മട്ടാഞ്ചേരി: ലോകകപ്പ് ഫുട്ബോള്‍ ടീമുകളുടെ പരിശീലനത്തിനായി പരേഡ് മൈതാനം നല്കുന്നതില് കായിക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത്. നിലവില്‍ ഫോര്‍ട്ടുകൊച്ചി വെളി മൈതാനീ ലോകകപ്പ് പരിശീലനത്തിനായി നല്കി കഴിഞ്ഞു.
പരേഡ് മൈതാനിയും കൈമാറുന്നതോടെ കൊച്ചിയിലെ കുട്ടികള്‍ക്ക് കളിസ്ഥലം ഇല്ലാതാകുമെന്നാണ് പ്രധാന പ്രശ്നമായി കായിക പ്രേമികള്‍ ഉയര്‍ത്തുന്നത്. കൂടാതെ പരിശീലനവുമായി ബന്ധപ്പെട്ടുള്ള മറ്റ് സൗകര്യങ്ങളൊരുക്കുന്നതും വിവാദങ്ങള്‍ക്കിടയാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
കൊച്ചി അന്താരാഷ്ട്ര മൈതാനിയില്‍ 2017 ഒക്ടോബറിലാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്. ഇതിനായി വിവിധ രാജ്യത്തെ ടീമുകള്‍ക്ക് പരിശീലനത്തിനായി കൊച്ചിയിലെ മൈതാനങ്ങള്‍ ഫിഫായാണ് ഒരുക്കുന്നത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ട്, പനമ്പള്ളി നഗറിലെ സ്പ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ട്, പനങ്ങാട് കുഫോസ് മൈതാനം എന്നിവയും ഫോര്‍ട്ട് കൊച്ചി വെളി മൈതാനിയും പരിശീലനത്തിനായി തെരഞ്ഞെടുത്തിരുന്നു. 2016 ഫെബ്രുവരിയില്‍ ഇതിന്റെ പരിശോധനയ്ക്കെത്തിയ സംഘം പരേഡ് മൈതാനിയും ആവശ്യപ്പെടുകയായിരുന്നു. പനങ്ങാട് മൈതാനത്തിന് പകരമാണ് പരേഡ് മൈതാനം ആവശ്യപ്പെട്ടത്. റവന്യു വകുപ്പിന് കീഴിലുള്ള പരേഡ് മൈതാനം ആവശ്യപ്പെട്ട് സബ് കളക്ടര്‍ എസ്. സുഹാസിന് കത്ത് ലഭിച്ചതോടെയാണ് കായിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പ് അഞ്ച് കോടി രൂപ ചിലവില്‍ നവീകരണം തുടങ്ങിയ പരേഡ് മൈതാനം വിട്ടു നല്‍കരുതെന്ന് യോഗം സബ് കളക്ടറോട് ആവശ്യപ്പെട്ടു.
ഒന്നാം ഡിവിഷന് നഗരസഭാംഗവും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈനി മാത്യു, കേരളഫുട്ബോള്‍ താരം ടി.എ. ജാഫര്‍, ഇന്ത്യന്‍ സ്റ്റൈല്‍ ഗുസ്തി അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും പരേഡ് മൈതാന സംരക്ഷണ സമിതി ചെയര്‍മാനുമായ എം.എം. സലീം, മുന്‍ മേയര്‍ കെ.ജെ. സോമന് തുടങ്ങിയവര്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: