1896 ഫെബ്രുവരിയില്‍ 50 ലക്ഷം രൂപ ചെലവഴിച്ച് പണിതീര്‍ത്ത മുല്ലപ്പെരിയാര്‍ അണക്കെട്ടിലാണ് 152 അടി ജലനിരപ്പ് ഉയര്‍ത്തുവാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പിനുശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് കാലപ്പഴക്കം മാത്രം കണക്കിലെടുത്താല്‍ ആര്‍ക്കാണ് പറയാനാകുക? 93 വയസ്സായ വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിക്കസേര നിഷേധിച്ചതുതന്നെ പ്രായാധിക്യം കണക്കിലെടുത്തെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒരു പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുവാന്‍ അഹോരാത്രം പണിയെടുത്ത സമയത്തൊന്നും പ്രായം ഒരു പ്രശ്നമായിരുന്നില്ലതാനും! ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുവാന്‍ പ്രായം ഒരു മാനദണ്ഡമായി കണക്കിലെടുത്ത ഒരു പാര്‍ട്ടിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായം ഒരു പ്രശ്നമല്ലെന്ന് പറയാനാകുമോ?
കേരളത്തിലെ ജനങ്ങളുടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുള്ള ആശങ്ക എന്നുപറയുന്നത് ഡാമിന്റെ പ്രായംമൂലം അത് പൊട്ടുമോയെന്നതാണ്. കേരളവും തമിഴ്നാടും തമ്മില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുള്ള ഒട്ടുമിക്ക കേസുകളും ഡാമിന്റെ ബലത്തെ സംബന്ധിച്ചുള്ളതാണ്. ജലനിരപ്പ് 136 അടിയില്‍നിന്നും 142 അടിയായി ഉയര്‍ത്തുവാന്‍ തമിഴ്നാടിന് സുപ്രീംകോടതി അനുമതി നല്കിയപ്പോള് കേരളത്തിലെ ജനങ്ങള്‍ ഭയപ്പെട്ടത് തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിച്ചല്ല.
മറിച്ച് പ്രായക്കൂടുതലുള്ള ഒരു അണക്കെട്ടിന് ഇത്രയും ജലം സംഭരിച്ചുനിര്ത്തുവാനുള്ള ശേഷി ഉണ്ടാകുമോ എന്ന ആശങ്കയിലാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടുമായി ചര്‍ച്ച ചെയ്യുകയെന്നത് നാളിതുവരെ കേരളത്തില്‍ സ്ഥാപിതമായ എല്ലാ സര്‍ക്കാരുകളും അവലംബിച്ചു വന്ന മാര്‍ഗ്ഗമായിരുന്നു. സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ പെട്ടെന്ന് ഈ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാനുള്ള ഉള്‍വിളിയാണ് കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചത്.
‘പുതിയ ഡാം പുതിയ കരാര്‍, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ’ എന്നതാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാട്. മുല്ലപ്പെരിയാറില്‍ സമരം നടത്തുന്നവര്‍ക്കുപോലും മറിച്ചൊരു ചിന്തയില്ലെന്നതാണ് വാസ്തവം. തമിഴ്നാടിന് കാര്‍ഷിക ആവശ്യത്തിനായി ജലംകൊടുക്കുന്നതില് ഇവിടെയാര്‍ക്കും ഒരു അഭിപ്രായവ്യത്യാസവുമില്ല. എന്നാല്‍ ലഭിക്കുന്ന ജലം ഉപയോഗിച്ച് അനധികൃതമായി വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിലും നിലവിലെ കരാര്‍ അനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട ജലം തരാതിരിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും വീണ്ടും കൂട്ടുന്നതിലും കൂടുതല്‍ വെള്ളംകൊണ്ടുപോകുവാന് കരാര്‍ വ്യവസ്ഥ ലംഘിച്ച് ഡാമില്‍ അനുബന്ധ നിര്‍മാണങ്ങള്‍ നടത്തുന്നതിലും മാത്രമാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശങ്കയും എതിര്‍പ്പും ഉള്ളൂ.
സ്വാതന്ത്ര്യാനന്തരം ആ സ്വാതന്ത്ര്യത്തിന് അരനൂറ്റാണ്ട് മുന്‍പ് ഉണ്ടാക്കിയ കരാര്‍ നിലനിന്നതിനെപ്പറ്റിയും മുന്‍ കരാറുകള്‍ പുതുക്കി നല്‍കിയതിനെപ്പറ്റിയും കേരള ജനതയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും അതൊക്കെ രാഷ്ട്രീയക്കളികളാണെന്ന് മനസ്സിലാക്കി എതിര്‍പ്പ് ഒതുക്കിവെയ്ക്കുവാന് അയല്‍സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ പഠിച്ചുകഴിഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമിന് ബലമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മനസ്സില്‍ പറഞ്ഞപ്പോഴേക്കും തമിഴ്നാട്ടിലെ ജയലളിത സര്‍ക്കാര്‍ ജലനിരപ്പ് 142 അടിയില്‍നിന്നും 152 അടിയിലെത്തിക്കുവാനുള്ള തന്ത്രവുമായി കേന്ദ്രത്തെ സമീപിച്ചു കഴിഞ്ഞു. ഒപ്പം പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിയുടെ മുന്നിലെത്തിച്ചിരിക്കുന്നു. 1886 ജനുവരി ഒന്നുമുതല്‍ 999 വര്‍ഷത്തെ കാലാവധിയുള്ള പെരിയാര്‍ പാട്ടക്കരാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നീ നദീതടങ്ങളിലെ വെള്ളം പങ്കുവയ്ക്കുവാന്‍ 1970 ല്‍ ഒപ്പിട്ട പറമ്പിക്കുളം-ആളിയാര്‍ പ്രോജക്ട് കരാര്‍, വയനാട് ജില്ലയിലെ കബനി, പാലക്കാട് ജില്ലയിലെ ഭവാനി, ഇടുക്കി ജില്ലയിലെ പാമ്പാര്‍ എന്നിവ ബന്ധപ്പെടുത്തി കാവേരി നദീതട ജല വിഹിതം, ശിരുവാണി പദ്ധതിയില്‍നിന്ന് കോയമ്പത്തൂര്‍ക്ക് കുടിവെള്ളം, നെയ്യാര്‍ ഡാമില്‍നിന്നും കന്യാകുമാരിയിലേക്ക് വെള്ളം ഇങ്ങനെയെല്ലാം വിവിധ കരാറുകള്‍ വഴി കേരളത്തില്‍നിന്നും ജലം തമിഴ്നാടിന് ലഭിക്കുന്നുണ്ട്.
ഇതുകൂടാതെയാണ് പമ്പ-അച്ചന്‍കോവിലാര്‍ എന്നിവയില്‍നിന്നും തമിഴ്നാട്ടിലേക്ക് ജലം തിരിച്ചുവിട്ട് വൈപ്പാര്‍ നദിയിലെത്തിക്കുന്ന പദ്ധതി നദീസംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിക്കിട്ടുവാന്‍ തമിഴ്നാട് ശ്രമം നടത്തുന്നത്.
കേരളവും തമിഴ്നാടുമായി ഉണ്ടാക്കിയിട്ടുള്ള നദീജലം സംബന്ധിച്ച എല്ലാ കരാറുകളും തമിഴ്നാട് വിവിധഘട്ടങ്ങളില്‍ ലംഘിച്ചുകൊണ്ടിരിക്കയാണ്. പിഎപി കരാര്‍ 1988 നവംബറില്‍ അവസാനിച്ചെങ്കിലും ജലം ഊറ്റല്‍ തുടരുകയാണ്. ജലസേചനത്തിന് ജലം നല്കുമ്പോള് കുടിവെള്ള സ്കീമുകള്‍ക്കും വൈദ്യുതി ഉല്‍പ്പാദനത്തിനുമായി തമിഴ്നാട് ജലം ഉപയോഗിച്ച് കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നു.
കേരളം അറിയാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ നിലനില്ക്കുന്നിടങ്ങളില് നടക്കുന്നുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 ല്‍നിന്നും 152 അടിയാക്കുമ്പോള്‍ തമിഴ്നാട് ഇക്കാര്യങ്ങളൊക്കെ ഓര്‍ക്കുന്നത് നന്ന്. കേരളത്തിലെ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ആശങ്കയിലാണ്. കാലപ്പഴക്കത്താല്‍ ദുര്‍ബലമായ ഒരു ഡാമില്‍ ഇത്രയും ജലം നിറച്ചാല്‍ കേരളത്തിലെ ജനങ്ങളുടെ ആശങ്കയാണ് വളരുന്നത്. ഭയം വളര്‍ന്ന് മനഃശാസ്ത്ര പ്രശ്നങ്ങളായി രോഗങ്ങളായിത്തീര്ന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും കേരളത്തിലുണ്ട്.
തമിഴ്നാട് ഇത് കണ്ടില്ലെന്ന് നടിക്കരുത്.
കേരളം ഒരിക്കലും തമിഴ്നാടിന് ജലം നല്‍കുന്നതിന് എതിര് നിന്നിട്ടില്ല. കാലപ്പഴക്കത്താല്‍ ദുര്‍ബലമായ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തി നിര്‍ത്തി കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഒരൊറ്റ അപേക്ഷ മാത്രമാണ് കേരളത്തിന് തമിഴ്നാടിന് മുമ്പില്വയ്ക്കാനുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലമുണ്ടെന്ന് അവകാശപ്പെടുമ്പോള്‍ ഇതുവരെയും കേരളം കോടതികളിലും കേന്ദ്രസര്‍ക്കാരിലും ഉയര്‍ത്തിയ വാദമുഖങ്ങള്‍ തെറ്റായിരുന്നുവെന്ന് വ്യഖ്യാനിക്കപ്പെടും. കോടതികളിലെ കേസുകള്‍ ദുര്‍ബലമാകും. ഡാമിന് ബലമുണ്ടെന്ന് പറയുമ്പോള്‍ ഉത്തരം ലഭിക്കേണ്ടത് അവയ്ക്കാണ്. ഡാമിന്റെ ഗാലറികളിലെ ലീക്കുകളെക്കുറിച്ച് എന്ത് ഉത്തരമാണ് നല്കാനാകുക. ആധുനിക അണക്കെട്ടുകള്‍ക്ക് ഷോക്ക് അബ്സോര്‍ബറുകള്‍ ഉണ്ട്. ഭൂമികുലുക്കത്തിന്റെ തീക്ഷ്ണത കുറയ്ക്കുവാന്‍ ഇത് അത്യന്താപേക്ഷിതവുമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഈ സംവിധാനങ്ങളൊന്നും ഇല്ല. പിന്നെ എങ്ങനെ ഡാമിന് ബലമുണ്ടെന്ന് പറയാനാകും? ഡാമില്‍ ഉണ്ടാകുന്ന അധികമര്‍ദ്ദം കുറയ്ക്കുവാന്‍ അപ്ലിഫ്റ്റ് പ്രഷര്‍ ഫെസിലിറ്റി മുല്ലപ്പെരിയാറിനില്ല. അതുകൊണ്ട് മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാനാകും?
വിള്ളല്‍ നിയന്ത്രിക്കുവാന്‍ സെന്റര്‍ ആക്ഷന്‍ ജോയിന്റുകള്‍, സീസ്മിക് ഫോഴ്സ് കണ്‍ട്രോളിങ് സംവിധാനങ്ങള്‍ (ഭൂചലനനിയന്ത്രണം) എന്നിവ മുല്ലപ്പെരിയാര്‍ ഡാമിനില്ല. ഒരിഞ്ചു കനവും നാലിഞ്ചു വശങ്ങളും ഉള്ള മണ്ണുകൊണ്ട് വാര്‍ത്തെടുത്ത ഓടുകള്‍ ഭാഗികമായി ചൂളകളില്‍ വച്ച് ചുട്ടശേഷം പൊടിച്ചെടുക്കുന്ന സുര്‍ക്കിയും ചുണ്ണാമ്പു ചാന്തും ചേര്‍ത്ത മിശ്രിതംകൊണ്ട് പണിതീര്‍ത്ത 120 വര്‍ഷമുള്ള ഒരു അണക്കെട്ടിന് അന്നത്തെ സംഭരണശേഷിയായ 152 അടിയില്‍ വെള്ളം ശേഖരിച്ച് നിര്‍ത്താനാകുമെന്ന് തമിഴ്നാടും കോടതികളും വിദഗ്ദ്ധ സമിതികളും പറഞ്ഞാല്‍ ഡാമിന് തനിയെ ബലമുണ്ടാകുമോ? അണക്കെട്ടു നിര്‍മാണത്തിന്റെ സാങ്കേതിക വിജ്ഞാനവും പ്രായോഗിക പരിജ്ഞാനവും വളരെ ആരംഭദിശയിലായിരുന്ന ഒരു കാലഘട്ടത്തില്‍ 176 അടി ഉയരത്തിലും 1200 അടി നീളത്തിലും പണി തീര്‍ത്തിരിക്കുന്ന സാമാന്യം വലിയ ഡാമിന് 120 വര്‍ഷം നിലനില്ക്കാനായതുതന്നെ അത്ഭുതമാണ്.
ഡാം നിര്‍മാണത്തിന് ഉപയോഗിച്ച സാധനസാമഗ്രികളുടെ കുറവുകളും പരിമിതികളും ധാരാളം ഉണ്ടെന്നിരിക്കെ അണക്കെട്ടിന്റെ ബലത്തിനും സുരക്ഷയ്ക്കും നീണ്ടകാല പ്രവര്‍ത്തനക്ഷമതയ്ക്കും എന്താണ് ഉറപ്പ്? അണക്കെട്ടില്‍ ജലം നിര്‍ത്തിയതുമുതല്‍ ഡാമിന്റെ എതിര്‍ഭാഗത്ത് ചോര്‍ച്ച ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡാമിന്റെ ചോര്‍ച്ചകള്‍ അണക്കെട്ടിന്റെ 40 അടിയില്‍ മുകളിലൂടെയാണെന്ന് നിരന്തര നിരീക്ഷണങ്ങള്‍ക്കുശേഷം മനസ്സിലായിട്ടുള്ളതാണ്. ചോര്‍ച്ച അകറ്റുവാന്‍ 1922 ല്‍ തുടങ്ങിയ ഗ്രൗട്ടിങ് 1930, 1935, 1961, 1965, 1970, 1979 എന്നീ വര്‍ഷങ്ങളിലെല്ലാം തുടര്‍ന്നതാണ്. ഇതൊക്കെ നടന്നിട്ടും ഡാം സുരക്ഷിതമാണെന്ന് പറയുന്നതെങ്ങനെ?
മുല്ലപ്പെരിയാര്‍ പ്രശ്നം രാഷ്ട്രീയ പ്രശ്നമല്ല. ഇത് ജനങ്ങളുടെ സുരക്ഷയുടെ പ്രശ്നമാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി പിണറായി സര്‍ക്കാര്‍ വന്നാല്‍ ഡാമിന് ബലമുണ്ടെന്ന് പറഞ്ഞാലും ജനങ്ങള്‍ അത് വിശ്വസിക്കുകയില്ലെന്ന് പറയുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കരുതല്‍ വേണം. കരാറുകളില്‍നിന്നും ജലം ഊറ്റിയെടുക്കുവാന്‍ അവയില്‍ കെണികള്‍ തീര്‍ത്തിട്ടുള്ളത് മനസ്സിലാക്കുവാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദത്തിനും സര്‍ക്കാരുകള്‍ക്കും മനസ്സിലാകാതെപോയി.
സംസ്ഥാനത്തെ നദികളിലെ ജലമൊഴുക്കിന്റെ കണക്ക് എടുക്കുന്ന കേന്ദ്ര വാട്ടര്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ഏത് സംസ്ഥാനക്കാരെന്നറിയുവാനും ഡാറ്റ ശേഖരണങ്ങളിലെ വൈരുദ്ധ്യം മനസ്സിലാക്കുന്നതിനും നമ്മുടെ അധികാരകേന്ദ്രങ്ങള്ക്കായില്ല. മുന്‍ കേന്ദ്രസര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിമാര്‍ ജലക്കരാറുകളില് ഇടപ്പെട്ടിരുന്നോയെന്ന് നാം ഒരുകാലത്തും അന്വേഷിച്ചില്ല. കേരളത്തില്‍നിന്നും വിവിധ കരാറുകളുടെ പേരില്‍ ജലം ചോര്ത്തിക്കൊണ്ടുപോകുവാന് വര്‍ഷങ്ങളായി തമിഴ്നാട് നടത്തിയിരുന്നുവെന്നു പറയുന്ന ലോബിയിങ് തടയുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
ഭയംകൊണ്ട് മുറവിളി കൂട്ടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ ജീവിക്കുന്ന ആളുകളുടെ കൂടെ ഓടുകയും വേട്ടക്കാരനെ പോലെ പെരുമാറുകയും ചെയ്ത സര്‍ക്കാരുകളെയാണ് സംസ്ഥാനം ഇതുവരെ കണ്ടത്. വോട്ടുലഭിക്കുവാനുള്ള കുടിലതന്ത്രമായി മുല്ലപ്പെരിയാറിനെ കാണുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്നതല്ല.
തമിഴ്നാടുമായി ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച മാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അഭികാമ്യമായിട്ടുള്ളത്. തമിഴ്നാടുമായി ഏത് ചര്‍ച്ചയ്ക്ക് പോകുമ്പോഴും കേരളം നന്നായി ഹോംവര്‍ക്ക് ചെയ്യണം. കരാറുകള്‍ ശരിയായി പാലിക്കപ്പെടണം. വെള്ളത്തിന്റെ കാര്യത്തില്‍ കേരളം മിച്ച സംസ്ഥാനമല്ലെന്ന വാദം ശക്തിപ്പെടുത്തണം. വേനല്‍ക്കാല മാസങ്ങളിലെ ജലദൗര്‍ലഭ്യം മൂലമുള്ള കാര്‍ഷിക നഷ്ടവും, ഉപ്പുവെള്ളക്കയറ്റം മൂലമുള്ള കുടിവെള്ളക്ഷാമവും, കൃഷിനാശവും ശാസ്ത്രീയമായി തെളിയിക്കുവാന്‍ കേരളത്തിനാകണം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: