ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമല എം. കെ. ജോണ്‍ ആന്‍ഡ് സണ്‍സ് എസ്റ്റേറ്റില്‍ നിന്നു ക്രൈസ്തവ പുരോഹിതന് സ്വന്തമാക്കിയ ഒമ്പതേക്കര്‍ വസ്തു അളന്ന് തിട്ടപ്പെടുത്താനുള്ള നീക്കം തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം താലൂക്ക് സര്‍വെയര്‍ വസ്തു അളന്ന് തിരിക്കാനെത്തിയത്.
കുമളി സിഐയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും എസ്റ്റേറ്റ് അളക്കുന്നത് തൊഴിലാളികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് സര്വ്വേവിഭാഗം ജീവനക്കാര്‍ മടങ്ങിപ്പോയി.
ജോണ്‍ ആന്‍ഡ് സണ്‍സ് എന്ന എസ്റ്റേറ്റ് 566 ഏക്കറാണ്. എം. കെ ജോണ്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന ഈ എസ്റ്റേറ്റ് പിന്നീട് ഇദ്ദേഹത്തിന്റെ അഞ്ച് മക്കളുടെ പേരിലായി. കോര ജോണ്‍ എന്ന മകന് മറ്റ് അവകാശികളറിയാതെ ഈ വസ്തു മറ്റൊരു കമ്പനിക്ക് പാട്ടത്തിന് നല്കി.
ഈ സംഭവം പുറത്തറിഞ്ഞതോടെ മറ്റ് സഹോദരങ്ങള്‍ നിയമ നടപടികള്‍ കൈക്കൊണ്ടു. കേസ് സുപ്രീം കോടതിയിലെത്തി. പിന്നീട് റിസീവറിന്റെ കീഴിലാണ് എസ്റ്റേറ്റ് കാര്യങ്ങള്‍ നടന്നിരുന്നത്.
എസ്റ്റേറ്റില്‍ 150 തൊഴിലാളികളുണ്ട്.
ഇവരുടെ പിഎഫ് തുക അടയ്ക്കാത്തതിന്റെ പേരില്‍ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ പിഎഫ് അധികൃതര്‍ നോട്ടീസ് അയച്ചു. ഈ സമയത്ത് ജോസ് എന്ന ക്രൈസ്തവപുരോഹിതന്‍ 50 ലക്ഷം രൂപ പിഎഫില്‍ അടച്ച് ഒമ്പതേക്കര്‍ എസ്റ്റേറ്റ് വസ്തു സ്വന്തമാക്കി. ഇതിന് എം. കെ. ജോണിന്റെ ഒരു മകന് കൂട്ടുനിന്നതായാണ് വിവരം.
എസ്റ്റേറ്റ് വസ്തു മുറിച്ച് വില്ക്കാന് പാടില്ല എന്ന നിയമം ലംഘിച്ചാണ് പുരോഹിതന് ഈ വസ്തു സ്വന്തമാക്കിയത്.
ഈ വസ്തു അളന്ന് തിരിക്കാനാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. എസ്റ്റേറ്റിലെ വസ്തു റിസീവര്‍ ഭരണത്തിലാണ് എന്ന വസ്തുത മറച്ച് വച്ചാണ് ഹൈക്കോടയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: