തിരുവനന്തപുരം: റിട്ട. സബ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്ക് ആധാരം എഴുതുന്നതിനുള്ള ലൈസന്‍സ് നല്കാന് പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. റിട്ട. സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആധാരം എഴുത്ത് ലൈസന്‍സ് എടുക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ലൈസന്‍സ് നല്‍കരുതെന്ന് കാണിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
റിട്ട. ജീവനക്കാര്‍ ആധാരം എഴുത്ത് മേഖലയിലേക്ക് കടന്നുവന്നതോടെ ഇരുപത്തി അയ്യായിരത്തോളം വരുന്ന നിലവിലെ ആധാരം എഴുത്തുകാരുടെ ജോലി നഷ്ടപ്പെടുന്നതോടൊപ്പം വ്യാപക ക്രമക്കേടുകള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്.
1958-ല്‍ ഇഎംഎസ് സര്‍ക്കാരാണ് ഫയലിംഗ് ഷീറ്റ് രജിസ്ട്രേഷന് സംവിധാനം കൊണ്ടുവരുന്നത്.
ഇതോടെ ആധാരം എഴുത്ത് ലൈസന്‍സും നല്കി തുടങ്ങി. രജിസ്ട്രേഷന് വിഭാഗത്തിലെ ഡിഐജി ലൈസന്സസിംഗ് വിഭാഗം പരീക്ഷ നടത്തിയാണ് ആധാരം എഴുത്ത് ലൈസന്‍സ് നല്‍കുന്നത്.
എസ്എസ്എല്‍സി യാണ് പരീക്ഷ എഴുതുന്നതിനുള്ള അടിസ്ഥാന യോഗ്യത.
എന്നാല്‍ അഭിഭാഷകര്‍ക്കും റിട്ട. സബ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും പരീക്ഷ എഴുതാതെ നിശ്ചിത ഫീസ് ഒടുക്കിയാല്‍ ലൈസന്‍സ് ലഭിക്കും.
ഇതിന്റെ മറവില്‍ ആധാരം എഴുതുന്നതിനുള്ള ലൈസന്‍സ് എടുക്കുന്നത് വ്യാപകമായി. ഉത്തരവ് പ്രകാരം 2016 ജനുവരി മുതല്‍ റിട്ട.സബ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്ക് നല്കിയ ലൈസന്‍സ് റദ്ദാകും. അതിനു മുമ്പുള്ളവ നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: