ആചാര്യവരണം
ക്ഷേത്രത്തിലെ നവീകരണകലശത്തിന്റെ ക്രിയകളെല്ലാം ശാസ്ത്രവിധി പ്രകാരം വേണ്ടവിധം നടത്തിത്തരുന്നതിനായി ക്ഷേത്രം തന്ത്രിയെ ആചാര്യവര്യനായി സ്വീകരിക്കുന്നു. ദേവതയുടെ നടയില്‍ വച്ച് വസ്ത്ര താംബൂലദ്രവ്യവും ദാനം ചെയ്ത് ക്രിയകളെല്ലാം നിര്‍വിഘ്നം നിര്‍വഹിക്കേണ്ടതിന്റെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുന്നു. ആചാര്യന്റെ നിര്‍ദ്ദേശാനുസരണം യഥാവിധി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ആചാര്യനും നിശ്ചയിച്ച് കലശാദിക്രിയകളുടെ പരിസമാപ്തിക്കായി ദേവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
മുളയിടല്‍
ചുറ്റമ്പലത്തിലുള്ള മുളയറയില്‍ സ്ഥലശുദ്ധിവരുത്തി പതിനാറ് മുളപ്പാലികകള്‍ വച്ച് അതില്‍ പത്തുതരം വിശിഷ്ടമായ വിത്തുകള്‍ മന്ത്രക്രിയാവാദ്യപുരസരം വിതച്ച് ദേവനെ ആവാഹിച്ച് പൂജിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ ത്രികാലങ്ങളിലും പൂജ നടത്തുന്നു. അഞ്ചാം ദിവസം ജീവകലശം അധിവസിക്കുന്ന ശയ്യക്കു ചുറ്റുമായി ഇവയെ വയ്ക്കുന്നു. പതിനാറ് കലകളോടുകൂടിയ സോമചൈതന്യമാണ് ഈ ജീവാങ്കുരങ്ങളിലുള്ളത്. ക്ഷീരക്ഷാളനം, ഹരിദ്രാജല പ്രോക്ഷണം എന്നീ ഭൗതികശുദ്ധികളാലും തന്ത്രമന്ത്രാദ്ധ്യാത്മിക ശുദ്ധികളാലും സമ്പുഷ്ടമാക്കപ്പെട്ട ഈ ബീജാങ്കുരങ്ങളുടെ സാമീപ്യം ജീവകലശത്തില്‍ ആവാഹിക്കപ്പെട്ടിരിക്കുന്ന ദേവചൈതന്യത്തിന് പുഷ്ടി വരുത്തുന്നതാണ്.
പ്രസാദശുദ്ധി
ദേവചൈതന്യം കുടികൊള്ളുന്ന ശ്രീകോവിലിന്റെ ചൈതന്യഹാനിക്ക് ഇടയായേക്കാവുന്ന ദുര്‍ദേവബന്ധങ്ങളെ അകറ്റി ത്രിഗുണസൂത്രത്താലും പുല്‍കയറുകൊണ്ടും ശ്രീകോവിലിന് രക്ഷവരുത്തി ശുദ്ധീകരിക്കുന്ന ക്രിയയാണിത്.
രക്ഷോഘ്നഹോമം
ക്ഷേത്രസങ്കേതത്തിലെ രക്ഷോബാധകളെയെല്ലാം അകറ്റി ശുദ്ധീകരിക്കുന്ന ക്രിയയാണിത്.
വാസ്തുഹോമം,
വാസ്തുബലി
ക്ഷേത്രത്തിന്റെ പരിധിക്കകത്ത് വസിക്കുന്ന വാസ്തുദേവന്റെ തൃപ്തിക്കായി ചെയ്യുന്ന ക്രിയയാണിത്. വാസ്തുവിലുള്ള എല്ലാ ദേവന്മാരെയും സന്തുഷ്ടരാക്കി അവരുടെ ചൈതന്യം ക്ഷേത്രസങ്കേതത്തില്‍ നിലനിര്‍ത്തുന്നു.
ചതുഃശുദ്ധി, ധാര,
പഞ്ചഗവ്യം, പഞ്ചകം
ദേവബിംബത്തില്‍ ബാധിച്ചിരിക്കുന്ന അശുദ്ധികള്‍ മാറാനായി ചെയ്യുന്ന ക്രിയകളാണവ. നാല്‍പ്പാമരത്തൊലികള്‍ ഉണക്കിപ്പൊടിച്ചതുകൊണ്ടും പുറ്റുമണ്ണുകൊണ്ടും ബിംബം വൃത്തിയാക്കുകയും പുണ്യാഹം തളിച്ച് ശുദ്ധമാക്കി വിവിധമന്ത്രങ്ങള്‍ ജപിച്ച് ജലധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നു. ദേവന്റെ രൂപത്തെ മാത്രമല്ല ഭാവത്തേയും ശുദ്ധീകരിക്കുന്നതിനായി പഞ്ചകലശാഭിഷേകം നടത്തുന്നു.
പ്രോക്തഹോമം
ദേവബിംബത്തില്‍ ബാധിച്ചിരിക്കുന്ന ആഭിചാരദോഷബാധാബന്ധങ്ങളെ ഇല്ലാതാക്കാനുവേണ്ടിയുള്ള ഹോമമാണിത്.
പ്രായശ്ചിത്ത ഹോമവും കലശപൂജയും
ക്ഷേത്രപരിസരത്തും നാലമ്പലത്തിനുള്ളിലും വച്ച് ദേവന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തികൊണ്ടോ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പ്രായശ്ചിത്തമായി ദോഷനിവൃത്തിയ്ക്കായി നടത്തുന്ന ഹോമമാണിത്. ഈ ഹോമകലശം ദേവന് അഭിഷേകം ചെയ്യുന്നു.
തത്ത്വഹോമവും
തത്ത്വകലശപൂജയും
പഞ്ചഭൂത നിര്‍മ്മിതമായ ദേവശരീരത്തിലെ കര്‍മേന്ദ്രിയങ്ങളിലും ജ്ഞാനേന്ദ്രിയങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങളെ അകറ്റി അവയൊക്കെ ചൈതന്യവത്താക്കി മാറ്റേണ്ടതുണ്ട്. ദേവന്റെ ദേവതത്ത്വഭാവത്തിന് ദോഷാധിക്യത്താല്‍ മാറ്റം സംഭവിച്ചിരിക്കാം. അങ്ങനെ വന്നിട്ടുള്ള മാറ്റത്തെ യഥാര്‍ത്ഥ സൃഷ്ടി തത്ത്വഭാവത്തില്‍ ആക്കിത്തീര്‍ക്കുന്നതിനുള്ള ഹോമവും കലശവുമാണിത്. ഇവിടെ ദേവന്റെ അഖിലതത്ത്വങ്ങളും പുഷ്ടി പ്രാപിക്കുന്നു. ഹോമാനന്തരം തത്ത്വകലശാഭിഷേകം നടക്കുന്നു.
മരപ്പാണി
കലശങ്ങള്‍ (തത്ത്വകലശം, ബ്രഹ്മകലശം, നവീകരണകലശം, അഷ്ടബന്ധകലശം, ദ്രവ്യകലശം, സംഹാരതത്ത്വകലശം മുതലായവ) ഉത്സവബലി, പ്രതിഷ്ഠ എന്നീ പ്രധാന ചടങ്ങുകള്‍ക്ക് മുന്നോടിയായി തത്ത്വശാസ്ത്രവിധിപ്രകാരം ആവിഷ്കരിക്കപ്പെട്ടിട്ടുള്ള വാദ്യവാദനപ്രക്രിയയാണ് മരപ്പാണി.
മരം എന്ന വാദ്യോപകരമാണ് മരപ്പാണിയിലെ പ്രധാന വാദ്യം ദേവഗണങ്ങളെ പ്രസ്തുത ചടങ്ങറിയിച്ചുകൊണ്ട് അതിലേക്ക് ആഹ്വാനം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രണ്ട് തത്ത്വംപാണി ഇങ്ങനെ പല കണക്കിനലും വിവിധ ചടങ്ങുകളോടനുബന്ധിച്ച് മരപ്പാണി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. വളരെ സങ്കീര്‍ണമാണ് ഇതിന്റെ പ്രയോഗസമ്പ്രദായം. ദീര്‍ഘമായ താളമാത്രകള്‍ പിടിച്ചാണ് മരപ്പാണി കൊട്ടുന്നത്.
അതുകൊണ്ട് പാണിസമയം മറ്റ് ശബ്ദകോലാഹലങ്ങള്‍ ഒഴിവാക്കി നിശബ്ദമായ അന്തരീക്ഷത്തിലാണ് ഈ ചടങ്ങ് നടത്തേണ്ടത്.
കോടിവസ്ത്രംകൊണ്ട് തറ്റുടുത്ത് ഉത്തരീയം ധരിച്ച് ആചാര്യന്റെ അനുവാദം വാങ്ങിയശേഷം വാദനത്തിനുള്ള മരം എന്ന വാദ്യത്തെ ശുദ്ധീകരണപ്രക്രിയ നടത്തി പ്രധാന ദേവന്റെ അനുഗ്രഹവും വാങ്ങിയാണ് മാരാരില്‍ പ്രധാനിയായ ആള് പാണി കൊട്ടുന്നത്.
അനുജ്ഞാകലശപൂജ
ദേവന്റെ ഷട്ത്രിംശതി തത്ത്വങ്ങളെക്കൊണ്ടും സപ്തദശവിധാനമായിരിക്കുന്ന 109 കലശങ്ങളെക്കൊണ്ടും സവിസ്തരമായി ബ്രഹ്മകലശം പൂജിച്ച് ബ്രഹ്മകലശത്തിലും ചുറ്റുമുള്ള പരികലശത്തിലും പഞ്ചഗവ്യം, പാല്, രത്നങ്ങള്‍ തുടങ്ങിയ പതിനേഴ് ദ്രവ്യങ്ങള്‍ വിന്യസിച്ച് പ്രത്യേക പൂജ നടത്തുന്നു.
അനുജ്ഞാകലശാഭിഷേകം, അനുജ്ഞാപ്രാര്‍ത്ഥന
നവീകരണകലശം നടത്തുന്നതിന് ജീവോദ്ധ്വാസന ചെയ്ത് പുനഃപ്രതിഷ്ഠ നടത്തുന്നതിനായി ദേവന്റെ അനുവാദം വാങ്ങുന്നതിനായുള്ള കലശാഭിഷേകമാണിത്. പൂജിച്ചുവച്ച കലശാഭിഷേകങ്ങളും ബ്രഹ്മകലശവും വാദ്യഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ ദേവന് അഭിഷേകം ചെയ്യുന്നു. തുടര്‍ന്ന് ആചാര്യന് ദേവചൈതന്യം നവീകരിക്കുന്നതിനായി ദേവപരിവാരങ്ങള്‍ക്ക് ബലിതൂകി അനുജ്ഞാ പ്രാര്‍ത്ഥന നടത്തുന്നു. ഈ സമയമൊക്കെ കരയിലെ ഭക്തജനങ്ങളുടെ കൂട്ടായസാന്നിദ്ധ്യം ക്ഷേത്രത്തില്‍ അനിവാര്യമാണ്.
അത്ഭുതശാന്തിഹോമം
ചൈതന്യവത്തായിട്ടുള്ള ബിംബത്തില്‍ ചൈതന്യഹാനിക്ക് ഇടയാക്കുന്ന ദോഷങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള ഹോമമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: