മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്കും പാര്‍ട്ടി എംഎല്‍എമാര്‍ക്കും പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചുവത്രെ. ജനങ്ങളുടെമേല്‍ പാര്ട്ടിക്കാര് അധികാരം കാട്ടരുതെന്നാണ് മോദിയെ കണ്ടതിനുശേഷം മാനസാന്തരംവന്നുവെന്ന് കരുതപ്പെടുന്ന പിണറായിയുടെ നിര്‍ദേശങ്ങളിലൊന്ന്. പെരുമാറ്റച്ചട്ടത്തില്‍ രണ്ടാമത്തെ ഇനമാണ് കേമം. എംഎല്‍എമാരും മന്ത്രിമാരുമൊക്കെ ബഹുജനങ്ങളോടും ഉദ്യോഗസ്ഥരോടും വിനയത്തോടുകൂടി പെരുമാറണം എന്നതാണത്.
ചട്ടമത്രയും വായിച്ചുകേട്ടപ്പോള്മുതല് മാര്‍ക്സിസ്റ്റ് എംഎല്‍എമാര്‍ ഈ വിനയം എന്താണെന്ന് അന്വേഷിച്ചുനടപ്പാണ്. രാത്രി പതിനൊന്ന് കഴിഞ്ഞ് വിളിക്കുന്ന ആരാധകനോട് അന്തസ്സുണ്ടോടാ എന്ന് മുന്നിലും പിന്നിലും പലതും ചേര്‍ത്ത് ചോദിക്കുന്ന എംഎല്‍എ മുകേഷിനോട് അന്തസിന്റെ അര്‍ത്ഥം ചോദിക്കുന്നതുപോലെ അബദ്ധമാണ് സിപിഎം എംഎല്‍എമാരോട് വിനയത്തെക്കുറിച്ച് പറയുന്നത്. പിണറായി വിജയന് തന്നെ വേണം സഖാക്കളെ ഇപ്പറഞ്ഞ വിനയം പഠിപ്പിക്കാന്‍.
വിജയന്റെ പള്ളിക്കൂടത്തില്‍ നിന്ന് വിനയം പഠിച്ച എംഎല്‍എയാണ് ഷൊര്‍ണൂരിലെ സി.കെ. ശശി. ആളൊരു വള്ളുവനാടന്‍ പോക്കിരിയാണ്. ‘ഭഗവാനേ എന്റച്ഛന് നല്ലതുമാത്രം വരണേ’ എന്ന് പ്രാര്‍ത്ഥിച്ചിട്ട് അച്ഛനെ തെറി പറയുന്ന ശ്രീനിവാസന് കഥാപാത്രം പോലെയാണ് ശശിയുടെ ഇടപെടലുകള്‍. സ്ഥലം എസ്ഐ ചാക്കോയെയും പ്രദേശത്തെ ആര്‍എസ്എസുകാരെയും ശശി വിരട്ടുന്നതുകാണുമ്പോള് ഇത്രയും വിനയം ഒരു എംഎല്‍എയ്ക്ക് ആകാമോ എന്ന് ആരും അതിശയിച്ചുപോകും. ‘ഞാന്‍ അങ്ങേയറ്റം വിനയത്തോടെ പറയുകയാണ്’ എന്ന് ആവര്‍ത്തിച്ചുപറഞ്ഞാണ് ശശി മുഖ്യമന്ത്രിയെ ശശിയാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജനാര്‍ദ്ദനന്റെ വണ്ടിപിടിച്ച എസ്ഐ ചാക്കോയുടെ നിലപാട് പോക്കിരിത്തരമാണെന്നും വിനയാന്വിതനായ ശശിക്ക് അഭിപ്രായമുണ്ട്. ഇത്രയും വിനയത്തോടെ പോലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് ശശിയെ ചില മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. അമ്മാതിരി ചോദ്യം ചെയ്യലുകള്‍ കടുത്തപ്പോഴാണ് ശശി നിഘണ്ടു പരതാന്‍ തുടങ്ങിയത്. മാര്‍ക്സിസ്റ്റുകാര്‍ പൊതുവേ നിഘണ്ടു നോക്കി വര്‍ത്തമാനം പറഞ്ഞ് ശീലമുള്ളവരാണ്. അങ്ങനെയാണ് ശുംഭന് ജയരാജന് പ്രകാശം പരത്തുന്ന ജയരാജനാണെന്ന് മുന്‍കാലങ്ങളില്‍ മലയാളിക്ക് ബോധ്യം വന്നിട്ടുള്ളത്.
ഇപ്പോള്‍ ശശി പറയുന്നത് വള്ളുവനാടന്‍ ഭാഷയില്‍ പോക്കിരിത്തരം എന്നുപറഞ്ഞാല്‍ നെറികേടാണ്, അതുകൊണ്ട് തന്റെ പേരില്‍ കുറ്റമില്ല എന്നാണ്. ഇനി ഈ നെറികേട് എന്ന് പറയുന്നതാവുമോ പിണറായി വിജയന് പറഞ്ഞ വിനയത്തിന്റെ ഭാഷ. ചുരുക്കത്തില്‍ ശശിക്ക് നെറികേടെന്താണെന്നും അറിയില്ല. പോക്കിരിത്തരമെന്താണെന്നും അറിയില്ല. ആകെ അറിയുന്നതത്രയും അങ്ങേയറ്റം വിനയത്തോടെ അവിടുത്തെ പോലീസുകാരോടും ആര്‍എസ്എസുകാരോടും ശശി പറഞ്ഞുതീര്‍ത്തിട്ടുണ്ട്.
ശശിയുടെ വള്ളുവനാടന്‍ പോക്കിരിത്തരത്തെക്കുറിച്ച് വിശ്വപ്രശസ്തനായ കായികമന്ത്രി ഇ.പി. ജയരാജനോട് ചോദിച്ചപ്പോഴും കേട്ടത് ഇപ്പറഞ്ഞ വിനയത്തെക്കുറിച്ചുതന്നെ. എല്ലാവരും വിനയത്തോടെ പെരുമാറണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് പ്രീഡിഗ്രിയും ഇലക്ട്രോണിക് ഡിപ്ലോമയും കൈയിലുണ്ടെന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന ജയരാജന്റെ വാദം. തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ മുന്തിയ യോഗ്യതയായി പാപ്പിനിശ്ശേരിക്കാരന്‍ ജയരാജന് കൊടുത്തത് പത്താംക്ലാസാണ്. സ്വഭാവവിശേഷം കൊണ്ട് പത്താംക്ലാസും ഗുസ്തിയുമെന്ന് നാട്ടുകാര്‍ പരിഹസിച്ചുതുടങ്ങിയതുകൊണ്ടാണോ ഇപ്പോള്‍ നിയമസഭാസൈറ്റില് പ്രീഡിഗ്രി പതിച്ചുവെച്ചിരിക്കുന്നതെന്ന് അറിയില്ല.
കണ്ടല്‍പാര്‍ക്കും കാണ്ടാമൃഗവും ഒക്കെയാണ് ജയരാജന്റെ ഇഷ്ടപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍. ആളുടെ വിനയാന്വിതമായ പെരുമാറ്റം വല്ലാതെ ബോധിച്ചതുകൊണ്ടാണ് പിണറായി വിജയന് ജയരാജന് വ്യവസായവും കായികവും വെച്ചുനീട്ടിയത്. കഴിഞ്ഞ തവണ നിയമസഭയ്ക്കുള്ളില്‍ നടത്തിയ കായികപ്രകടനങ്ങള്‍ കണ്ടാല്‍ ജയരാജന് ആ വകുപ്പിലുള്ള പിടിപാട് ആര്‍ക്കും ബോധ്യപ്പെടും. ആന കരിമ്പിന്കാട്ടില് കയറുന്നതുപോലെയാണ് അന്ന് ശിവന്‍കുട്ടിയും ജയരാജനുമൊക്കെ സഭയ്ക്കുള്ളില്‍ പൂണ്ടുവിളയാടിയത്. പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ശിവന്‍കുട്ടിക്ക് സമ്മതപത്രം നല്കി വീട്ടിലിരുത്തി. മട്ടന്നൂരില്‍ വിനയാന്വിതന്മാര്ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ജയരാജന് നാട്ടുകാരുടെ മെക്കിട്ടുകയറാന്‍ ഇപ്പോഴും സഭയ്ക്കുള്ളിലുണ്ട്.
കായികമന്ത്രി എന്ന നിലയില്‍ മുഹമ്മദലി എന്ന് പേരുള്ള ഏതെങ്കിലും ഒരുത്തനെ കണ്ടെത്തി ഒരു സ്വര്‍ണമെഡല്‍ കഴുത്തിലിട്ടുകൊടുക്കുക എന്നതാണ് ജയരാജന്റെ പ്രധാനദൗത്യം. അത്രയ്ക്ക് വിഷമിച്ചുപോയി പാവം. ജയരാജനെ പോലൊരാളുടെ മുഖത്ത് ദൈന്യത ഉണ്ടാവുക എന്നത് എത്ര ഭീകരമാണ്. അതും സംഭവിച്ചു. മുഹമ്മദലി അന്തരിച്ചതില്‍ ഇത്രയും ഹൃദയം തകര്‍ന്നുപോയ ഒരാള്‍ അദ്ദേഹത്തെപോലെ വേറെയുണ്ടാവില്ല.
കേരളത്തില്‍ അങ്ങനെയൊരു മുഹമ്മദലി ഇല്ലെന്നും കേരളക്കാരനായ ഒരു മുഹമ്മദലിക്കും മെഡല്‍ കിട്ടിയിട്ടില്ലെന്നുമൊക്കെ ജയരാജന് അറിയുന്നതുതന്നെ അപ്പോഴാണ്. എല്ലാമൊന്ന് ശരിയാക്കാന്‍ കൂടുതല്‍ വിനയാന്വിതനാകണമെന്ന് വിചാരിക്കുമ്പോഴാണ് അഞ്ജുബോബിജോര്ജിന്റെ രംഗപ്രവേശം.
മൂന്നുപേരുടെ പേരുമിട്ട് ഒറ്റയ്ക്കൊരാള്‍ വിമാനത്തില്‍ കയറി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ജയരാജന് സഹിച്ചില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ നിറയെ അഴിമതിയാണെന്ന് നേരത്തെ അറിഞ്ഞതാണ് ജയരാജന്. അഴിമതിക്കെതിരെ ‘ദേശാഭിമാനി’യില്‍ ജനറല്‍ മാനേജരായിരുന്ന കാലം മുതല്‍ സന്ധിയില്ലാത്ത പോരാട്ടം നടത്തിയാണ് ജയരാജന് ഇപ്പോള്‍ കാണുന്ന വിനയാന്വിതന്റെ കോലത്തിലെത്തിയത്. വെറുക്കപ്പെട്ടവര്‍ക്കും പാപികള്‍ക്കും മിശിഹാ ആയിരുന്നവന്റെ പുതിയ അവതാരം.
സാന്തിയാഗോ മാര്‍ട്ടിനും ലോട്ടറിയും ചാക്ക് രാധാകൃഷ്ണനുമൊക്കെ സൃഷ്ടിച്ച ഒരു ആദര്‍ശരാഷ്ട്രീയത്തിന്റെ മുന്‍നിരപോരാളിയായിരുന്ന ജയരാജനെങ്ങനെ അഞ്ജുബോബിജോര്ജിനെ സഹിക്കും. വിമാനക്കൂലി നാല്പതിനായിരമെന്ന് കേട്ടപ്പോഴേ ജയരാജന്റെ വിനയം ഉണര്‍ന്നുവെന്നാണ് അഞ്ജു പിന്നീട് പരാതിയായി പറഞ്ഞത്. വിനയത്തിന്റെ ഭാഷയും ഭാവവും അറിഞ്ഞുകൂടാത്തതാണ് അഞ്ജുവിന്റെ പ്രശ്നം.
സ്പോര്‍ട്സ് കൗണ്‍സിലില്‍ പാര്‍ട്ടിവിരുദ്ധരെ ഇരുത്തിയെന്നാണ് വിനയാന്വിതന്റെ ആക്രോശം. സംഭവം ചര്‍ച്ചചെയ്ത നിഷ്പക്ഷ മാധ്യമ കിങ്കരന്മാര് പാര്‍ട്ടി വിരുദ്ധരെന്ന ജയരാജന്റെ പ്രയോഗം വല്ലാതെ വിഴുങ്ങുന്നത് ഒരു കൗതുകക്കാഴ്ചയായിരുന്നു. പാര്‍ട്ടിക്കാരെ ഇരുത്തേണ്ട ഇടങ്ങള്‍ വിനയാന്വിതന്മാരെല്ലാരും കൂടി നിശ്ചയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് അഞ്ചാണ്ട് തിന്നുമുടിക്കാനും ഭരിച്ചുമുടിക്കാനുമുള്ള ഇടങ്ങള്‍ വെടിപ്പാക്കി സൂക്ഷിക്കുന്നതിനാണ് ജയരാജനെപ്പോലുള്ള വിനയസമ്പന്നന്മാരെ പിണറായി മുഖ്യന് ഭരണമേല്പിച്ചുകൊടുത്തിരിക്കുന്നത്.
ജയരാജന് മുമ്പും വ്യവസായം ഭരിച്ചിരുന്നത് വിനീതനായ കുഞ്ഞാലിക്കുട്ടിയായിരുന്നുവെന്ന് ഓര്‍ക്കുമ്പോഴാണ് മലയാള ഭാഷയില്‍ വിനയത്തിന് ഇനി മറ്റ് വല്ലതുമാണോ അര്‍ത്ഥം എന്ന് നമ്മള് അതിശയിച്ചുപോകുന്നത്. ജയരാജനെയും ശശിയെയും സുധാകരനെയും പോലുള്ള ഭാഷാപണ്ഡിതരുടെ കൂടുതല്‍ വിനയസമ്പന്നമായ ഇടപെടലുകള്‍ കൊണ്ട് കേരളം ശരിയായി കണ്ടാല്‍ മതി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാര്‍ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞത് ഇതൊക്കെ തന്നെയാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: