പൊന്നാനി(മലപ്പുറം): അറബി ഒന്നാം ഭാഷയായി പഠിച്ച് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കാനുള്ള സര്‍ക്കാര്‍ സ്കൂളിന്റെ നീക്കം വിവാദമായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.
ഇന്നലെ നടന്ന അനുമോദനയോഗത്തില്‍ അറബി ഒന്നാം ഭാഷയായി പഠിച്ചവര്‍ക്ക് സ്വര്‍ണ്ണ മെഡലും മറ്റുള്ളവര്‍ക്ക് വെറും ട്രോഫിയും നല്‍കാനായിരുന്നു സംഘാടകരുടെ തീരുമാനം. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്ത പരിപാടിയുടെ നോട്ടീസില്‍ ഇത് പ്രത്യേകം പറയുന്നുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുന്നതില്‍ നിന്ന് തല്ക്കാലം സംഘാടര്‍ പിന്മാറി. അനുമോദിക്കലും പൊന്നാനി മണ്ഡലത്തിലെ ഇ-ടോയ്ലറ്റുകളുടെ ഉദ്ഘാടനവും ഒരു വേദിയിലാണ് നടന്നത്.
സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ പങ്കെടുത്ത ചടങ്ങിലാണ് പാശ്ചാത്യഭാഷക്ക് അമിത പ്രധാന്യം നല്‍കാനൊരുങ്ങിയത്. മാതൃഭാഷയായ മലയാളത്തിനേക്കാള്‍ പ്രധാന്യം മലപ്പുറത്ത് അറബിക്കാണ് ലഭിക്കുന്നതെന്ന ആരോപണം നേരത്തെയുണ്ട്. അറബിക് സര്‍വകലാശാലക്കായി മലപ്പുറം ജില്ലയിലെ ഒരുവിഭാഗം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി.
അറബിയോടുള്ള വിരോധമല്ല പ്രതിഷേധത്തിന് കാരണമെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. രാഷ്ട്ര ഭാഷയായ ഹിന്ദിക്കും മാതൃഭാഷയായ മലയാളത്തിനും ലഭിക്കാത്ത പ്രത്യേക പരിഗണന അറബിക്ക് നല്‍കുന്നത് എന്തിനാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: