്ദിറിന്റെ ഡയറക്ടറും സുരേഷ്കുമാറിന്റെ മകളുമായ രേവതി എന്നിവരുമുണ്ടായിരുന്നു. മോഹന്‍ലാലും മേനകയും ഒരുമിച്ചാണ് ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത്.
ചിത്രങ്ങളുടെ സ്ക്രിപ്റ്റ് പ്രിയദര്‍ശനും മോഹന്‍ലാലും ചേര്‍ന്ന് സണ്ണി ജോസഫിന് കൈമാറി.
38 വര്‍ഷങ്ങള്‍ക്കുമുമ്പ് ചിത്രാഞ്ജലിയില്‍ തുടങ്ങിയ കൂട്ടുകെട്ട് മലയാള സിനിമയില്‍ മറ്റൊരു മാറ്റത്തിന് തുടക്കംകുറിക്കാന്‍ ഒരുമിച്ചുചേര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് നടന് മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള സിനിമകള്‍ കുറയുന്ന ഇക്കാലത്ത് കുട്ടികള്‍ക്കുവേണ്ടി ചിത്രങ്ങളൊരുക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ലാല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സിനിമയ്ക്ക് ഭാവിയില്‍ അനന്തസാധ്യതകളാണ് ഉള്ളതെന്ന് സംവിധായകന് പ്രിയദര്ശന് പറഞ്ഞു. നിര്‍മ്മാതാക്കളെ കിട്ടാന്‍ പ്രയാസമുള്ള ഇക്കാലത്ത് ഓണ്‍ലൈന്‍ സിനിമകള്‍ സ്വന്തമായി സിനിമ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രേരണയായി തീരുമെന്നും പ്രിയദര്ശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: