തിരുവനന്തപുരം: ഇന്ന് ദില്ലിയില്‍ ആദ്യ ദേശീയ യോഗ ഒളിമ്പ്യാഡിന് തിരിതെളിയുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കണ്ടല ഗവ. ഹൈസ്കൂളും ആഹ്ലാദത്തിന്റെ ചിറകിലേറും. കുരുന്നുകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പ്രാണായാമം ചെയ്യുമ്പോള്‍ ഗ്രാമീണമേഖലയിലെ കണ്ടല സര്‍ക്കാര്‍ സ്കൂളിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. യോഗ ഒളിമ്പ്യാഡില്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാറ്റുരയ്ക്കാന്‍ കണ്ടല സ്കൂളിലെ ചുണക്കുട്ടികളുമുണ്ട്.
നാലുമാസത്തെ കഠിനമായ പരിശീലനത്തിനൊടുവില്‍ യോഗാഭ്യാസത്തിന്റെ ചടുലത മനസിലും ശരീരത്തിലും ആവാഹിച്ചെടുത്താണ് ഈ സര്‍ക്കാര്‍ സ്കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച വൈകിട്ട് ദില്ലിയിലേക്ക് തീവണ്ടി കയറിയത്. സര്‍ക്കാര്‍ സ്കൂളിലെ പരിമിതമായ കായികപരിശീലന കളരിയില്‍ യോഗാസനവും അഭ്യസിപ്പിച്ച് കുട്ടികളെ ദേശീയ തലത്തില്‍ നടക്കുന്ന മത്സരക്കളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സ്കൂളിലെ കായികാദ്ധ്യാപകന്‍ ഫ്രാങ്ക്ലിനും ഇവര്‍ക്കൊപ്പമുണ്ട്. മറ്റൊരു സ്കൂളിലെ അദ്ധ്യാപികയായ ഭാര്യയെയും പ്രത്യേക അനുമതി വാങ്ങി സഹായത്തിനായി ഫ്രാങ്ക്ലിന് കൂടെ കൂട്ടിയിട്ടുണ്ട്.
ഇന്നുമുതല്‍ 20 വരെയാണ് രാജ്യത്തെ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ യോഗ ഒളിമ്പ്യാഡ് ദില്ലിയില്‍ നടക്കുന്നത്. ഒരു സംസ്ഥാനത്ത് നിന്ന് പതിനാറ് വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. എട്ട് കുട്ടികള്‍ എറണാകുളം ജില്ലയിലെ രണ്ട് സ്കൂളുകളില്‍ നിന്നും എട്ടുപേര്‍ കണ്ടല സ്കൂളില്‍ നിന്നുമാണ് രാജ്യാന്തരശ്രദ്ധ നേടിയ ഈ ഒളിമ്പ്യാഡില്‍ കേരളത്തിന് വേണ്ടി പങ്കെടുക്കുന്നത്.
കണ്ടല ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളായ ആമിന, അന്‍ഷാദ്, ഒമ്പതാം ക്ലാസിലെ അഫ്സല് ജെ. മാഹീന്, പ്രവീണ്‍, ആനി, നാന്‍സി, പത്താം ക്ലാസില്‍ പഠിക്കുന്ന അച്ചു, ആന്‍സി എന്നിവരാണ് യോഗസന മുറകളുമായി രാജ്യ തലസ്ഥാനത്തെ മത്സരവേദിയില്‍ അണിനിരക്കുന്നത്. ഇതില്‍ ആന്‍സിയും നാന്‍സിയും സഹോദരിമാരാണ്.
ആറ് പൊതു ഇനങ്ങളും ജൂറി നിര്‍ദ്ദേശിക്കുന്ന നാലിനങ്ങളിലുമാണ് മത്സരം. പ്രാണായാമം, ബന്ധാസ്, ക്രിയാ വിഭാഗങ്ങളിലും കായികാഭ്യാസ ചുവടുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് കണ്ടല ടീം. ബ്രീത്തിംഗ് കപ്പാസിറ്റി, പെര്ഫക്ഷന്, ഫ്ലെക്സിബിലിറ്റി എന്നിവയും വിജയിയെ നിശ്ചയിക്കുന്നതില്‍ ജൂറി പരിഗണിക്കും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ഉള്‍പ്പടെ പങ്കെടുക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗാസനം അവതരിപ്പിക്കാനുള്ള അവസരവുമുണ്ടാകും.
108 രാഷ്ട്രങ്ങള്‍ ജൂണ്‍ 21 യോഗാ ദിനമായി ആചരിക്കുമ്പോള്‍ യോഗകലയുടെ മാതാവായ ഭാരതത്തില്‍ നടക്കുന്ന ഒളിമ്പ്യാഡിന് ഇതിനോടകം ലോകശ്രദ്ധ നേടാനായിട്ടുണ്ട്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന യോഗ ഒളിമ്പ്യാഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സ്കൂളും കണ്ടല ഗ്രാമവും.
ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് എട്ടുപേരടങ്ങുന്ന ഒരു ടീമിനെ രൂപപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പധികൃതര്‍ കായികാദ്ധ്യാപകനായ ഫ്രാങ്ക്ലിനെയാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ പത്തുവര്‍ഷമായി യോഗാസനം ദിനചര്യയാക്കിയ ഫ്രാങ്ക്ലിന് കോഴിക്കോട് പതഞ്ജലിയില്‍ നിന്ന് യോഗമുറകള്‍ ശാസ്ത്രീയമായി പഠിച്ചിട്ടുമുണ്ട്. ഈ മികവ് പരിഗണിച്ചാണ് വിദ്യാഭ്യാസവകുപ്പ് ഫ്രാങ്ക്ലിനോട് യോഗാ ടീമുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചത്.
ജില്ലയിലെ പല സ്കൂളുകളെയും സമീപിച്ചെങ്കിലും യോഗാ ടീമിലേക്ക് കുട്ടികളെ കിട്ടിയില്ല. ഒടുവില്‍ സ്വന്തം സ്കൂളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഫ്രാങ്ക്ലിന് മികച്ച ടീം ഉണ്ടാക്കുകയായിരുന്നു. ദേശീയ ഒളിമ്പ്യാഡില്‍ താന്‍ പരിശീലിപ്പിച്ച ഈ മിടുക്കര്‍ ചാമ്പ്യന്മാരാകുമെന്ന് ഫ്രാങ്ക്ലിന് ഉറപ്പിച്ച് പറയുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ യോഗയിലേക്ക് അടുക്കുമെന്നും ഈ കായികാദ്ധ്യാപകന്‍ കരുതുന്നു. രാജ്യം ഉറ്റുനോക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാകുന്നതിന്റെ ത്രില്ലിലാണ് ഈ സര്‍ക്കാര്‍ സ്കൂളിലെ പ്രതിഭകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: