കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിനെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. കാക്കനാട് ജില്ലാ ജയിലില്‍ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ്. ഇതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോടതിയുടെ അനുമതിയോടെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. ജിഷയുടെ അമ്മയെയും സഹോദരിയെയും അയല്‍വാസികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും തിരിച്ചറിയല്‍ പരേഡ് നടത്തുക.
ജിഷയുടെ വീടിനു സമീപത്തുള്ള രണ്ടു സ്ത്രീകള്‍, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, കേസിന് പ്രധാന തുമ്പുണ്ടാക്കിയ ചെരുപ്പ് കടയുടമ, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റ് താമസക്കാര്‍ എന്നിവരെയാണ് പ്രതിയെ തിരിച്ചറിയാന്‍ എത്തിക്കുക. പരേഡിനായി സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു.
തിരിച്ചറിയല്‍ പരേഡില്‍ അമീര്‍ ഉള് ഇസ്ലാമിന് ഒപ്പം നിര്‍ത്താന്‍ ഇതരസംസ്ഥാനക്കാരെയും ഒരുക്കിക്കഴിഞ്ഞു. കോടതിയില്‍ റിമാന്റ് റിപ്പോര്‍ട്ട് സമര്പ്പിച്ചതിനോടൊപ്പം തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷയും പോലീസ് സമര്‍പ്പിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡിന് ശേഷമാണ് കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. പെരുമ്പാവൂരിനു പുറമെ ആസാം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: