എടത്വാ: സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് നടപടിയെത്തുടര്‍ന്ന് ചെറുകിട നിര്‍മാണ യൂണിറ്റ് ഉടമ ആത്മഹത്യാവക്കിലെന്ന് പരാതി. അലൂമിനിയം കിച്ചണ്‍ കബോര്‍ഡ് നിര്‍മാണ യൂണിറ്റ് ആരംഭിച്ച എടത്വാ കോഴിമുക്ക് കന്നയില്‍ കൊച്ചുപറമ്പില്‍ മാത്യു കെ. ജോര്‍ജാണ് പരാതിയുമായി രംഗത്തുവന്നത്.
നിയമാനുസൃതമായ നടപടി ക്രമങ്ങള്‍ പാലിച്ച് 2015-ഒക്ടോബറില്‍ മരിയാപുരം ജങ്ഷനില്‍ വി.ജെ. ബേക്കറി ആന്റ് കിച്ചണ്‍ കിങ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്ന യൂണിറ്റ് ഉടമയുടെ കടയിലും വീട്ടിലും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ബാങ്ക് ലോണില്‍ ആരംഭിച്ച നിര്‍മാണയൂണിറ്റ് കടയിലെ സ്ഥലപരിമിതി കാരണം വീട്ടില്‍ ഓര്‍ഡര്‍ അനുസരിച്ച് ചെയ്തതാണ് ഉടമക്ക് തിരിച്ചടിയായത്.
നിയമാനുസൃതമല്ലാതെ വീട്ടില്‍ പണിചെയ്യാന്‍ അനുവദിക്കില്ലെന്നും, പണിചെയ്തതിന്റെ പേരില്‍ നിര്‍മാണ സാധനങ്ങള്‍ക്ക് 14.5% ടാക്സും, കോമ്പന്‍സേഷന്‍ ഫീസായി 35,000 രൂപായും അടച്ച് മാപ്പപേക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി മാത്യു പരാതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്റ്റര്‍ട്ടപ്പ് പദ്ധതിപ്രകാരം തുടങ്ങിയ നിര്‍മാണ യൂണിറ്റ് മറ്റൊരു മുറി വാടകയ്ക്കെടുത്ത് പണിചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തതാണ് വീട്ടിലിട്ട് പണി ചെയ്യേണ്ടിവന്നതെന്നാണ് കടയുടമയുടെ വാദം.
സ്റ്റാര്‍ട്ടപ്പ് പദ്ധതിപ്രകാരം പ്രവര്‍ത്തിക്കുന്ന സംരഭങ്ങള്‍ക്ക് ആദ്യമൂന്നുവര്‍ഷം ആദായ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും, സര്‍ക്കാര്‍ പരിശോധനകള്‍ പാടില്ലെന്നുമാണ് നിബന്ധന. യൂണിറ്റ് ഉടമയുടെ മേല്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ തന്നെ സെന്‍ട്രല്‍ അനാലസിസ് ആന്റ് ഇന്റലിജന്‍സിന്റെ അനുമതി തേടണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ നിബന്ധകളൊന്നും പാലിക്കാതെ ചെറുകിട യൂണിറ്റുകളെ തകര്‍ക്കുന്ന സമീപനമാണ് സെയില്‍ടാക്സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് പരാതിക്കാരന് പറയുന്നു. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാത്യു കെ. ജോര്‍ജ് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സെയില്‍ടാക്സ് ഇന്റലിജന്‍സ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: