കൊച്ചി: പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്കാരം വിലക്കിയ സംഭവത്തില്‍ യാക്കോബായ സഭാനേതൃത്വത്തിനെതിരെ കോടതിയില്‍ ഹര്‍ജി. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍, ആറ്റാമംഗലം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി മാനേജിംഗ് കമ്മറ്റി, ഇടവക വികാരി ഫാ.സൈമണ്‍ മാനുവല്‍ എന്നിവരെ പ്രതികളാക്കി യാക്കോബായ അല്മായ ഫോറമാണ് കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രാരംഭവാദത്തിന് ശേഷം എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. കേസ് അടുത്ത മാസം 15ന് പരിഗണിക്കും. ഫോറം ഭാരവാഹികളായ പോള്‍ വര്‍ഗ്ഗീസ്, ഇ.പി.ജോണി എന്നിവരാണ് ഹര്‍ജിക്കാര്‍.
സഭയുടെ ഭരണഘടന അനുസരിച്ച് ഇടവക അംഗത്തെ പള്ളി പൊതുയോഗത്തില്‍ നിന്നും വിലക്കാമെന്നല്ലാതെ മറ്റൊന്നിനും അധികാരമില്ലെന്ന് ഹര്‍ജിയില്‍ ബോധിപ്പിച്ചു.
പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയും ഇടവകാംഗവുമായ മേരി ജോണ്‍ അഖൗരി സഭാ വിശ്വാസം ഉപേക്ഷിച്ചതിന് തെളിവില്ല. ഇടവക പള്ളിയില്‍ അടക്കണമെന്ന അവരുടെ അന്ത്യാഭിലാഷം ഇതിന് ഉദാഹരണമാണ്. സഭാംഗത്തിന്റെ മൃതദേഹം ഇടവക പള്ളിയില്‍ സംസ്കരിക്കാന്‍ വിസമ്മതിച്ച നടപടി വിശ്വാസങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണം.
സഭാംഗങ്ങളുടെ മൃതശരീരം പള്ളി സെമിത്തേരിയില്‍ അടക്കുന്നത് തടയുന്നത് നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
മാമോദീസ സ്വീകരിച്ച കുമരകം ആറ്റാമംഗലം പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു മേരി ജോണിന്റെ ആഗ്രഹം. എന്നാല്‍ പ്രിയങ്കയും മറ്റ് ബന്ധുക്കളും മുംബൈയില്‍ നിന്നും മൃതദേഹം പള്ളിയിലെത്തിച്ചപ്പോള്‍ അന്യമതസ്ഥനെ വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്കാരം നടത്താന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ഇടപെട്ട് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്കാരം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: