കരവാളൂര്‍ പ്രമോദ്കുമാര്‍
പുനലൂര്‍: അന്യസംസ്ഥാന ഓറഞ്ച് മാത്രം വാങ്ങിക്കുന്ന കൊല്ലം ജനതക്ക് ഇനി സ്വന്തം ജില്ലയിലെ ഓറഞ്ച് ഭക്ഷിക്കാം. അമ്പനാറും അര്യങ്കാവിലുമാണ് ഇപ്പോള്‍ വ്യാപകമായി ഓറഞ്ച് കൃഷി നടന്നുവരുന്നത്. നിലവില്‍ വലിയ കായ്ഫലം ലഭിക്കുന്നില്ലെങ്കിലും ഭാവിയില്‍ ഇവിടെ വലിയ ഓറഞ്ച് കൃഷി പ്രദേശമായി മാറുമെന്ന സൂചന നല്കി ചെറുതായി ഇവ മാര്‍ക്കറ്റില്‍ വില്പനയ്ക്കായി എത്തിതുടങ്ങി. ഹൈറേഞ്ചു മേഖലയായ അമ്പനാറാണ് ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓറഞ്ച് കൃഷി നടക്കുന്നത്. കൂടാതെ ആര്യങ്കാവിലെ ചില പ്രദേശങ്ങളില്‍ മൊസാമ്പിയും കൃഷി ചെയ്യുന്നു. സുഗന്ധവ്യഞ്ജനങ്ങളായ ജാതിയും ഗ്രാമ്പുവും കുരുമുളകും സുലഭമായി വിളവെടുക്കന്നതോടൊപ്പം തന്നെയാണ് അര്യങ്കാവില്‍ മന്താരിന് ഓറഞ്ച് വിളവെടുക്കുന്നത്. നല്ല മധുരമുള്ള നാടന്‍ ഓറഞ്ചാണ് ഇവയെന്ന പ്രത്യേകത കൂടിയുണ്ട്. തമിഴ്നാട്ടിലെ നീലഗിരിയില്‍ നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂര്‍, പൂന പശ്ചിമബംഗാള്‍, മേഘാലയ തുടങ്ങി സ്ഥലങ്ങളില്‍ നിന്നെത്തുന്ന വലിപ്പമുള്ള ഓറഞ്ചിനെ വെല്ലുന്ന തരത്തിലുള്ള മധുരമാണ് നാടന്‍ ഓറഞ്ചിനുള്ളത്. വലിയ കൃഷി ഇല്ലാത്തതിനാല്‍ ഓറഞ്ച് കൃഷിയില്‍ നിന്നും വലിയ ലാഭം ലഭിക്കാറില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബഡ്ഡ് തൈകള്‍ മൂന്ന് മുതല്‍ നാല് വര്‍ഷം കൊണ്ട് കായ്ക്കും. അതേസമയം വിത്തു തൈ എട്ടുമുതല്‍ പത്തുവര്‍ഷം വരെ കാത്തിരിക്കണം. അതിനാല്‍ ബഡ്ഡ് തൈകളാണ് കര്‍ഷകര്‍ കൂടുതലായി നടുന്നതും. ബഡ്ഡ് തൈ നിശ്ചിത അകലത്തില്‍ നട്ട് കാലാകാലങ്ങളില്‍ ചാണകപ്പൊടിയും എല്ലുപൊടിയും ചാരവും വളമായി ഉപയോഗിക്കുന്നു. വെള്ളക്കെട്ടില്ലാത്ത ചരിവുള്ള ഭൂമിയാണ് ഓറഞ്ച് കൃഷിക്ക് ഉത്തമമെന്നും കര്‍ഷകര്‍ പറയുന്നു. ജൈവവളങ്ങള്‍ക്കൊപ്പം സിങ്ക് സര്‍ഫേറ്റ്, കോപ്പര്‍ സള്‍ഫേറ്റ്, മഗ്നീഷ്യം സള്‍ഫേറ്റ്, കുമ്മായം എന്നിവയുടെ ലായനി ഒഴിക്കല് എന്നിവയും നടത്തും. നാലുമുതല്‍ അഞ്ചാംവര്‍ഷം മുതല്‍ കായ്ഫലം തരുന്ന ഒരു വൃക്ഷത്തൈയില്‍ നിന്നും ഇരുപത് മുതല്‍ മുപ്പത് വരെ കായ് ലഭിക്കുമെന്നും, പത്ത് മുതല്‍ പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള വൃക്ഷത്തില്‍ നിന്നും അറുന്നൂറു മുതല്‍ എണ്ണൂറു വരെ കായ് ലഭിക്കുമെന്നും കര്‍ഷകര്‍ സമ്മതിക്കുന്നു. എന്നാല്‍ ഒരുകിലോ ഓറഞ്ചിന് മുപ്പത് മുതല്‍ നാല്പതു രൂപവരെയാണ് ലഭിക്കുന്നത് എന്നതിനാല്‍ ഓറഞ്ചിനായുള്ള സംരക്ഷണവും സാമ്പത്തികചിലവും കര്‍ഷകരെ പിന്നോട്ടടിക്കുകയാണ്. എന്നാല്‍ വിളവെത്തിയ പാകമായ ഓറഞ്ച് നിറഞ്ഞ അമ്പനാര്‍ മല നിരകളിലെ ഓറഞ്ച് തോട്ടം ഏറെ മനോഹരമാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെ വിളവെടുപ്പ് കാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: