ആലപ്പുഴ: ജലാശയങ്ങളില്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി സഞ്ചാരികളെ കൊണ്ടുപോകുന്നതിന് ശിക്കാര വള്ളങ്ങളും (യന്ത്രംഘടിപ്പിച്ച ചെറുവള്ളങ്ങള്‍) ഇതര ചെറുവഞ്ചികളും ഉപയോഗിക്കുന്നത് താത്കാലികമായി നിരോധിച്ച അധികാരികള്‍ ഹൗസ്ബോട്ട് യാത്രയിലെ സുരക്ഷാപാളിച്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് നിരോധനം. കാലവര്‍ഷ സമയത്ത് ശിക്കാര-ചെറു വള്ളങ്ങളില്‍ വിനോദസഞ്ചാര യാത്ര നടത്തുന്നത് വിനോദ സഞ്ചാരികളുടെയും വള്ളത്തിലെ ജീവനക്കാരുടെയും ജീവന് ഭീഷണിയുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2013ല്‍ ശിക്കാര വള്ളം മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികള്‍ മരിച്ചിരുന്നു. എന്നാല്‍ ഹൗസ്ബോട്ട് മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനമായി ഹൗസ്ബോട്ടുകളില്‍ ബോര്‍ഡിങ് പാസും ജിപിഎസ് സംവിധാനങ്ങളും ഒരുക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശ അട്ടിമറിക്കപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ വല്ലപ്പോഴും ഹൗസ്ബോട്ടുകളില്‍ പരിശോധന നടത്തുന്നതില്‍ ഒതുങ്ങുകയാണ് സുരക്ഷാ നടപടികള്‍. ആയിരത്തോളം ഹൗസ്ബോട്ടുകളാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. വല്ലപ്പോഴും നടത്തുന്ന പരിശോധനകള്‍ കൊണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ മുമ്പ് സര്‍ക്കാര്‍ രൂപീകരിച്ച ഒമ്പതംഗ വിദഗ്ധ സമിതി ജിപിഎസും ബോര്‍ഡിങ് പാസും ശുപാര്‍ശ ചെയ്തത്. ടൂറിസം സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ ആലപ്പുഴ, കോട്ടയം കളക്ടര്‍മാരും പോര്‍ട്ട് ഡയറക്ടറും അംഗങ്ങളായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.
ആഭ്യന്തര വിനോദ സഞ്ചാരികളെ കുറിച്ച് അറിയുന്നതിനാണ് ബോര്‍ഡിങ് പാസ് വേണമെന്ന നിര്‍ദേശം വച്ചത്. വിദേശ വിനോദസഞ്ചാരികളെ കുറിച്ചുള്ള വിവരങ്ങള്‍ ‘സിഫോം’ ഉള്ളതിനാല്‍ അറിയാന്‍ കഴിയും. എന്നാല്‍ ആഭ്യന്തര സഞ്ചാരികളെന്ന നിലയില്‍ ഹൗസ്ബോട്ടുകളില്‍ ചുറ്റിക്കറങ്ങുന്നത് ആരൊക്കെയാണെന്നറിയാന്‍ യാതൊരു സൗകര്യങ്ങളുമില്ല. പീഡനങ്ങളും അനാശാസ്യവും എന്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ ഹൗസ്ബോട്ടുകള്‍ വേദിയാകുന്ന സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണ്.
സഞ്ചാരികളുടെ ബുക്കിങ് ലഭ്യമാക്കുമ്പോള്‍ അവരുടെ വിവരങ്ങള്‍ ടൂറിസം വകുപ്പിന് ഓണ്‍ലൈനായി കൈമാറണം. തുടര്‍ന്ന് ടൂറിസം വകുപ്പ് കൊടുക്കുന്ന ബോര്‍ഡിങ് പാസ് ബോട്ടില്‍ കയറുന്നതിന് മുമ്പ് ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികള്‍ക്ക് നല്‍കണം. സംഘമായിട്ട് വന്നാലും ഓരോരുത്തര്‍ക്കും പാസ് കൊടുക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഹൗസ്ബോട്ട് ഉടമകള്‍ തന്നെ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. സഞ്ചാരികളുടെ വിവരങ്ങള്‍ കൈമാറിയാല്‍ തങ്ങളുടെ ബിസിനസ് വിവരങ്ങള്‍ പുറത്താകുമെന്നും യാത്രക്കാരുടെ സ്വകാര്യതയ്ക്ക് വിഘാതമാകുമെന്നുമായിരുന്നു ഇവരുടെ വാദം. സംഘടിതമായ എതിര്‍പ്പിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി.
നിലവില്‍ ഹൗസ്ബോട്ടുകളില്‍ ആര്‍ക്കും യാത്ര ചെയ്യാം. എന്ത് പ്രവര്ത്തികളുമാകാം എന്നതാണ് ദുരവസ്ഥ. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതും അട്ടിമറിച്ചു. സഞ്ചാരികളെ കുറിച്ച് എന്തെങ്കിലും സംശയമുയര്‍ന്നാല്‍ അവരെ പിന്തുടരാനും ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടാല്‍ സ്ഥാനവും യാത്രക്കാരുടെ എണ്ണവും മറ്റും അറിയാനും ഈ രണ്ടു സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നത് സഹായകരമായിരിക്കും. എന്നാല്‍ കാര്യക്ഷമമായി ഈ മേഖലയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: