തൃശൂര്‍: താന്‍ ബിജെപി വിടുന്നുവെന്ന പ്രചരണം ദുരുദ്ദേശപരമെന്ന് പ്രശസ്ത സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടന്. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിരാലൂര്‍ സ്കൂള്‍ കൈമാറിയതുമായി ബന്ധപ്പെട്ട് ചിലരോട് നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത് ബിജെപിയെ തള്ളിപ്പറയുന്ന വിധത്തില്‍ വ്യാഖ്യാനിച്ചത് ഖേദകരമാണെന്നും മാടമ്പ് പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ് മാടമ്പ് ബിജെപിയെ തള്ളിപ്പറയുന്നതായി വാര്‍ത്ത നല്‍കിയത്. മാടമ്പിന്റെ വീടിന് സമീപത്ത് സിപിഎം പ്രവര്‍ത്തകര്‍ ഇത് വലിയ ബോര്‍ഡാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ തനിക്ക് ബിജെപിയോട് ബഹുമാനം കൂടുകയാണുണ്ടായിട്ടുള്ളത്. ബിജെപിയോട് കൂടുതല്‍ അടുത്ത് നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മാത്രമാണ് തടസം. എന്നിട്ടും തന്റെ നാട്ടില്‍തന്നെ ചിലര്‍ ഇത്തരം ദുഷ്പ്രചരണങ്ങള്‍ നടത്തുന്നത് വലിയ വേദനയുണ്ടാക്കുന്നു. ബിജെപിയെ മനസ്സില്‍ നിന്നു പറിച്ചുകളയുന്നു എന്ന് വ്യാഖ്യാനിച്ചുകൊണ്ടുള്ള വാര്‍ത്തയും ബോര്‍ഡുകളും ഉയര്‍ന്നത് സങ്കടകരമാണ്. ഇത് ചെയ്യുന്നവര്‍ തന്നെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരാണെന്നും മാടമ്പ് പറഞ്ഞു.
കിരാലൂര്‍ സ്കൂള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിജെപി അനുഭാവികളായ ചിലര്‍ക്ക് വിറ്റത്. ഇവര്‍ അത് പിന്നീട് ഇപ്പോഴത്തെ മാനേജ്മെന്റിന് വില്‍ക്കുകയും സ്കൂള്‍ തകര്‍ച്ചയിലാവുകയും ചെയ്തു. ഇത്തരം ആള്‍ക്കാരെ മാത്രമാണ് താന്‍ കുറ്റപ്പെടുത്തിയത്. അതില്‍ ബിജെപിക്ക് ഒരു പങ്കുമില്ല. കിരാലൂര്‍ സ്കൂള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മാടമ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലാഭനഷ്ടം നോക്കാതെ സമൂഹ നന്മ ലക്ഷ്യമാക്കിയാവണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം കേസുകളില്‍ വിധി പറയുമ്പോള്‍ കോടതികളും നാടിന്റെ നന്മക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും മാടമ്പ് കുഞ്ഞുകുട്ടന് പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: