ന്യൂദല്‍ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പാലക്കാട്ടെ കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 576കോടിയുടെ പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കും. ആദ്യം അലുമിനിയം കോച്ചുകളും പിന്നീട് സ്റ്റീല്‍ കോച്ചുകളുമാണ് ഇവിടെ നിര്‍മിക്കുക. ഫെബ്രുവരിയില്‍ തന്നെ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര അനുമതി കൂടിയായതോടെ കോച്ച് ഫാക്ടറിക്കുള്ള തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. 30 വര്‍ഷത്തെ കാത്തിരിപ്പാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നത്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫാക്ടറിക്ക് അനുമതി നല്‍കിയത്.
നിലവില്‍ കപൂര്‍ത്തലയിലെ ആര്‍സിഎഫ്, ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലാണ് കോച്ച്ഫാക്ടറികളുള്ളത്. അഞ്ചാമത്തേതാണ് കഞ്ചിക്കോട് വരുന്നത്. റായ്ബറേലിയില്‍ ഒരു ഫാക്ടറി നിര്‍മാണ ഘട്ടത്തിലാണ്. കഞ്ചിക്കോട്ടെ ഫാക്ടറിയില്‍ രണ്ടുവര്‍ഷത്തിനകം കോച്ചുകള്‍ നിര്‍മിച്ച് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കയറ്റുമതി മുന്‍നിര്‍ത്തി ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് കോച്ചുകളാണ് കഞ്ചിക്കോട്ട് നിര്‍മിക്കുക.
പാലക്കാട് റെയില്‍വേ ഡിവിഷന് വെട്ടിമുറിച്ച് സേലം ഡിവിഷന് രൂപീകരിച്ചതിന് പകരമായാണ് കേരളത്തിന് 2008-09 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേ കോച്ച് ഫാക്ടറി അനുവദിച്ചത്. ഫാക്ടറിക്ക് 900 ഏക്കര്‍ സ്ഥലം സംസ്ഥാനം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് 600 ഏക്കര്‍ സ്ഥലം മതിയെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍ നടപടികളെടുക്കുന്നതില്‍ റെയില്‍വേ തന്നെ വീഴ്ച വരുത്തി.
വി.എസ്. അച്യുതാനന്ദന് നേതൃത്വം നല്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കോച്ച് ഫാക്ടറി നിര്‍മാണത്തെച്ചൊല്ലി തര്‍ക്കമുയര്‍ന്നതോടെ നീണ്ടുപോയി. ഫാക്ടറി പൊതുമേഖലയില്‍ നിര്‍മിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ റെയില്‍വെ ഇത് അംഗീകരിച്ചില്ല. ഇത് അനുമതി നീളാന്‍ ഇടയാക്കി.
ഫാക്ടറിക്കായി ആദ്യഘട്ടമെന്ന നിലയില്‍ 239 ഏക്കര്‍ സ്ഥലം 33.7 കോടി രൂപയ്ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവ് മുഖ്യമന്ത്രി തന്നെ കഴിഞ്ഞവാരം കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കൈമാറിയിരുന്നു. പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കഞ്ചിക്കോട്-മലമ്പുഴ റോഡില്‍ ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപമാണ് കോച്ച് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മാര്‍ച്ച് 14 ന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയാല്‍ മാത്രമേ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോച്ച് ഫാക്ടറി വരുന്നതോടെ ആയിരത്തിലേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നൂറുകണക്കിന് അനുബന്ധ വ്യവസായങ്ങളും കഞ്ചിക്കോട്ട് ഉയര്‍ന്നുവരും. നിലവില്‍ കഞ്ചിക്കോട്ട് തന്നെയുള്ള ബിഇഎംഎല്‍ ഫാക്ടറിയില്‍ റെയില്‍വേ കോച്ചുകള്‍ നിര്‍മിക്കുന്നുണ്ട്. ദിവസം ഒരു കോച്ച് വീതം നിര്‍മിക്കാനുള്ള ശേഷിയാണ് ഈ ഫാക്ടറിയിലുള്ളത്.
കോച്ച് ക്ഷാമമാണ് ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോച്ചുകള്‍ ഇല്ലാത്തത് മൂലം റെയില്‍വേ ബജറ്റില്പ്രഖ്യാപിച്ച വണ്ടികള്‍ പോലും തുടങ്ങാനാവുന്നില്ല. രാജ്യത്ത് നിര്‍മിക്കുന്ന കോച്ചുകളില്‍ ചെറിയൊരുഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ശേഷിക്കുന്നവയാണ് റെയില്‍വേയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കോച്ച് ക്ഷാമം ഒരു തീരാപ്രശ്നമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: