ന്യൂദല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തിന് പുറമേ യുഡിഎഫ് ചെയര്മാന് സ്ഥാനവും ഉമ്മന്‍ചാണ്ടി വേണ്ടെന്നു വെച്ചതോടെ രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. യുഡിഎഫ് നേതൃത്വത്തിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചൊരു പദവിയില്ലാതെ ഇതാദ്യമായി ഉമ്മന്‍ചാണ്ടി ഒതുങ്ങി.
സ്ഥാനം ഏറ്റെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി തന്നെ നേതൃപദവിയില്‍ തുടരണമെന്നും പരസ്യമായി പ്രസ്താവന നടത്തിയ ചെന്നിത്തല, പക്ഷേ സോണിയയുമായുള്ള ചര്‍ച്ചയില്‍ യുഡിഎഫ് നേതൃപദവി ഏറ്റെടുക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. സാധാരണഗതിയില്‍ പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയര്‍മാനാകേണ്ടതെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടി ആ സ്ഥാനം ഏറ്റെടുക്കണമെന്ന് താനാവശ്യപ്പെട്ടിരുന്നതായും ചെന്നിത്തല സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ഉമ്മന്‍ചാണ്ടി അതിനു തയ്യാറാകാത്ത സ്ഥിതിക്ക് താന്‍ തന്നെയാകും ചെയര്‍മാനെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ഘടകകക്ഷികളെല്ലാം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ യുഡിഎഫ് യോഗത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയപ്പോഴും ചെയര്മാന് സ്ഥാനത്തേക്കില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.
ഇതേ തുടര്‍ന്നാണ് രമേശ് ചെന്നിത്തല തന്നെ യുഡിഎഫ് നേതൃപദവിയും ഏറ്റെടുക്കട്ടെയെന്ന് ഹൈക്കമാന്റ് തീരുമാനിച്ചത്.
പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്നാലെ യുഡിഎഫ് ചെയര്മാന് പദവി കൂടി വഹിക്കുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചെന്നിത്തലയുടെ സ്വാധീനം ശക്തമാകും. എന്നാല്‍ രമേശിന്റെ നേതൃപദവി കോണ്‍ഗ്രസിലെ സമുദായ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്.
സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ ആദ്യവാരം കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടനാ തലത്തില്‍ വലിയ അഴിച്ചുപണി നടത്താനും രാഹുല്‍ ഗാന്ധി ആലോചിക്കുന്നുണ്ട്.
സുധീരനെ മാറ്റണമെന്ന് എഗ്രൂപ്പ് നിവേദനം;
ലക്ഷ്യം ഉമ്മന്‍ചാണ്ടിയെ കെപിസിസി അദ്ധ്യക്ഷനാക്കല്
തൃശൂര്‍: കെപിസിസി നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എഗ്രൂപ്പ് നിവേദനം തയ്യാറാക്കുന്നു. പ്രമുഖ നേതാക്കളടക്കം ഒപ്പുവെച്ച് നിവേദനം ഹൈക്കമാന്റിന് കൈമാറാനാണ് നീക്കം. ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് എഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ തോല്‍വി കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്റെ വീഴ്ചയാണെന്നാരോപിച്ചാണ് എഗ്രൂപ്പ് ഹൈക്കമാന്റിനെ സമീപിക്കുന്നത്. അതേസമയം നീക്കത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ താല്പര്യമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ പ്രതിപക്ഷ നേതൃപദവി രമേശ് ചെന്നിത്തലക്ക് നല്‍കേണ്ടിവന്നതില്‍ ഉമ്മന്‍ചാണ്ടി നിരാശനാണ്.
ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിട്ടും യുഡിഎഫ് ചെയര്മാന് പദവി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിക്കുകയായിരുന്നു. അധികാരമില്ലാത്ത യുഡിഎഫ് ചെയര്മാന് പദവിക്ക് പകരും കെപിസിസി പ്രസിഡണ്ട് പദമാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. ഇതിനുള്ള നീക്കമാണ് എഗ്രൂപ്പ് ആരംഭിച്ചിട്ടുള്ളത്. സുധീരനെ ഒഴിവാക്കാനുള്ള നീക്കത്തിന് രമേശ് ചെന്നിത്തലയുടേയും ഐഗ്രൂപ്പിന്റേയും പിന്തുണയും ഉമ്മന്‍ചാണ്ടി ഉറപ്പാക്കിയിട്ടുണ്ട്.
വി.എം.സുധീരനെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയാണ് എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ലക്ഷ്യമിടുന്നത്. തല്ക്കാലം കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ടതില്ല എന്ന ഹൈക്കമാന്റ് തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന് പുനര്‍ജീവന്‍ ലഭിക്കാന്‍ ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ കെപിസിസി പ്രസിഡണ്ടാകണമെന്നുമാണ് എഗ്രൂപ്പ് ഉയര്‍ത്തുന്ന വാദം. വരുംദിവസങ്ങളില്‍ സുധീരനെതിരായ നീക്കം ശക്തിപ്പെടുത്താനും എഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: