ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശാരി എസ്.നായര്‍ എന്ന പെണ്‍കുട്ടി മരണമടഞ്ഞത് 2004 ലാണ്. ഒരു വിഐപി ആശുപത്രിയിലെത്തി കണ്ടതിനുശേഷമാണ് പെണ്‍കുട്ടിയുടെ നില വഷളായതും മരണമടഞ്ഞതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു വിഐപി ശാരിയെ സന്ദര്‍ശിച്ചതായി ചികിത്സിച്ച ഡോക്ടറും വെളിപ്പെടുത്തുകയുണ്ടായി.
യുഡിഎഫ് ഭരണകാലത്ത് കിളിരൂര്‍ കേസ് എന്നറിയപ്പെട്ട ഈ സംഭവം നടക്കുമ്പോള്‍ വി.എസ്.അച്യുതാനന്ദന് സര്‍വശക്തനും ജനരക്ഷകനുമായ പ്രതിപക്ഷ നേതാവിന്റെ റോളിലായിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനകം കിളിരൂര്‍ കേസിലെ ‘വിഐപി’യെ വിലങ്ങുവച്ച് തെരുവിലൂടെ നടത്തുമെന്ന് വിഎസ് പ്രഖ്യാപിച്ചു. ആഗ്രഹിച്ചതുപോലെ നടന്നു. 2006 മുതല്‍ 2011 വരെ അച്യുതാനന്ദന് മുഖ്യമന്ത്രിയായി ഭരിച്ചു. എന്നാല്‍ വിഐപിയുടെ കൈയില്‍ വിലങ്ങുവീണില്ല. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ വിഐപി എന്ന് കേള്‍ക്കുന്നതുപോലും അച്യുതാനന്ദന് കലിപ്പായി.
മകളുടെ യഥാര്‍ത്ഥ ഘാതകരെ പിടികൂടണമെന്ന ആവശ്യവുമായി സമീപിച്ച ശാരിയുടെ മാതാപിതാക്കളെ വിഎസ് അപമാനിച്ചിറക്കിവിട്ടു. 2011-ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ വിഎസ് പഴയ പ്രതിപക്ഷനേതാവിന്റെ റോളിലേക്ക് തിരിച്ചുപോയി അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി. കിളിരൂര്‍ കേസിലെ അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടു. അപ്പോഴും വിഐപി പിടികിട്ടാപ്പുള്ളിയായി തുടര്‍ന്നു.
മരണമടയുന്നതിനുമുന്‍പ് ശാരി ജന്മംനല്കിയ കുഞ്ഞിന് വയസ്സ് 13 ആയിട്ടും കിളിരൂര്‍ കേസിലെ വിഐപി ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. അച്യുതാനന്ദന് പണിതുവെച്ച കൈവിലങ്ങ് തുരുമ്പെടുത്ത് നശിച്ചുപോയി.
കേരളത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒരു പരമ്പര തന്നെയുണ്ട്. സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനായിരുന്ന സി.ടി.സുകുമാരന്‍ എന്ന സമര്‍ത്ഥനായ ഐഎഎസുകാരന് 1992 ല്‍ കൊല്ലപ്പെട്ടതിനുപിന്നില്‍ ഉന്നതരാഷ്ട്രീയബന്ധമുള്ള കയറ്റുമതി രംഗത്തെ ഒരു വിഐപിയാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും ആ ദിശയില്‍ അന്വേഷണം നടന്നില്ല. സി.ടി.സുകുമാരന്റെ മദ്രാസിലെ മരണം ആത്മഹത്യയായി ഒതുങ്ങി.
മൂവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന സന്തോഷിന്റെ മരണം ഏറെ കോളിളക്കമുണ്ടാക്കിയെങ്കിലും കെട്ടടങ്ങാന്‍ കാരണം ചില വിഐപികളാണെന്ന ആരോപണം ശക്തമായിരുന്നു. 1995 ലാണ് ഔദ്യോഗിക വസതിയില്‍ സന്തോഷിന്റെ മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ടത്. ഒരു വനിതയടക്കം നാല് വിഐപികളാണ് ഈ സംഭവത്തില്‍ ആരോപണവിധേയരായത്.
സിബിഐ ഏറ്റെടുത്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന് ഇവരെക്കുറിച്ച് വെളിപ്പെടുത്തുമെന്നായപ്പോള്‍ വധഭീഷണി നേരിടുകയും ചെന്നൈയിലേക്ക് സ്ഥലംമാറ്റപ്പെടുകയും ചെയ്തു. ‘മലയാള മനോരമ’യുടെ ലേഖകനായിരുന്ന സന്തോഷ് സര്‍വീസില്‍ പ്രവേശിച്ചിട്ട് 18 മാസമേ ആയിരുന്നുള്ളൂ. ഏകമകന്റെ കൊലയാളിയെ കണ്ടുപിടിക്കണമെന്ന അപേക്ഷയുമായി അമ്മ ലീല അധികാരകേന്ദ്രങ്ങള്‍ കയറിയിറങ്ങി അവശയായെങ്കിലും ആരോപണവിധേയരായ വിഐപികള്‍ അജ്ഞാതരായി തുടര്‍ന്നു.
മലപ്പുറം ജില്ലയിലെ എടപ്പാളിലുള്ള സ്വവസതിയില്‍നിന്ന് 1993-ല്‍ തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട ചേകന്നൂര്‍ മൗലവിയുടെ മൃതദേഹംപോലും പിന്നീട് കണ്ടെത്താനായില്ല. മുഖ്യപ്രതി വി.വി.ഹംസ എന്നയാള്‍ക്ക് കോടതി ഇരട്ടജീവപര്യന്തം ശിക്ഷവിധിച്ചെങ്കിലും പുരോഗമനവാദിയായിരുന്ന ചേകന്നൂരിന്റെ ചോര ഇന്നും നീതിക്കായി നിലവിളിക്കുകയാണ്. എതിരാളിയും ആരോപണവിധേയനുമായ ഒരു മതപണ്ഡിതനെ നിയമത്തിന്റെ നീണ്ട കൈകള്‍ക്ക് തൊടാന്‍പോലുമായില്ല.
ഒരു സസ്പെന്‍സ് ത്രില്ലറിനെ അതിശയിക്കുന്ന സംഭവവികാസങ്ങളും അന്തര്‍നാടകങ്ങളുമാണ് 2009- ല്‍ പോള്‍ എം.ജോര്‍ജ് എന്ന യുവവ്യവസായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. കേസില്‍ ക്വട്ടേഷന്‍ സംഘം ശിക്ഷിക്കപ്പെട്ടുവെങ്കിലും ദുരൂഹത ഇപ്പോഴും അവശേഷിക്കുകയാണ്. പോള്‍ യാദൃശ്ചികമായി കൊലചെയ്യപ്പെടുകയായിരുന്നു എന്നാണ് കേസ്. എന്നാല്‍ പോളിനെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്ന് കേസിലെ ഇണങ്ങാത്ത കണ്ണികള്‍ സൂചിപ്പിക്കുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ പോള്‍ എം.ജോര്‍ജിനൊപ്പം ഉണ്ടായിരുന്നവര്‍ കേസില്‍ പ്രതികള്‍ പോലും ആവാതിരുന്നതിനുപിന്നില് വിഐപി ഇടപെടലുണ്ടായെന്ന് വ്യക്തം.
മലബാര്‍ സിമന്റ്സിന്റെ കമ്പനി സെക്രട്ടറിയായിരുന്ന വി.ശശീന്ദ്രന് 2011 ല്‍ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തി, ആത്മഹത്യ ചെയ്ത നിലയിലാണ് കാണപ്പെട്ടതെങ്കിലും ഇതിനുപിന്നില്‍ ചില വിഐപികളുണ്ടെന്ന സംശയം പ്രബലമാണ്. കേസ് സിബിഐ അന്വേഷിക്കുന്നുണ്ടെങ്കിലും ഇനിയും പിടിക്കപ്പെടാത്ത വിഐപികള്‍ ഉണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ആയിരം കൊലയാളികള്‍ രക്ഷപ്പെട്ടാലും ഒരു വിഐപിപോലും ശിക്ഷിക്കപ്പെടരുത് എന്നാണ് കേരള പോലീസിന്റെ വിശ്വാസപ്രമാണം.
ഇപ്പോള്‍ പെരുമ്പാവൂരിനടുത്ത് ജിഷ എന്ന ദളിത് വിദ്യാര്‍ത്ഥിനി കൊലചെയ്യപ്പെട്ടതിനു പിന്നിലും ഒരു വിഐപിയുടെ പങ്ക് സംശയിക്കപ്പെടുകയാണ്. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള നാള്‍വഴി പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ-ഭരണ സ്വാധീനമുള്ള ഉന്നതനായ ഒരാള്‍ നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് സ്ഥിതിഗതികള്‍ സ്വന്തം വരുതിയിലാക്കിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സ്ഥലത്തെ പ്രധാന ദിവ്യനായ ഈ വിഐപിയുടെ പ്രതികരണങ്ങളില്‍ എന്തൊക്കെയോ മൂടിവയ്ക്കാനുള്ള വ്യഗ്രത പ്രകടമാണ്.
ഏപ്രില്‍ 28 നാണ് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ മൃഗീയമായി കൊലചെയ്യപ്പെടുന്നത്. എന്നാല്‍ കൊലപാതകത്തിന്റെ ഗുരുതര സ്വഭാവം തിരിച്ചറിഞ്ഞിട്ടും നിയമപരമായ അടിയന്തര നടപടികളൊന്നും പോലീസ് സ്വീകരിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മരണാനന്തര കര്‍മങ്ങള്‍ക്കുപോലും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ അന്നുരാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയാണ് പോലീസ് ചെയ്തത്. ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നില്ല ഇത്. ജിഷ കൊല്ലപ്പെട്ട് അഞ്ച് ദിവസം കഴിഞ്ഞാണ് പ്രാഥമിക തെളിവെടുപ്പുകള്‍ തുടങ്ങിയത്! വീട് സീല്‍ ചെയ്തത് 15 ദിവസത്തിനുശേഷവും!! തെളിവ് നശിപ്പിക്കലായിരുന്നു ഈ ‘അനാസ്ഥ’യുടെ ഉദ്ദേശ്യമെന്ന് വ്യക്തം.
മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളുടെ വിവരങ്ങള്‍പോലും എഫ്ഐആറില്‍ രേഖപ്പെടുത്തിയില്ല എന്നറിയുമ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ‘ക്രിമിനല്‍ ആക്ട്’ തന്നെയാണെന്ന് പറയേണ്ടിവരും. ജിഷയുടെ കൊലയാളി താന്‍ പിടിക്കപ്പെടാതിരിക്കാന്‍ എന്തൊക്കെയാണോ ചെയ്യുമായിരുന്നത് അതൊക്കെയാണ് ആദ്യത്തെ രണ്ടാഴ്ചക്കാലം പോലീസ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരികയും ജനങ്ങളില്‍ പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് പോലീസ് ‘അന്വേഷണം’തുടങ്ങിയത്.
എന്നാല്‍ ഇതിനകംതന്നെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ വിലപ്പെട്ട തെളിവുകള്‍ പലതും നശിപ്പിച്ച് കഴിഞ്ഞിരുന്നു.
ജിഷയുടെ കൊലയാളിയിലേക്ക് നീളുന്ന കൃത്യമായ അന്വേഷണം നടത്തുന്നതിനുപകരം നാട്ടുകാരെ മുഴുവന്‍ പ്രതിക്കൂട്ടില്നിര്ത്തുകയായിരുന്നു പോലീസ്. കൊലയാളിയെ കണ്ടെത്താന്‍ മുഴുവന്‍ നാട്ടുകാരുടെയും വിരലടയാള പരിശോധന നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്.
ഇതുകൊണ്ട് എന്തുപ്രയോജനമുണ്ടായെന്ന് പോലീസ് വിശദീകരിക്കുന്നുമില്ല. ദൈവത്തിനുപോലും കണ്ടുപിടിക്കാനാവാത്തവിധം തെളിവുകള്‍ നശിപ്പിച്ച് പട്ടാപ്പകല്‍ ഒരു കൊലപാതകം നടത്താന്‍മാത്രം വിദഗ്ദ്ധരാണോ ആ നാട്ടുകാര്‍! ജിഷയുടെ ഘാതകന് ബന്ധുവായ ഒരാളാണ്, അയല്‍വാസിയാണ്, അന്യസംസ്ഥാനക്കാരനാണ്, ക്വട്ടേഷന്‍ സംഘത്തില്പ്പെട്ടയാളാവാം എന്നൊക്കെയുള്ള നിഗമനത്തില്‍ അന്വേഷണമെന്ന പ്രഹസനം മുന്നോട്ടുകൊണ്ടുപോയ പോലീസിന് കൊലയാളിയെ കണ്ടെത്തണമെന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ടിയിരുന്നത് മറ്റ് ചിലതായിരുന്നു.
കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ കുറുപ്പംപടി എസ്ഐ, സിഐ എന്നിവരെ സസ്പെന്റ് ചെയ്യുകയും, പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ സ്ഥലം മാറ്റുകയും ചെയ്യുകയുണ്ടായി. ഇങ്ങനെയൊരു അച്ചടക്കനടപടി ഉണ്ടായ നിലയ്ക്ക് എന്തൊക്കെ വീഴ്ചകളാണ് ഇവര്‍ വരുത്തിയത്, ആര്‍ക്കുവേണ്ടിയാണ് ഇതുചെയ്തത് എന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ? കൊലപാതകത്തിന്റെ തെളിവുകള്‍ പുറത്തുവരരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കുമല്ലോ ആര്‍ക്കോവേണ്ടി പോലീസുകാര്‍ ഇതൊക്കെ ചെയ്തത്.
ശാസ്ത്രീയമായ അന്വേഷണ രീതികളെക്കുറിച്ച് ആവേശംകൊള്ളുന്നയാളാണ് പുതിയ ഡിജിപി. അച്ചടക്കനടപടിക്ക് വിധേയരായ ഈ പോലീസുദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പരുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കുവേണ്ടിയാണ് വഴിവിട്ട് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ കഴിയില്ലേ? സസ്പെന്റ് ചെയ്തിട്ടും ഈ ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടുപോകാതെ അന്വേഷണത്തില്‍ ഇടപെടുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍നിന്നുതന്നെ ഇവരുടെ കൈകള്‍ ശുദ്ധമല്ലെന്ന് തെളിയുന്നുണ്ട്.
ഈ ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ജിഷയുടെ അച്ഛന് ആവശ്യപ്പെട്ടിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് എന്തുകൊണ്ട്? പോലീസുകാര്‍ കുറ്റം ചെയ്താല്‍ പ്രതികളാവില്ലെന്നുണ്ടോ?
ഭരണമാറ്റം സംഭവിച്ചതുകൊണ്ടുമാത്രം ജിഷയുടെ ഘാതകന്റെ കൈയില്‍ വിലങ്ങുവീഴുമെന്ന് വിശ്വസിക്കാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിടെ ജിഷയുടെ ഘാതകനെ പിടികൂടാന്‍ രാപ്പകല്‍ സമരം നടത്തിയ സിപിഎം, ഇടതുമുന്നണി ജയിച്ചതോടെ നിലപാട് മാറ്റി. കേസ് ഒരു വനിതാ ഉദ്യോഗസ്ഥ അന്വേഷിച്ചാല്‍ മതിയെന്നായി. അന്വേഷണച്ചുമതല ഇപ്പോള്‍ ഐജി: ബി.സന്ധ്യയ്ക്കാണ്.
സന്ധ്യ സമര്‍ത്ഥയായ പോലീസുദ്യോഗസ്ഥയാണ്. ‘ക്രിമിനല്‍ നീതിന്യായവ്യവസ്ഥയിലേക്കുള്ള സ്ത്രീപ്രവേശം’ എന്നതാണ് പിഎച്ച്ഡി വിഷയം. കാക്കിക്കുള്ളിലെ കലാകാരിയുമാണ്. ‘നീലക്കൊടുവേലിയുടെ കാവല്‍ക്കാരി’എന്നൊരു നോവല്‍ എഴുതിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ജിഷക്കേസില്‍ നിയമവാഴ്ചയുടെ കാവല്‍ക്കാരിയാവാന്‍ സന്ധ്യയ്ക്ക് എത്രത്തോളം കഴിയുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
പുതിയ പോലീസ് സംഘത്തിനുകീഴിലും അന്വേഷണം ഒരിഞ്ചെങ്കിലും പുരോഗമിച്ചതായി കാണുന്നില്ല. അന്വേഷണത്തിന്റെ ആദ്യദിവസങ്ങളില്‍ ജിഷയുടെ വീടിനോടുചേര്‍ന്നുള്ള കനാലില്‍നിന്ന് ചെന്നിത്തലയുടെ പോലീസ് ‘കണ്ടെത്തിയ’ കൊലയാളിയുടെതെന്ന് കരുതപ്പെടുന്ന ചെരിപ്പിട്ടുണ്ടുകൊണ്ടാണ് പിണറായിയുടെ പോലീസും നടക്കുന്നത്. ജിഷയുടെ ഘാതകന് അന്യസംസ്ഥാനക്കാരനാവാമെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് തന്നെ പ്രഖ്യാപിക്കുമ്പോള്‍ സ്ഥിതിഗതികളുടെ പോക്ക് എങ്ങോട്ടെന്ന് മനസ്സിലാക്കാം. കേസ് തേച്ചുമായ്ച്ചു കളയാന്‍ ഇപ്പോഴെ വഴിമരുന്നിടുകയാണ്.
ഈ അന്യസംസ്ഥാനക്കാരനെത്തേടി പോലീസിന്റെ വിവിധ സംഘങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുന്നു. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതായി കരുതപ്പെടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതിരുന്ന പോലീസ് അന്യസംസ്ഥാനക്കാരുടെ 100 മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണത്രെ. ഏറിയാല്‍ കൊലയാളിപ്പട്ടം ഏതെങ്കിലും അന്യസംസ്ഥാനക്കാരന് ചാര്ത്തിക്കൊടുക്കുന്നതോടെ അന്വേഷണം അവസാനിക്കും. ജിഷയുടെ ഘാതകനെ കണ്ടെത്തിയിരിക്കുന്നു!
പക്ഷേ അയാളും കൊല്ലപ്പെട്ടിരിക്കുന്നു! കേസൊതുക്കാന്‍ കേരളാ പോലീസിനെ ആരും പഠിപ്പിക്കേണ്ടതില്ല. നിയമവാഴ്ച ഉറപ്പുവരുത്തല്‍ അവരുടെ മുന്‍ഗണനാ വിഷയമല്ല. ഇരയുടെ കണ്ണീര് പ്രശ്നമേയല്ല.
ജിഷ കേസിലെ തെളിവുനശിപ്പിക്കല്‍ അവള് കൊലചെയ്യപ്പെടുന്നതിന് മുന്‍പെ തുടങ്ങിയിരുന്നതായി വേണം കരുതാന്‍. യാതൊരു പുരോഗതിയുമുണ്ടാക്കാതെ അന്വേഷണം വ്യത്യസ്ത ദിശകളിലൂടെ നീട്ടിക്കൊണ്ടുപോകുന്നതിനുപിന്നില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് തെളിവ് നശിപ്പിക്കലാണ്. ഇതിനകം 90 ശതമാനം തെളിവുകളും നശിപ്പിച്ചിട്ടുണ്ടാവും. അവശേഷിക്കുന്ന തെളിവുകള്‍കൂടി നശിപ്പിക്കുന്നതിന്റെ ഭാഗമായാവണം ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴിയെടുക്കുന്നത് നിര്‍ത്തി അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കം.
ജിഷയുടെ കൊലപാതകത്തിനുപിന്നില്‍ മറഞ്ഞിരിക്കുന്നതായി കരുതപ്പെടുന്ന വിഐപിയിലേക്ക് നീളുന്ന എന്തൊക്കെ വിവരങ്ങള്‍ ഇരുവര്‍ക്കും അറിയാമെന്ന് കണ്ടെത്താനാവാം ഈ ചോദ്യം ചെയ്യല്‍.
ചരിത്രം ആവര്‍ത്തിക്കുകയാണ്. കിളിരൂര്‍ കേസിലെ വിഐപി വിവാദം 2006 ല്‍ മുഖ്യമന്ത്രിയാവാന്‍ വിഎസിനെ സഹായിച്ചെങ്കില്‍ 2011 ലെ പരാജയത്തിനും ഇതൊരു കാരണമായി. ജിഷ കേസിലെ വിഐപിയെ പിടികൂടണമെന്ന ജനങ്ങളുടെ ആഗ്രഹവും ഇടതുമുന്നണിയുടെ ഇപ്പോഴത്തെ വിജയത്തിന് സഹായകമായിട്ടുണ്ട്. എന്നാല്‍ ഈ വിഐപിയെ തൊടാന്‍ ആഭ്യന്തരമന്ത്രി കൂടിയായ പിണറായിക്കുമാവില്ല. കാരണം ഇത്തരം കാര്യങ്ങള്‍ ഇടത്-വലത് മുന്നണികളുടെ മാച്ച് ഫിക്സിങ്ങില്പ്പെടുന്നു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: