ആലപ്പുഴ: നാട്ടിന്‍പുറങ്ങളിലെ സര്‍വകലാശാലകള്‍ എന്നറിയപ്പെടുന്ന ലൈബ്രറികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നികുതിയോടൊപ്പം പിരിച്ചെടുക്കുന്ന ലൈബ്രറി സെസ് തുക വകമാറ്റി ചെലവഴിക്കുന്നു. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു ലഭിക്കാനുള്ളത്. ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ കാലങ്ങളായി വീഴ്ച വരുത്തുകയാണ്. ഇടതുവലതു മുന്നണികള്‍ ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ലൈബ്രറീസ് ആക്ട് 1986 പ്രകാരം സംസ്ഥാന ബജറ്റിന്റെ ഒരുശതമാനത്തില്‍ കുറയാത്ത തുക സര്‍ക്കാര്‍ ഗ്രന്ഥശാലാ സംഘത്തിനു ഗ്രാന്റായി നല്‍കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന കെട്ടിട നികുതിയുടെ അഞ്ചുശതമാനം ലൈബ്രറി സെസായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു അടക്കണമെന്നുമാണു നിബന്ധന. 1994 മുതലാണ് അഞ്ചു ശതമാനം സെസ് പിരിച്ചെടുത്ത് തുടങ്ങിയത്. ഇതനുസരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ഷാവര്‍ഷം കെട്ടിടനികുതി ഈടാക്കുന്നതിനോടൊപ്പം ലൈബ്രറി സെസും ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ തുക ലൈബ്രറി കൗണ്‍സിലിലേയ്ക്കു അടയ്ക്കാറില്ല.
പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ തുക ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിനായി വകമാറ്റുകയാണ്. ലൈബ്രറി സെസ് കുടിശിക വരുത്തിയാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നു സര്‍ക്കാര്‍ സര്‍ക്കുലറുണ്ടെങ്കിലും ലൈബ്രറി സെസ് അടക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനാസ്ഥ തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ നഗരസഭകളും ലൈബ്രറി സെസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി.
ആലപ്പുഴ നഗരസഭ 2012-13 സാമ്പത്തികവര്‍ഷം മുതലുള്ള ലൈബ്രറി സെസ് അടയ്ക്കാനുണ്ട്. ഇത് ഏകദേശം രണ്ടുകോടിയോളം വരും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകള്‍ 2011 സാമ്പത്തിക വര്‍ഷംമുതലുള്ള സെസ് അടയ്ക്കാനുണ്ട്. ജില്ലയിലെ പഞ്ചായത്തുകളില്‍ ഭൂരിഭാഗം പഞ്ചായത്തുകളും സെസ് അടയ്ക്കുന്നതില്‍ കുടിശികയുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക വിനിയോഗിച്ചാണ് സംസ്ഥാനത്തെ എണ്ണായിരത്തോളം ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്കു അലവന്‍സ് നല്‍കുകയും ഗ്രന്ഥശാലകള്‍ക്കു പുസ്തഗ്രാന്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിശിക ലഭിക്കാത്തതു ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. കൂടാതെ സര്‍ക്കാര്‍ ലൈബ്രറികളുടെ ഗ്രെയിഡിങ് സംവിധാനം മാറ്റിയതും ലൈബ്രറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
രാഷ്ട്രീയ അതിപ്രസരവും ലൈബ്രറികളെ നാശത്തിലേക്ക് നയിക്കുകയാണ്. പുസ്തക പ്രേമികളെ വായനശാലകളില്‍ നിന്ന് അകറ്റുന്ന സമീപനമാണ് പലയിടങ്ങളിലും നടക്കുന്നത്. ഇടതുപക്ഷം ആസൂത്രിതമായ കയ്യടക്കിയ വായനശാലകളും ലൈബ്രറി കൗണ്‍സിലുകളും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി എങ്ങിനെയും ഗ്രാന്റ് ചെലവഴിക്കുക എന്ന നയമാണ് സ്വീകരിക്കുന്നത്. ലൈബ്രറികളുടെ പേരില്‍ സെമിനാറുകളും മറ്റും നടത്തി കേവലം പാര്‍ട്ടി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇവര്‍ ലൈബ്രറികളെ ചുരുക്കുകയാണ്.
ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ക്ക് സമാന്തരമായി സിപിഎം നിയന്ത്രണത്തില്‍ ജില്ലാ ലൈബ്രറി വികസന സമിതി രൂപീകരിച്ചതിന്റെ ലക്ഷ്യവും മറ്റൊന്നല്ല, മുന്‍കാലങ്ങളില്‍ ലൈബ്രറി കൗണ്‍സിലുകള്‍ നേരിട്ട് നടത്തിയിരുന്ന പുസ്തകോത്സവങ്ങള്‍ പോലും ഇപ്പോള്‍ നടത്തുന്നത് വികസന സമിതികളാണ്. പുസ്തകോത്സവങ്ങളില്‍ നിന്നും ലഭിക്കുന്ന തുക സിപിഎം നിയന്ത്രണത്തിലുള്ള സമിതികള്‍ അവര്‍ക്ക് തോന്നുന്നത് പോലെ ചെലവഴിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: