തൃശൂര്‍: പ്രശസ്ത സാഹിത്യകാരനായ മാടമ്പ് കുഞ്ഞുകുട്ടന്റെ പേരില്‍ സിപിഎം മുഖപത്രത്തിന്റെ നുണപ്രചാരണം. മാടമ്പ് ബിജെപി രാഷ്ട്രീയത്തെ ഉപേക്ഷിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബിജെപിക്കെതിരെ പാര്‍ട്ടിയുടെയും പാര്‍ട്ടി പത്രത്തിന്റെയും ആരോപണങ്ങള്‍ മാടമ്പിന്റെ പേരില്‍ പത്രത്തില്‍ എഴുതിപിടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു നിലപാട് തനിക്കില്ലെന്ന് മാടമ്പ് തന്നെ വ്യക്തമാക്കുന്നു. മാടമ്പ് പറയാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ വാക്കുകളായി പാര്‍ട്ടിപത്രം പ്രചരിപ്പിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
മലയാളഭാഷക്ക് മഹത്തായ ഒട്ടേറെ രചനകള്‍ സംഭാവന ചെയ്ത മാടമ്പ് കുഞ്ഞുകുട്ടന് തപസ്യയുടെ തൃശൂര്‍ ജില്ലാപ്രസിഡണ്ടുകൂടിയാണ്. തപസ്യ തൃശൂരില്‍ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗുരുവന്ദനം 2016 സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരിയും മാടമ്പ് കുഞ്ഞുകുട്ടനാണ്.
എഴുത്തുകാര്‍, കലാകാരന്മാര് എന്നിവര്‍ക്ക് പുറമെ കര്‍ഷകര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സംഭാവനകള്ചെയ്തിട്ടുള്ള പ്രതിഭകളെ ആദരിക്കലാണ് ഗുരുവന്ദനം 2016.
മാടമ്പിന്റെ രചനകളില്‍ അതിഹൈന്ദവത ഉണ്ടെന്നാരോപിച്ചാണ് കമ്മ്യൂണിസ്റ്റ് നേതൃത്വം ഇടക്കാലത്ത് മാടമ്പിനെ കടന്നാക്രമിച്ചിരുന്നത്. ഇതിന്റെ പേരില്‍ അര്‍ഹമായ പല അംഗീകാരങ്ങളും നഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ തപസ്യയുടേയും ദേശീയപ്രസ്ഥാനങ്ങളുടേയും സഹയാത്രികനായ മാടമ്പിനെ വരുതിയിലാക്കുക ലക്ഷ്യമിട്ടാണ് സിപിഎം മുഖപത്രത്തിന്റെ നുണപ്രചാരണം എന്ന് വ്യക്തം.
കിരാലൂര്‍ സ്കൂളിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ചില വ്യക്തികളുമായി മാത്രമാണ് അഭിപ്രായഭിന്നതയെന്നും ഇക്കാര്യത്തില്‍ മറ്റുപ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ സന്ദര്‍ശിച്ച തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സുരേഷ് എന്നിവരോട് മാടമ്പ് കുഞ്ഞുകുട്ടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: