കണ്ണൂര്‍: സ്റ്റോപ്പുകളില്‍ നിര്‍ത്താതെയും പാസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചും ചില സ്വകാര്യ ബസ്സുകള്‍. വിദ്യാര്‍ത്ഥികള്‍ കൂടുതലുളള സ്റ്റോപ്പുകളില്‍ സ്വകാര്യ ബസ്സുകള്‍ നിര്‍ത്താതെ പോകുന്ന കാഴ്ച ജില്ലയുടെ പല ഭാഗത്തും പതിവു കാഴ്ചയാകുന്നു. മാത്രമല്ല ഇതുവരെ വിതരണം ചെയ്തിട്ടില്ലാത്ത പാസിന്റെ പേരിലും പല സ്വാകാര്യ ബസ്സ് തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതായ പരാതിയും വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. പാസില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാന്‍ പോലും ചില ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണമുണ്ട്. പലയിടങ്ങളിലും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെ ഇന്റര്‍വ്യൂ ചെയ്തും അവഹേളിച്ചും പരിഹസിച്ചുമാണ് കയറ്റുന്നത്. ബസ്സില്‍ കയറി കഴിഞ്ഞാലും പാസില്ലാതെ പാസ് യാത്രക്കുളള തുക മാത്രം നല്കുന്നതിനാല് ചില കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. പതിവായി സ്ക്കൂളുകളിലും കോളേജുകളിലും ഇതേ ബസ്സുകളില്‍ യാത്ര ചെയ്യേണ്ടതിനാല്‍ വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ ഭയം കാരണം ഇത്തരം സംഭവങ്ങളില്‍ പരാതി പറയാന്‍ ഭയപ്പെടുകയാണ്. സ്റ്റോപ്പുകളില്‍ നിര്‍ത്താതെ മാറ്റി നിര്‍ത്തി വിദ്യാര്‍ത്ഥികളെ ഓടിപ്പിച്ച് ബസ്സില്‍ കയറ്റുന്ന നടപടിയും ചില ഡ്രൈവര്‍മാരില്‍ നിന്നുണ്ടാകുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പാസ് ഇല്ലാത്തതിന്റെ പേരിലും സൗജന്യ യാത്ര നടത്തുന്നതിന്റെ പേരിലും ചില കണ്ടക്ടര്‍മാര്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നതായും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. പാസിന്റെ പേരിലും മറ്റും ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളും ബസ്സ് ജീവനക്കാരും തമ്മിലുളള സംഘര്‍ഷങ്ങള്‍ക്കും പരസ്പരം വാക്ക് പോരിനും വഴിയൊരുക്കുന്നുണ്ട്. ആര്‍ടിഒ ഓഫീസ് മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ട പാസുകള്‍ യഥാസമയം നല്കാന് അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ കൂടുതലായി ബസ്സ് കാത്തിരിക്കുന്ന സ്ഥലങ്ങളിലും സ്ക്കൂള് പരിസരങ്ങളിലും എല്ലാം ഹോംഹാര്‍ഡുകളെ നിയമിക്കുമെന്ന് അധികൃതര്‍ പറയാറുണ്ടെങ്കിലും നിയമപാലകരുടെ സാന്നിധ്യം സ്ക്കൂള് സമയങ്ങളില്‍ ഉണ്ടാവാറില്ല. ഉളള ഇടങ്ങിലാവട്ടെ പല സ്ഥലത്തും ഹോംഗാര്‍ഡും പോലീസും നോക്കുകുത്തികളായി മാറുകയാണ്. വിദ്യാര്‍ത്ഥികളെ യഥാസ്ഥലത്ത് നിര്‍ത്തി കയറ്റാനോ സ്വാകാര്യ ബസ്സ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കാന് പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദ്ദ പൂര്‍വ്വം പെരുമാറുകയും യഥാസ്ഥാനങ്ങളില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് പോലും ഏതാനും ചില ജീവനക്കാരുടെ മോശമായ പെരുമാറ്റം കാരണം പേരു ദോഷം ഉണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാരെ കണ്ടെത്തി ഉപദേശം നല്‍കാനും ബോധവല്‍ക്കരണം നടത്താനും അധികൃതരും തൊഴിലാളി സംഘടനകളും മുന്‍കയ്യെടുത്താല്‍ ഒരു പരിധിവരെ സ്വകാര്യ ബസ്സ് യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: