മദ്യനിരോധനം ഏര്‍പ്പെടുത്തിയശേഷം കേരളത്തില്‍ മദ്യോപയോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല, കേരളം മയക്കുമരുന്നുപയോഗത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്.
ജൂണ്‍ 26 അന്താരാഷ്ട്രാ മയക്കുമരുന്ന് ഉപയോഗവിരുദ്ധ ദിനമാണ്. ഇതിനോടനുബന്ധിച്ച് എറണാകുളത്തെ നായര്‍സ് ഹോസ്പിറ്റല്‍ ഒരു ബോധവല്‍ക്കരണ പരിപാടി തുടങ്ങുകയാണ്. ഇങ്ങനെയൊന്ന് തുടങ്ങാന്‍ കാരണമായി മാനസികരോഗ വിദഗ്ദ്ധനായ ഡോ.ചന്ദ്രശേഖരന് നായര്‍ പറയുന്നത് ഇന്ന് യുവാക്കളുടെ ഇടയില്‍ വ്യാപകവും മാരകവുമായ മയക്കുമരുന്നു ദുരുപയോഗം ഉണ്ടെന്നതാണ്.
ഇന്ന് കേരളത്തിലെ 74 ശതമാനം കുട്ടികളും പുകയില ഉപയോഗിക്കുന്നവരാണത്രെ. കേരളത്തിലെ പഞ്ചനക്ഷത്ര പദവിയില്‍ താഴെയുള്ള 712 ബാറുകളാണ് യുഡിഎഫ് ഭരണകാലത്ത് അടച്ചത്. 52 റിട്ടേയില്‍ ഔട്്ലെറ്റുകളും അടച്ചു. ഇതോടെ മയക്കുമരുന്നുപയോഗം മൂന്നിരട്ടിയായിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അസംബ്ലിയില്‍ പറയുകയുണ്ടായി. ഇന്ന് യുവാക്കള്‍ വൈറ്റ്നര്, ചുമയുടെ മരുന്ന്, ബൈസിക്കിള്‍ ട്യൂബ് സൊല്യൂഷന് മുതലായവ ലഹരിക്കായി ഉപയോഗിക്കുന്നത് ക്രമാതീതമായി വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് 2008-ല്‍ 399 മയക്കുമരുന്ന് കേസാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 5104 ആയി.
കഴിഞ്ഞ നാലുമാസത്തിനിടയില്‍ 363 കിലോഗ്രാം കഞ്ചാവാണ് കേരളത്തിലെത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 166 കി.ഗ്രാമായിരുന്നു. കൊക്കെയിന്‍, ഹെറോയിന്‍, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ എല്ലാം കേരളത്തിലേക്കൊഴുകുന്നു. മറ്റൊരു വസ്തുത ഉറക്കഗുളികകള്‍ വില്‍ക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല എന്നതാണ്. ഇതാകട്ടെ ഉറങ്ങുന്നതിനല്ല, ലഹരിക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്.
അന്തര്‍സംസ്ഥാന മയക്കുമരുന്ന് ശൃംഖല തന്നെ ഇന്ന് വികസിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളില്ക്കൂടിയാണ് കഞ്ചാവും മറ്റു മയക്കുമരുന്നുകളും കേരളത്തിലെത്തുന്നത്. വ്യാജചാരായം, ഐഎംഎഫ്എന് തുടങ്ങിയവ കേരളത്തിലേക്കൊഴുകുന്നത് കര്‍ണാടകയില്‍ നിന്നും ഗോവയില്‍നിന്നുമാണ്. ഇതിനുപുറമെയാണ് അരിഷ്ടത്തില്‍ മദ്യം കലര്‍ത്തി വില്‍ക്കുന്നത്. 10384 ലിറ്റര്‍ അരിഷ്ടമാണ് കഴിഞ്ഞവര്‍ഷം വിറ്റത്. ഇക്കഴിഞ്ഞ നാലുമാസത്തില്‍ മാത്രം 4736 ലിറ്റര്‍ അരിഷ്ടം വിറ്റിരിക്കുന്നു.
സ്ത്രീകളും വ്യാജമദ്യം എത്തിക്കുന്നവരില്പ്പെടുന്നു. രഹസ്യകോഡുപയോഗിച്ച് എസ്എംഎസ് ചെയ്താല്‍ കുട്ടികള്‍ സാധനം സ്ഥലത്തെത്തിക്കും. ‘നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട്’ അനുസരിച്ച് എറണാകുളം സിറ്റി പോലീസ് ഇക്കഴിഞ്ഞ ജൂണ്‍ 15 വരെ 76 കേസാണ് രജിസ്റ്റര്‍ ചെയ്തത്.
മരിജുവാന എന്നപേരിലുള്ള മയക്കുമരുന്നും പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്തുന്നു. 25-100 കി.ഗ്രാംവരെ പിടിക്കപ്പെടുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ മോര്‍ഫിന്‍ പൊടിയാക്കി ഹെറോയിനുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നു. പെണ്‍കുട്ടികള്‍ വൈറ്റ്നര് ആണ് ലഹരിക്കായി മണക്കുന്നത്.
മയക്കുമരുന്നുപയോഗം ഇങ്ങനെ വ്യാപകമാകുമ്പോള്‍, യുവതലമുറ അതിന് വന്‍തോതില്‍ അടിമകളാകുമ്പോള്‍ പ്രബുദ്ധ കേരളം എങ്ങോട്ട് എന്ന ചോദ്യം ഉയരുന്നില്ലേ? മയക്കുമരുന്ന് വില്‍പ്പന ഇന്ന് കോടികളുടെ ബിസിനസ്സാണ്. സിനിമാ നടിയായ മമത കുല്ക്കര്ണിപോലും അന്തരാഷ്ട്രാ മയക്കുമരുന്ന് ശൃംഖലയില്‍പ്പെടുന്ന വ്യക്തിയാണ്. മറ്റു ചില സിനിമാനടികളും മയക്കുമരുന്ന് കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ഈ സാഹചര്യത്തിലാണ് ഡോ.ചന്ദ്രശേഖരന് നായര്‍ ‘സ്വയം രക്ഷിക്കൂ, എല്ഒസിപോലെ ഒരു ആത്മനിയന്ത്രണരേഖ സൃഷ്ടിക്കൂ’ എന്ന് ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ക്യാമ്പയിന് ആരംഭിക്കുന്നത്. ഇന്ന് മയക്കുമരുന്ന് മാഫിയ കുരുന്നുകള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതിനെ പ്രതിരോധിക്കാന്‍ ഇങ്ങനെ ഒരു പോസ്റ്റര്‍ ക്യാമ്പയിന് രൂപകല്‍പ്പന ചെയ്തത്.
വാക്കുകളേക്കാള്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കാഴ്ചയ്ക്ക് സാധിക്കുമെന്നാണ് ഡോ.നായരുടെ വിശ്വാസം.
സ്കൂളുകളിലും കോളേജുകളിലും പൊതുസ്ഥാപനങ്ങളിലും ഈ പോസ്റ്റര്‍ സ്ഥാനംപിടിക്കും. കേള്‍ക്കുന്നതിലും അധികം മനസ്സില്‍ പതിയുന്നതും പെട്ടെന്ന് മനസ്സിലാകുന്നതും കാഴ്ചയില്ക്കൂടെയാണെന്നു പറയുന്ന ഡോ.നായര്‍, ആളുടെ വ്യക്തിത്വത്തിനും ഉദ്ദേശശുദ്ധിക്കുംകൂടി ഇതില്‍ ഒരു റോളുണ്ടെന്ന് അഭിപ്രായപ്പെടുന്നു. മറ്റുള്ളവരുടെ പ്രേരണയില്ലാതെ സ്വയം മനസ്സിലാക്കുന്നതാണ് മനസ്സില്‍ കൂടുതല്‍ പതിയുന്നത്.
രക്ഷകര്‍ത്താക്കള്‍ പറയുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നത് അവിടെ തന്നെയുള്ള ചേട്ടന്മാരാണെന്നാണ്. ആദ്യം മയക്കുമരുന്ന് സൗജന്യമായി നല്കി അടിമയാക്കിക്കഴിഞ്ഞാല് എവിടെനിന്ന് പൈസ കൊടുത്ത് വാങ്ങാമെന്നും ചേട്ടന്മാര് ഉപദേശിക്കുന്നു. മണപ്പിക്കുന്ന ലഹരി, കഞ്ചാവ് മുതലായവ ആന്ധ്രാപ്രദേശില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വരുന്നതിനുപുറമെ മലയാളി യുവാക്കള്‍ക്ക് അവരുടെ സ്വന്തം ‘ഇടുക്കി ഗോള്‍ഡും മറയൂര്‍ ഗോള്‍ഡും’ ഉണ്ട്. ഇടുക്കി കഞ്ചാവ് പണ്ട് ഹിപ്പികളെ ഇടുക്കിയിലേക്ക് ആകര്‍ഷിച്ചിരുന്നു.
ലഹരിക്കടിമകളാകുമ്പോള് അവരെ കഞ്ചാവ് കടത്താനും ഉപയോഗിക്കുമായിരുന്നു.
പകല്‍സമയത്ത് സ്കൂള്പരിസരത്ത് ഇതരസംസ്ഥാന ചേട്ടന്മാര് കറങ്ങിനടക്കുന്നത് ഇരകളെ തേടിയാണെന്ന വിവരം സ്കൂള്‍ അധികൃതര്‍ മനസിലാക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്താല്‍ കുട്ടികളില്‍ മയക്കുമരുന്നുപയോഗം വര്‍ധിക്കുന്നത് ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാനാകും.
മറ്റൊരു വസ്തുത തങ്ങളുടെ മക്കള്‍ മയക്കുമരുന്നിനടിമകളാകുന്നതിനെപ്പറ്റി രക്ഷിതാക്കള്‍ ബോധവാന്മാരാകുന്നില്ല എന്നതാണ്. മദ്യ ഉപയോഗം മണംകൊണ്ട് തിരിച്ചറിയാം. പക്ഷെ മയക്കുമരുന്നുപയോഗം കണ്ടുപിടിക്കണമെങ്കില്‍ സ്വഭാവമാറ്റം, വൈകല്യം, മാതാപിതാക്കളുടെ വാക്കുകളോടുള്ള നിസ്സംഗത, പഠനത്തില്‍ പുറകോട്ട് പോകുന്നത് മുതലായവ ശ്രദ്ധിക്കേണ്ടിവരും. ”എന്റെ കുഞ്ഞ് അങ്ങനെ ഒന്നും ചെയ്യില്ല” എന്ന ഉറച്ചബോധം വച്ചുപുലര്‍ത്തുന്ന രക്ഷിതാക്കള്‍ ഉണ്ടെന്ന് ഡോ. നായര്‍ പറയുന്നു.
ചിലപ്പോള്‍ മക്കളുടെ സ്വഭാവമാറ്റം കണ്ടാലും അവര്‍ അതില്‍ ഇടപെടുകയോ പ്രതിരോധിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതും വസ്തുതയാണ്. ”എന്റെ മകന് നല്ല കുട്ടിയാണ്” എന്ന ഉറച്ചവിശ്വാസമാണ് മാതാപിതാക്കളെ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഡോ. നായരുടെ അടുത്തും മയക്കുമരുന്നിനടിമകളാകുന്ന മക്കളെക്കൊണ്ട് ധാരാളം രക്ഷിതാക്കള്‍ എത്തുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥിരംകഥകള് കേട്ടാണ് ഡോ. നായര്‍ മയക്കുമരുന്നിനെതിരെ പ്രചാരണത്തിനിറങ്ങുന്നത്.
സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന പ്രേരണയാണ് ഇങ്ങനെയൊരു പോസ്റ്റര്‍ പ്രചാരണം തുടങ്ങാന്‍ ഡോ. നായരെ പ്രേരിപ്പിച്ചത്. ‘നാം സമ്പാദിക്കുന്നത്, പഠിക്കുന്നത്- അതെല്ലാം സമൂഹവുമായി പങ്കുവെക്കണം’ എന്ന ചിന്തയാണ് ഈ ഉദ്യമത്തിന് പിന്നില്‍. മറ്റുള്ളവരുടെ സന്തോഷത്തില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഡോ. നായര്‍. വിഷുദിനത്തില്‍ അദ്ദേഹം തന്റെ ജന്മനാടായ ഏലൂരില്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ വിഷുസദ്യ നല്‍കുന്നത് അന്ന് ഞാന്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.
മയക്കുമരുന്നുപയോഗം ഇന്ന് കേരളത്തിലെ ഒരു നഗ്നയാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യോപയോഗം സ്ത്രീകൡലും കുട്ടികളിലും വ്യാപിച്ചിരുന്നെങ്കിലും ബാറുകളില്‍ കയറി കോളേജുകുമാരികള്‍ മദ്യപിക്കാന്‍ തുടങ്ങിയത് അവരുടെ ടിവി ഐക്കണ്‍ അങ്ങനെ ചെയ്തുതുടങ്ങിയപ്പോഴാണത്രെ. പക്ഷെ മദ്യോപയോഗം നല്കുന്ന ദുഷ്കീര്‍ത്തി മയക്കുമരുന്നുപയോഗത്തിന് ലഭിക്കാത്തത് അത് വീട്ടുകാരും സമൂഹവും അറിയാതെ ചെയ്യുന്ന കാര്യമായതിനാലാണ്.
ഒരുപക്ഷെ ഇങ്ങനെ മയക്കുമരുന്നിനടിമപ്പെടുന്ന പെണ്‍കുട്ടികളായിരിക്കാം സ്വയംപ്രതിരോധിക്കാനുള്ള ശക്തി നശിച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നത്.
ഇത് സൈബര്‍ യുഗമാണ്. മയക്കുമരുന്നിനടിമപ്പെട്ട്, മൊബൈല്‍ ചൂഷണത്തിന് വിധേയരായി റെയില്‍പാളത്തില്‍ ജീവനൊടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ആണ്-പെണ് സുഹൃത്തുക്കള്‍ കൂട്ടമായിരുന്ന് കഞ്ചാവും മറ്റും ഉപയോഗിച്ച്, വിവേകശൂന്യമായ ചുറ്റുപാടില്‍ അകപ്പെട്ട് ജീവിതം നരകമാക്കുകയാണ്.
ഈയിടെ പ്രദര്‍ശനത്തിനെത്തിയ ഉഡ്താ പഞ്ചാബ് എന്ന സിനിമ മയക്കുമരുന്നുപയോഗത്തിന്റെ വിപത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
മോഹവലയത്തില്‍പ്പെട്ട് ഉഴലുന്ന കുട്ടികളെ രക്ഷിക്കുവാന്‍ അധ്യാപകര്‍ക്കും ബോധവല്‍ക്കരണം നല്‍കേണ്ടത് ആവശ്യമാണ്. മയക്കുമരുന്നുപയോഗം ഇന്ന് ഒരു സാമൂഹ്യ ക്യാന്സറാകുകയും വിദ്യാര്‍ത്ഥികള്‍ അതിന്റെ പിടിയില്‍ അമരുകയും ചെയ്യുമ്പോള്‍ അധ്യാപകര്‍ അതിനെപ്പറ്റി അറിഞ്ഞിരിക്കുകയും പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് പരിശോധിക്കുകയും വേണം.
ഈ പശ്ചാത്തലത്തിലാണ് ‘ലഹരിയുടെ സുഖം അപകടകരമാണ്’ എന്ന പോസ്റ്റര്‍ വരുന്നത്. സ്കൂളുകളിലും കോളേജുകളും മറ്റ് പൊതുപ്രവര്ത്തനസ്ഥലങ്ങളിലും ഈ പോസ്റ്റര്‍ പ്രദര്ശിപ്പിക്കുവാന് നിശ്ചയിച്ചിട്ടുണ്ട്.
നായര്‍സ് ഹോസ്പിറ്റല്‍ സാമൂഹ്യസേവനരംഗത്ത് സജീവമാണ്. പണ്ട് പള്ളുരുത്തിയിലെ റിലീഫ് സെറ്റില്‍മെന്റിലും സൗജന്യമായി കൗണ്‍സലിംഗ് നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നും അലഞ്ഞുതിരിഞ്ഞെത്തുന്നവര്ക്ക് മാനസിക സ്വാസ്ഥ്യം തിരിച്ചുനല്‍കി കുടുംബങ്ങളിലെത്തിച്ച ചരിത്രവും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റര്‍ പ്രചാരണം കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സര്ക്കാരിനുംകൂടി ബോധവല്‍ക്കരണം നല്കി ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: