കോഴിക്കോട്: ആരവങ്ങളില്ല; ജനപ്രതിനിധികളുടെയും നേതാക്കളുടെയും തിരക്കില്ല. അടച്ചുപൂട്ടിയ മലാപ്പറമ്പ് എയുപി സ്കൂളിന് ഇപ്പോഴുള്ളത് ഒരു പുതിയ മേല്‍വിലാസം; മലാപ്പറമ്പ് എയുപി സ്കൂള്‍, എഞ്ചിനീയേഴ്സ് ഹാള്‍. കഴിഞ്ഞ അഞ്ചു ദിവസമായി സിവി ല്സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള എഞ്ചിനീയേഴ്സ് ഹാളിലാണ് ഏറെ വിവാദം സൃഷ്ടിച്ച മലാപ്പറമ്പ് എയുപി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് മലാപ്പറമ്പ് എയുപി സ്കൂള്‍ ചിത്രത്തിലില്ല എന്നാണ്. എന്നാല്‍ 57 വിദ്യാര്‍ത്ഥികളും 8 അദ്ധ്യാപകരും ഒരു പ്യൂണും ഉച്ചക്കഞ്ഞി പാചകം ചെയ്യാന്‍ കഴിഞ്ഞ 37 വര്‍ഷമായി സ്കൂളിലെത്തുന്ന പാചകക്കാരി മാലതിയും അടങ്ങുന്ന മലാപ്പറമ്പ് എയുപി സ്കൂള്‍ എഞ്ചിനീയേഴ്സ് ഹാളിലെ പ്ലൈവുഡ് കൊണ്ട് വേര്‍തിരിച്ച ക്ലാസ് മുറികളില്‍ ആത്മാവും ശരീരവുമായി നിറഞ്ഞുനില്ക്കുന്നു. കുട്ടികള്‍ക്ക് മൂത്രപ്പുരയില്ല. കളിക്കാനിടമില്ല, എ സി ഹാളായതുകൊണ്ട് വായു സഞ്ചാരംപോലും ഇല്ല. എ സി പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ഫാനുകളും കഴിഞ്ഞ രണ്ടു ദിവസമായി നിശ്ചലമാണ്. ബഞ്ചിനു പകരം ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കസേരയുണ്ട്. എന്നാല്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് പോലും വെച്ചെഴുതാന്‍ ഡസ്ക്കില്ല. എഴുതാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് കൊച്ചു കുട്ടികളടക്കം.
സിവില്‍സ്റ്റേഷനില്‍ പൊതു ഉപയോഗത്തിനുള്ള മൂന്ന് മൂത്രപ്പുരകളാണ് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഉപയോഗിക്കാനുള്ളത്. എന്നാല്‍ ഇവയിലൊന്നു മാത്രമാണ് ഉപയോഗ യോഗ്യമായത്. വിദ്യാര്‍ത്ഥികളെ ശുചിമുറിയിലേക്ക് എത്തിച്ച് അദ്ധ്യാപകര്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഒരു രാത്രികൊണ്ട്, ജില്ലാ കലക്ടറുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എഞ്ചിനീയേഴ്സ് ഹാള്‍ ക്ലാസ് മുറികളാക്കി തിരിച്ചത്. നേരത്തെ ഉണ്ടായിരുന്ന സ്കൂളിന്റെ സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഇവര്‍ തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചിറ്റമ്മ നയം ഇവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഉച്ചക്കഞ്ഞിക്കുള്ള ഇന്റന്റ് ഇതുവരെ പാസായിട്ടില്ല. മെയ് മാസം അവസാനമാണ് നിലവിലുള്ള വര്‍ഷത്തെ കുട്ടികളുടെ കണക്കില്‍ ഇന്റന്റ് പാസാക്കേണ്ടത്. ജൂണ്‍ മാസത്തെ ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണമെടുത്ത് പുതിയ ഇന്റന്റ് പാസാക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും ഈ സ്കൂളിനെ സംബന്ധിച്ച് നടന്നിട്ടില്ല. സ്കൂള്‍ സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സ്കൂള്‍ ചിത്രത്തിലില്ല എന്ന മറുപടിയാണ് സിറ്റി എഇഒ നല്‍കിയതെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. ഉച്ചക്കഞ്ഞിക്ക് പണം ലഭിക്കാത്തതിനാല്‍ തൊട്ടടുത്തുള്ള കാന്റീനില്‍ നിന്നും ഉച്ചഭക്ഷണം എത്തിച്ചുകൊണ്ടാണ് കുട്ടികളുടെ വിശപ്പ് മാറ്റുന്നത്.
നിലവിലുള്ള 8 അദ്ധ്യാപകരില്‍ നാലു പേര്‍ക്കു മാത്രമാണ് നിലവില്‍ പ്രൊട്ടക്ഷന്‍ ഉള്ളത്. മലാപ്പറമ്പ് എപിസി റോഡ്, മാസ് കോര്‍ണര്‍, വെള്ളുത്താന് കോളനി, മമ്മിളിത്താഴം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ രാവിലെ പഠിക്കാനായി കലക്ടറേറ്റിലേക്ക് എത്തുന്നത്.
പിടിഎ വക വാഹനം ഉള്ളതുകൊണ്ട് ദുരിത യാത്രയൊന്നും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് ഏക ആശ്വാസം. മലാപ്പറമ്പ് എയുപി സ്കൂളിനടുത്തു തന്നെ എഡിഎമ്മിന്റെ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. സര്‍ക്കാറിന്റെ അന്തിമ തീരുമാനം വരുന്നതുവരെ എഡിഎമ്മിന്റെ ബംഗ്ലാവില്‍ പഠനസൗകര്യം ഒരുക്കിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അത് ഏറെ സൗകര്യമായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അധികൃതര്‍ ആലോചിച്ചിട്ടേയില്ല. അസൗകര്യങ്ങളില്ലാതെ അവര്‍ പഠിക്കുകയാണ്; കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ പാഠം എഴുതിച്ചേര്‍ത്തവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: