ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) അടക്കം ആറ് സ്റ്റേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, ഭാരതീയ മഹിളാ ബാങ്ക് ലിമിറ്റഡ് എന്നിവയാണ് മറ്റ് അസോസിയേറ്റ് ബാങ്കുകള്‍.
ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ പത്തു മുന്‍നിര ബാങ്കുകളിലൊന്നായി എസ്ബിഐ ഉയരും. ആസ്തി നിലവിലുള്ള 28 ലക്ഷം കോടിയില്‍ നിന്ന് 37 ലക്ഷം കോടി രൂപയാകും. ബാങ്കിന്റെ അടിത്തറ കൂടുതല്‍ വിപുലീകരിക്കാനുമാകും. ലയന മാതൃക തയാറാക്കുന്നതിന് എംഡി: വി.ജി. കണ്ണന്റെ അധ്യക്ഷതയില്‍ എസ്ബിഐ പ്രത്യേക സമിതി രൂപീകരിച്ചു.
ലയനം എല്ലാവര്ക്കും നേട്ടമാണുണ്ടാക്കുകയെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. എസ്ബിഐയുടെ ശൃംഖലയില്‍ വലിയ വര്‍ദ്ധനവുണ്ടാക്കുന്നതാണ് തീരുമാനം. നിലവില്‍ ലോകത്തിലെ ആദ്യ അമ്പതു ബാങ്കുകളില്‍ ഭാരതത്തിലെ ബാങ്കുകളില്ല. ലയനത്തോടെ
ആദ്യ പത്തിലേക്ക് എസ്ബിഐ എത്തുമെന്നും അവര്‍ പറഞ്ഞു.
സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്ബിഐ ശാഖകളുടെ എണ്ണം 24,000 ആയി ഉയരും. ബാങ്കിങ് വിപണിയുടെ 25 ശതമാനവും എസ്ബിഐയുടെ കൈയിലാകും. എന്നാല്‍, തീരുമാനത്തിനെതിരെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.
70,000ത്തിലധികം ജീവനക്കാരാണ് അസോസിയേറ്റ് ബാങ്കുകളിലുള്ളത്. സ്ഥാനക്കയറ്റ സാധ്യതകളും ശമ്പളഘടനയും പ്രതികൂലമാകുമെന്നാണ് ഇവരുടെ ആശങ്ക. ഇതിനു പുറമേ രാജ്യവ്യാപകമായ സ്ഥലംമാറ്റ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ജീവനക്കാര്‍ കരുതുന്നു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഭാരവാഹികള്‍ ഇന്ന് ചെന്നൈയില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: