മയ്യില്‍: കസ്റ്റഡിയിലെടുത്ത മണല്‍ ലോറി വില്ലേജ് ഓഫീസറെ ഉപരോധിച്ച് മോചിപ്പിച്ചു. മയ്യില്‍ കയരളം വില്ലേജ് ഓഫീസിലാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. അനധികൃതമായി കടത്തുകയായിരുന്ന മണല്‍ലോറി കസ്റ്റഡിയിലെടുത്ത് മഹസ്സര്‍ തയ്യാറാക്കുന്നതിനിടയിലാണ് മുപ്പതോളം വരുന്ന സംഘം സ്ഥലത്തെത്തി വില്ലേജ് ഓഫീസറെ മൂന്നുമണിക്കൂറോളം ബന്ദിയാക്കി പിടികൂടിയ ലോറി മോചിപ്പിച്ചുകൊണ്ടുപോയത്. കയരളം വില്ലേജ് ഓഫീസര്‍ കോട്ടയം സ്വദേശിയായ എസ്.അരുണിനെയാണ് മണല്‍ മാഫിയാസംഘം ഉപരോധിച്ചത്. ലോറിക്ക് മണല്‍ കടത്താനുള്ള പാസോ ആര്‍സി ബുക്കോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വണ്ടി പിടിച്ചെടുത്ത് മഹസ്സര്‍ തയ്യാറാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ മുമ്പാകെ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ഓഫീസറെ ഉപരോധിച്ച് താക്കോല്‍ കൈവശപ്പെടുത്തി ലോറിയുമായി സംഘം കടന്നുകളഞ്ഞത്. പിടികൂടിയ ശേഷം വ്യാജ പാസുമായി സംഘം സ്ഥലത്തെത്തിയതായും എന്നാല്‍ പാസില്‍ സമയം ഉള്‍പ്പെടെ രേഖപ്പെടുത്താത്തത് വില്ലേജ് ഓഫീസര്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. മണ്ണു കയറ്റിവന്ന മറ്റൊരു ലോറിയും ഇതേസമയം വില്ലേജ് ഓഫീസര്‍ പിടികൂടിയിരുന്നു. ഈ വാഹനവും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ ഉടമകള്‍ സ്ഥലത്തുനിന്നും എടുത്തുകൊണ്ടുപോയി. അതിക്രമം കാട്ടിയ സംഘം വില്ലേജ് ഓഫീസിനകത്ത് കയറി ഓഫീസറുടെ മേശയില്‍ അടിച്ച് ശബ്ദം വെക്കുകയും കൊലവിളി നടത്തുകയും ചെയ്തതായി വില്ലേജ് ഓഫീസര്‍ പറഞ്ഞു. സംഘം മൂന്നുമണിക്കൂറോളം ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയ ആളുകളെ തിരിച്ചയക്കേണ്ടി വന്നതായും വില്ലേജ് ഓഫീസര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ എഡിഎമ്മിന് പരാതി നല്കി. ഇതുസംബന്ധിച്ച് ഇന്ന് കൃത്യമായ റിപ്പോര്‍ട്ട് എഡിഎമ്മിനും ജില്ലാ കലക്ടര്‍ക്കും കൈമാറാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: