ലഖ്നൗ: ഉത്തര്‍പ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഭരണനേട്ടങ്ങളുടെ വിലയിരുത്തലാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, പതിവ് ജാതി രാഷ്ട്രീയത്തിന്റെ വഴിയില്‍ കരുനീക്കങ്ങള്‍ നടത്തുകയാണ് മുലായം സിങ് യാദവ്. ഭരണനേട്ടം പറയാന്‍ മകന് മുഖ്യമന്ത്രി അഖിലേഷ് യാദവും ജാതിരാഷ്ട്രീയം പറയാന്‍ അച്ഛന് മുലായം സിങ്ങും, ഈ ഇരട്ടത്തന്ത്രമാണ് സമാജ്വാദി പാര്‍ട്ടി ഒരുക്കുന്നത്.
എന്നാല്‍, ഭരണനേട്ടമാകണം മുഖ്യ വിഷയം എന്നുതന്നെയാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി സംസ്ഥാനത്ത് ആഗ്രഹിക്കുന്നത്. രണ്ടു വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരും നാലുവര്‍ഷം പിന്നിട്ട അഖിലേഷ് യാദവ് സര്‍ക്കാരും ചെയ്തതെല്ലാം ജനം വിലയിരുത്തട്ടെ എന്നാണ് ബിജെപിയുടെ പദ്ധതി.
മകന്റെ ഭരണത്തില്‍ ജനങ്ങള്‍ അത്ര തൃപ്തരല്ലെന്നുതന്നെയാണ് മുലായത്തിന്റെ വിലയിരുത്തല്‍. സദ്ഭരണം രെഞ്ഞെടുപ്പു വിഷയമായാല്‍ മോദിയുടെ ഭരണനേട്ടത്തിനു മുന്നില്‍ അഖിലേഷിന് ശോഭിയ്ക്കാനും പിടിച്ചു നില്‍ക്കാനും ആവില്ലെന്ന് മുലായത്തിന് അറിയാം. ഈ. സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ നേരിട്ടിറങ്ങാനുള്ള മുലായത്തിന്റെ ശ്രമത്തോട് അഖിലേഷിന് വിയോജിപ്പുണ്ടായി.
അങ്ങനെ ഭരണനേട്ടം വോട്ടാക്കാന്‍ മകനും രാഷ്ട്രീയ വോട്ടു നേടാന്‍ അച്ഛനും എന്ന് വിഭജനം നടത്തി ഇരട്ട നീക്കങ്ങള്‍ക്കു തീരുമാനിയ്ക്കുകയായിരുന്നു.
എതിരാളി സമാജ്വാദി പാര്‍ട്ടിയാണെന്ന ബിജെപിയുടെ പ്രഖ്യാപനം മുലായം ശരിവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം.
ബിജെപിയും എസ്പിയും തമ്മിലാണ്, അല്ലാതെ മായവതിയുടെ ബിഎസ്പി സംസ്ഥാനത്ത് ഒരു വിഷയമേ അല്ലെന്നാണ് മുലായം പറയുന്നത്. 80 ലോക്സഭാ സീറ്റില്‍ 73 നേടിയ ബിജെപിയുടെ വന്‍ വിജയം മോദി തരംഗത്തിലായിരുന്നു, അത് ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുലായത്തിന്റെ വാദം. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയെന്നു സമ്മതിയ്ക്കാനും മുലായം തയ്യാറാകുന്നു.
ഇതൊക്കെയാണെങ്കിലും സമാജ് വാദിപാര്ട്ടിതന്നെ അധികാരത്തില്‍ തുടരുമെന്ന് മുലായം ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുന്നതിനു കാരണം സംസ്ഥാനത്തെ ജാതിരാഷ്ട്രീയമാണ്. സമാജ്വാദി പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് യാദവും മുസ്ലിങ്ങളും മാത്രമല്ല, സംസ്ഥാനത്തെ 17 ചെറു ജാതികക്ഷികളുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണ്, മുലായം വിശദീകരിയ്ക്കുന്നു.
താക്കൂര്‍, ബ്രാഹ്മണര്‍, ചെറുജാതികളായ നൈ, കുംഹാര്‍, നിഷാദ്, ലോഹാര്‍ തുടങ്ങിയവരുമായും ഞങ്ങള്‍ നല്ല ബന്ധത്തിലാണ്. ഹിന്ദു സൂഹത്തിലെ യാദവരെ മുന്‍നിര്‍ത്തി നേടിയിരുന്ന മേല്‍ക്കൈ മുലായത്തിനും സമാജ്വാദി പാര്‍ട്ടിയ്ക്കും സംസ്ഥാനത്തില്ലാതായി. ബിജെപി-സംഘപരിവാര്‍ വിരോധം പ്രകടിപ്പിച്ചും ഭീഷണിയാക്കിയും ചൊല്‍പ്പടിയ്ക്കു നിര്‍ത്തിയിരുന്ന മുസ്ലിം സമൂഹവും മുലായത്തിന്റെ തന്ത്രങ്ങള്‍ മനസിലാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: