ലണ്ടന്‍: മലയാളി താരം പി.ആര്. ശ്രീജേഷിന് കീഴില്‍ ഇന്ത്യന്‍ ഹോക്കിക്ക് ചരിത്രനേട്ടം. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വെള്ളിമെഡല്‍ നേടിയാണ് ഇന്ത്യന്‍ ഹോക്കി പുതിയ ചരിത്രം രചിച്ചത്. ഇന്നലെ രാത്രി വൈകി നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനിലയിലായതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഓസീസ് ഇന്ത്യയെ കീഴടക്കിയത്.
ഷൂട്ടൗട്ടില്‍ മലയാളി കൂടിയായ ഇന്ത്യന്‍ ഗോള്‍ കീപ്പറും നായകനുമായ ശ്രീജേഷിന് എതിരാളികളുടെ ഒരു ഷോട്ട് മാത്രമാണ് തടഞ്ഞിടാനായത്. ഇന്ത്യന്‍ നിരയില്‍ ഹര്‍മന്‍പ്രീത് സിങിന് മാത്രമാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. എസ്.കെ. ഉത്തപ്പ, എസ്.വി. സുനില്‍, സുരേന്ദര്‍ കുമാര്‍ എന്നിവര്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഓസീസ് നിരയില്‍ ആരണ് സലേവ്സ്കി, ഡാനിയേല്‍ ബെയ്ല്, ട്രെന്റ് മിട്ടണ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഒച്ചാര്ഡിന്റെ ഷോട്ട് ശ്രീജേഷ് തടുത്തു.
ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ടീമിലെ ഓരോരുത്തര്‍ക്കും മുഖ്യ പരിശീലകനും രണ്ട് ലക്ഷം രൂപം പാരിതോഷികം ഹോക്കി ഇന്ത്യയും പ്രഖ്യാപിച്ചു. മറ്റ് സ്റ്റാഫുകള്‍ക്ക് ഒരു ലക്ഷം വീതവും ഹോക്കി ഇന്ത്യ നല്‍കും. ടൂര്‍ണമെന്റിലെ മികച്ച യുവ കളിക്കാരനായി ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ശ്രീജേഷിനെയും സംഘത്തെയും അഭിനന്ദിച്ചു.
ഇതിന് മുമ്പ് 1982-ല്‍ ആംസ്റ്റാര്‍ഡാമില്‍ വെങ്കലം നേടിയതാണ് ഇന്ത്യന്‍ ഹോക്കിയുടെ ഇതിന് മുമ്പുള്ള ഏറ്റവും വലിയ നേട്ടം. 1980-ലെ മോസ്കോ ഒളിമ്പിക്സില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. 34 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ ഹോക്കി ടീം രാജ്യാന്തരതലത്തില്‍ ഒരു മെഡല്‍ നേടുന്നത്.
ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് കരുത്തിനു മുന്നില്‍ കാര്യമായി പൊരുതാതെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടങ്ങിയ ഇന്ത്യന്‍ ടീമിന്റെ മറ്റൊരു മുഖമാണ് ഫൈനലില്‍ കണ്ടത്. ഓസീസ് കരുത്തിനെ പേടിക്കാതെ പൊരുതാനുറച്ച് കളത്തിലിറങ്ങിയ ശ്രീജേഷും സംഘവും പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ തിളങ്ങിയതോടെ എതിര്‍ഗോള്‍മുഖം പലതവണ വിറച്ചു.
ഓസ്ട്രേലിയന്‍ താരങ്ങളും വെറുതെയിരുന്നില്ല. അതിവേഗ ആക്രമണങ്ങളുമായി അവര്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ക്യാപ്റ്റന്‍ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനം ഇന്ത്യക്ക് തുണയായി. ആദ്യ ക്വാര്‍ട്ടറില്‍ ആസ്ട്രേലിയക്കു ലഭിച്ച മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ശ്രീജേഷ് രക്ഷപ്പെടുത്തി. രണ്ടാം ക്വാര്‍ട്ടറില്‍ ഓസീസിന് പെനാല്‍റ്റി ലഭിച്ചെങ്കിലും ഒച്ചാര്ഡ് സൈമണിന്റെ ഷോട്ട് വഴിമാറിപോയി. മൂന്നും നാലും ക്വാര്‍ട്ടറുകളിലും ഓസ്ട്രേലിയക്ക് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ശ്രീജേഷിന്റെയും ഡാനിഷ് മുജ്തബ, ഉത്തപ്പ എന്നിവരുടെ മികച്ച രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ തുണച്ചു. ഇതോടെ പോരാട്ടം ഷൂട്ടൗട്ടിലേക്ക്.
കിരീട നിര്‍ണയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നതോടെ കണ്ണുകളെല്ലാം ശ്രീജേഷിലേക്ക് തിരിഞ്ഞു. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ പല മത്സരങ്ങളിലം ശ്രീജേഷ് മിന്നുന്ന പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ആദ്യം കിക്കെടുത്ത ഓസ്ട്രേലിയയുടെ സലേവ്സ്കി അനായാസം സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ഇന്ത്യയുടെ ഉത്തപ്പയുടെ ഷോട്ട് പോസ്റ്റിന് പുറത്ത. ഡാനിയേല്‍ ബെയ്ല് എടുത്ത ഓസീസിന്റെ രണ്ടാം ഷോട്ട് ശ്രീജേഷ് തടുത്തിട്ടെങ്കിലും റഫറിയുടെ തീരുമാനം എതിരായി. റീടേക്ക് എടുത്ത ഡാനിയേല്‍ അനായാസം സ്കോര്‍ ചെയ്തു.
മറ്റൊരു മത്സരത്തില്‍ ബ്രിട്ടനെ 1-0ന് തോല്‍പ്പിച്ച ജര്‍മ്മനി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: